കാര്യശരീരത്തില്‍ കാലം സൃഷ്ടിച്ച സ്വാഭാവിക പരിണാമമാണ് വാര്‍ദ്ധക്യം. കാര്യശരീരത്തിന്‍റെ പ്രവൃത്തികള്‍ അതിന്‍റെ പൂർണ്ണതയില്‍ നടക്കുന്നത് യൗവനഘട്ടത്തിലാണ്. ആകർഷകമായ രൂപം, മികച്ച നിറം, സ്ഥിരതയും ബലവും വലുപ്പവുമുള്ള ശരീരം, പർവ്വതത്തെ പോലെ ഒതുക്കം, തുല്യവും വിഭജിക്കപ്പെട്ടതുമായ പേശികൾ, ശ്രേഷ്തയുള്ള കർമ്മശേഷികൾ, പുഷ്ടിയുള്ള ബീജങ്ങൾ, ഊര്ജ്ജസ്വലത, ഇന്ദ്രിയക്ഷമത, മുഴക്കമുള്ള ശബ്ദം, മെച്ചപ്പെട്ട മനോശേഷികള്‍ തുടങ്ങിയവയെല്ലാമാണ് യൗവനയുക്തയായ ആളിന്‍റെ ലക്ഷണങ്ങള്‍. യൗവനം കഴിഞ്ഞുള്ളതും ജീവിതയാത്രയില്‍ അവസാനത്തേതുമായ ഘട്ടമാണ് വാര്‍ദ്ധക്യം. ജനനം മുതല്‍ 2 വയസ്സ് വരെയാണ് ശൈശവം. 3 വയസ്സ് മുതല്‍ 12 വയസ്സ് വരെയാണ് ബാല്യം. 13 വയസ്സ് മുതല്‍ 19 വയസ്സ് വരെയാണ് കൗമാരം. 15 വയസ്സ് മുതല്‍ 35 വയസ്സ് വരെയാണ് യുവത്വം. 24 നും 62 നും മദ്ധ്യെയാണ് യൗവനം. 62 നും 124 നും മദ്ധ്യെയുള്ള പ്രായമാണ് വാര്‍ദ്ധക്യം.
വാര്‍ദ്ധക്യത്തിലെ ആരോഗ്യം യൗവനത്തിലേതുപോലെ നൈസര്‍ഗികമല്ല. അത് സമ്പാദിക്കേണ്ട ഒന്നാണ്. ശരീരത്തിന്‍റെ വളര്‍ച്ച, സ്ഥിതി എന്നിവയ്ക്ക് ശേഷം ക്ഷയം ആരംഭിച്ചതുമൂലം ക്ഷീണം അനുഭവിക്കുന്നവരെയാണ് പൊതുവെ വൃദ്ധര്‍ എന്ന് വിളിച്ചുപോരുന്നത്. ആന്തരിക മനസ്സ് വാര്‍ദ്ധക്യത്തില്‍ ആത്മബോധകലകളായ ജ്ഞാനശക്തി, ജീവശക്തി, കര്‍മ്മശക്തി, ക്ഷമാശക്തി, ആനന്ദം തുടങ്ങിയയോട് ചേര്‍ന്ന് കൂടുതല്‍ അഭിവൃദ്ധിപ്പെടും. വൃദ്ധ എന്ന സംസ്കൃത വാക്കിന്‍റെ അര്‍ത്ഥം ‘അഭിവൃദ്ധിപ്പെടുക’ എന്നാണ്.
ത്വക്കില്‍ എണ്ണമയം കുറയുന്ന അവസ്ഥയാണ് ജരാ. സപ്തധാതുക്കളിലെ വരള്‍ച്ചമൂലമുള്ള ദുര്‍ബലതയും ജരയാണ്. മുടിക്ക് വെളുപ്പ് ബാധിക്കുന്ന അവസ്ഥയാണ് നര. നര പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത് വാര്‍ദ്ധക്യം ആരംഭിച്ചതിന്‍റെ ഒരു സൂചനയാണ്. വാർദ്ധക്യം ബാധിച്ചാൽ ത്വക്കിലെ തിളക്കം, ദ്വാരങ്ങളുടെ വലുപ്പം എന്നിവ കുറയും. സ്പര്‍ശനശേഷി മുപ്പത് ശതമാനം എന്ന തോതിലും ത്വക്കിലെ കനം അഞ്ചില്‍ ഒരു ഭാഗം എന്ന തോത് വരെ ആയും കുറയും. ചിലരില്‍ വയര്‍, തുട എന്നീ ഭാഗങ്ങളിലെ കൊഴുപ്പുയിനം കനം കൂടും. പ്രായപൂര്‍ത്തിയായ ആളില്‍ ആകെ കൊഴുപ്പിന്‍റെ തോത് മൊത്തം ശരീരഭാരത്തിന്‍റെ 15 ശതമാനത്തില്‍ താഴെയാണ്. കൊഴുപ്പുതോത് 25 ശതമാനത്തില്‍ കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടവരുത്തും. ശരീരത്തിലെ 65% വും ജലമാണ്. ശരീരത്തില്‍, അവയവങ്ങളില്‍ കൊഴുപ്പ് തോത് കൂടിയാല്‍ ആനുപാതികമായി ജലത്തിന്‍റെ തോത് കുറയും. ജ്വരം, വേനല്‍, അമ്ലവര്‍ദ്ധനവ്, വാര്‍ദ്ധക്യം എന്നിവ മൂലവും മറ്റും ശരീരത്തിലെ ജലതോത് കുറഞ്ഞാല്‍, ശരീരം വരണ്ടുണങ്ങിയാല്‍ രക്തം ചൂടുള്ളതാകും. പേശികള്‍ ചുരുങ്ങും. കൊഴുപ്പ് ദ്രവമാകും. സന്ധികള്‍ അയയും. പല്ലുകൾ ദ്രവിക്കും. മജ്ജ നിർഗുണമാകും. ദേഹദ്രാവകങ്ങളിലെ ക്ഷാരത കുറയും. ബീജങ്ങളുടെ എണ്ണം കുറയും. ശരീരപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. ക്ഷീണം, കിതപ്പ്, ശ്വസിക്കുന്നതിലെ പ്രയാസം എന്നിവ അനുഭവപ്പെടും. സ്വസ്ഥത കുറയും. ദേഹഭാരം വിത്യാസപ്പെടും. ഉത്സാഹം, ബുദ്ധി, ഓർമ്മ എന്നിവ കുറയും. ശരീരത്തില്‍ ജലത്തിന്‍റെ തോത് അധികം കുറഞ്ഞാല്‍ ശരീരപിണ്ഡം കുറയും. ശരീരം ക്ഷയിക്കും.
വാര്‍ദ്ധക്യമാറ്റങ്ങള്‍ വിവിധ പ്രായത്തില്‍
പതിനഞ്ച് വയസ്സ്: ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദത്തെ തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞുതുടങ്ങുന്നു.
ഇരുപത് വയസ്സ്: മസ്തിഷ്കത്തില്‍ നാഡീതന്തുക്കളുടെ നീളം
കുറഞ്ഞുതുടങ്ങുന്നു. നീളം ഓരോ പത്ത് വര്‍ഷത്തിലും പത്ത് ശതമാനം വീതം കുറയും.
മുപ്പത് വയസ്സ്: ഓര്‍ക്കാനുള്ള ശേഷി കുറഞ്ഞുതുടങ്ങുന്നു.
നാല്‍പ്പത് വയസ്സ്: സ്ത്രീകളില്‍ പ്രത്യുല്‍പാദനശേഷി
കുറഞ്ഞുതുടങ്ങുന്നു.
നാല്പത്തിയഞ്ച് വയസ്സ്: ഹ്രസ്വദൃഷ്ടി
അനുഭവപ്പെട്ടുതുടങ്ങുന്നു.
അന്‍പത് വയസ്സ്: സ്ത്രീകളില്‍ മാസമുറ നില്‍ക്കുന്നു.
പുരുഷന്മാരില്‍ അന്‍പത് ശതമാനം പേരിലും സ്ത്രീകളില്‍ ഇരുപത്തിയഞ്ച് ശതമാനം പേരിലും
മുടി കൊഴിഞ്ഞുതുടങ്ങുന്നു. വെയില്‍ അധികം ഏല്‍ക്കുന്നവര്‍ ആണെങ്കില്‍ മുഖത്തെ ചര്‍മ്മത്തില്‍
ചുളിവ് ആരംഭിക്കുന്നു.
അറുപത്തിയഞ്ച് വയസ്സ്: സന്ധികളില്‍ അസ്ഥിക്ഷയം
ആരംഭിക്കുന്നു. അസ്ഥികളില്‍ കാല്‍സ്യത്തിന്‍റെ തോത് കുറഞ്ഞുതുടങ്ങുന്നു.
മൃദുകലകളില്‍ കാല്‍സ്യം അടിഞ്ഞുകൂടുന്നു. പേശികളുടെ ലാഘവത്വം, ഇലാസ്തികത, വലുപ്പം എന്നിവ കുറയുന്നു. ദേഹത്തിന്‍റെ ബാലന്‍സ്, രോഗാണുപ്രതിരോധശേഷി, താപം എന്നിവയെ നിയന്ത്രിക്കാനുള്ള ശേഷി കുറയുന്നു.
എഴുപത്തിയഞ്ച് വയസ്സ്: ശ്രവണശേഷി അന്‍പത് ശതമാനം പേരില്‍
കുറയുന്നു.
എണ്‍പത് വയസ്സ്: തിമിരം അന്‍പത് ശതമാനം പേരില്‍
ബാധിക്കുന്നു. ഗ്ലാക്കോമ പിടിപെടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നു.
എണ്‍പത്തിയഞ്ച് വയസ്സ്: രണ്ട് ശതമാനം പേരില്‍ പേശികള്‍
ക്ഷയിക്കുന്നു. അന്‍പത് ശതമാനം പേരില്‍ ഓര്‍മ്മക്കുറവ് പിടിപെടുന്നു.
നാല്പത് വയസ്സ് അടുക്കുമ്പോൾ തന്നെ നര, ജര എന്നിവ ബാധിച്ച് വാർദ്ധക്യത്തിന് വിധേയമാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വർദ്ധിച്ചുവരികയാണ്. അകാലവാര്‍ദ്ധക്യത്തിലോട്ടും വാര്‍ദ്ധക്യത്തിലെ നിജങ്ങളായ രോഗപ്രയാസങ്ങളിലോട്ടും നയിക്കുന്ന കാരണങ്ങളില്‍ മുഖ്യമായത് സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവ തമ്മിലും കാര്യശരീരം, സാഹചര്യം എന്നിവ തമ്മിലും വേണ്ട പൊരുത്തത്തിലെ അസംബന്ധങ്ങളും ആരോഗ്യനിയമങ്ങള്‍ സംബന്ധിച്ച അജ്ഞത, തെറ്റിദ്ധാരണ എന്നിവയുമാണ്.
പ്രായം,
ജനിതകത്തിലെ പ്രത്യേകത, സാഹചര്യം, ആഹാരശീലങ്ങള്‍
എന്നീ നാല് കാര്യങ്ങളെ ആശ്രയിച്ചാണ് ജീവിതത്തിന്‍റെ സ്വഭാവം രൂപപ്പെടുന്നത്. ഇതില്‍
സാഹചര്യം, ആഹാരശീലങ്ങള്‍ എന്നിവയെ മാത്രമാണ് മനുഷ്യന് എളുപ്പം ക്രമീകരിക്കാനാകുന്നത്.
വാര്‍ദ്ധക്യക്ഷയത്തെ ഒഴിവാക്കാന്‍ ആകില്ലെങ്കിലും അതിനെ സാവധാനമാക്കാനും
വൈകിപ്പിക്കാനും ആകും,
സുഖകരമാക്കാനുമാകും. അകാലവാർദ്ധക്യം സംഭവിക്കാനുള്ള
സംഗതികള്‍ ജീവിച്ചുപോരുന്ന സാഹചര്യത്തില്‍ സ്വാഭാവികമായി തന്നെ നിരവധിയുണ്ട്.
ബാല്യം, കൗമാരം, യൗവനം എന്നീ ഘട്ടങ്ങളില്‍ ശരീരത്തിന് ആവശ്യമായ ആഹാരത്തിലെ അപര്യാപ്തയും
ഋതുക്കളിൽ ഇടയ്ക്കിടെ സംഭവിക്കുന്ന മാറ്റങ്ങളും ദേഹപ്രകൃതിക്ക് വിരുദ്ധങ്ങളായ
ജീവിതകര്‍മ്മങ്ങളും സാമുഹികസംവിധാനങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളും എല്ലാം വാര്‍ദ്ധക്യത്തെ
വേഗത്തിലാക്കുന്ന ഘടകങ്ങളാണ്. അമിതാദ്ധ്വാനം,
വിരുദ്ധാഹാരം, അമിതാഹാരം എന്നിവയും കാരണങ്ങളാണ്. ജീവിക്കുന്ന സാഹചര്യം, ആഹാരയിനങ്ങള്‍
എന്നിവ പ്രതികൂലമായാല്‍ ഹോര്‍മോണുകളുടെയും സാരാംഗ്നികളുടെയും വിനിയോഗതോത് കൂടും.
ദേഹധര്‍മ്മങ്ങള്‍ വര്‍ദ്ധിച്ചാല്‍,
വേഗത്തിലായാല്‍,
അഹിതങ്ങളായാല്‍ സാരാംഗ്നികളുടെ തോത് അകാലത്തില്‍ തീരും.
സാരാംഗ്നികള്‍ കുറയുന്നതും വിരുദ്ധയിനം സാരാംഗ്നികള്‍ രൂപപ്പെടുന്നതും ആണ് വാര്‍ദ്ധക്യത്തിന്‍റെ
അടിസ്ഥാനം. ആഹാരമില്ലായ്മ, അമിതാഹാരം, വിഷാംശങ്ങള്‍ കലര്‍ന്ന ആഹാരം, വിരുദ്ധാഹാരം, അദ്ധ്വാനാധിക്യം, അതിമൈഥുനം, ഉറക്കമില്ലായ്മ, അലസജീവിതം, ദുരാചാരം, ദുര്‍വികാരം എന്നിവ കൂടാതെ ഉയര്‍ന്ന അന്തരീക്ഷതാപവും പിടിപെട്ട രോഗങ്ങള്‍ക്ക്
വേണ്ടവിധം ചികിത്സ കിട്ടാതെ വരുന്നതും വാര്‍ദ്ധക്യം നേരത്തെ ആകുന്നതില്‍
പങ്കുവഹിക്കുന്ന സംഗതികളാണ്.
വായയിലെ വരള്‍ച്ച, ഭക്ഷണത്തെ ചലിപ്പിക്കുന്നതിലെ വിഘ്നം, ശ്വസനചാലുകളിലെ ചുരുക്കം,
ശ്വാസകോശത്തിലെ പഴകിയ കഫക്കെട്ട്, ഹൃദയപേശീസംബന്ധമായ ഹൃദ്രോഗം, അതിരക്തസമ്മര്‍ദ്ദം, വിഷാദം, ജാഗ്രതക്കുറവ്, തലകറക്കം, നിദ്രാതകരാറ്, കാഴ്ച സംബന്ധമായ പ്രയാസങ്ങള്‍, നാഡീരോഗങ്ങള്‍, ശ്രവണരോഗങ്ങള്‍, കുടല്‍സ്തംഭനം, പ്രമേഹം, മൂത്രം ഒഴിക്കുന്നത് നിയന്ത്രിക്കുന്നതിലെ പ്രയാസങ്ങള്‍, പ്രോസ്റ്റേറ്റ് വീക്കം, യോനീവരള്‍ച്ച, സന്ധിവാതം, ചലന സംബന്ധമായ പ്രയാസങ്ങള്‍, ഓസ്റ്റിയോ ആര്‍ത്രയിറ്റിസ്, പോളി മയാല്‍ജിയ റുമാറ്റിക്ക, അസ്ഥിതേയ്മാനം, കുപോഷണം, കാര്യക്ഷമത കുറഞ്ഞ രോഗപ്രതിരോധസംവിധാനം, ടെംപൊറല്‍ ആര്‍ടറയിറ്റിസ്,
അര്‍ബുദം, ത്വക്ക് കാന്‍സര്‍ എന്നിവയാണ് വാര്‍ദ്ധക്യത്തില്‍ സാധാരണയായി കണ്ടുവരുന്ന
വ്യാധികള്‍.
വാര്‍ദ്ധക്യയിനം പ്രയാസങ്ങള്‍ക്ക് ആധാരം അധികവും
സങ്കോചമാണ്. അന്നമയകോശം പ്രാണമയകോശത്തെ അപേക്ഷിച്ച് വേഗത്തില്‍ സങ്കോചാവസ്ഥയെ
അഭിമുഖീകരിക്കുന്നതുമൂലം സ്ഥൂലശരീരം ആദ്യം ക്ഷയിക്കും. വാര്‍ദ്ധക്യപ്രയാസങ്ങള്‍ക്ക്
മറ്റൊരു കാരണം അഹന്താകാലം,
അഹന്താദോഷങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന ഉഷ്ണ, ശീത
വികൃതികളാണ്. യൗവനത്തില്‍ ഉഷ്ണയിനം ദേഹപ്രകൃതിക്കാര്‍ ആയിരുന്നവര്‍ വാര്‍ദ്ധക്യത്തില്‍
എത്തിയാല്‍ ശീതയിനം ദേഹപ്രകൃതിക്കാരായി പരിണമിക്കും. ഇത്തരക്കാരെ ശീതയിനം
അഹന്താദോഷങ്ങള്‍ എളുപ്പം ബാധിക്കും. ശീതയിനം ദേഹപ്രകൃതി അവസ്ഥയില്‍ ഉഷ്ണയിനം
ദോഷങ്ങള്‍ തീവ്രമായി ബാധിച്ചാല്‍ തന്നെയും ക്ഷയത്തിന്‍റെ കാഠിന്യം പൊതുവെ കുറവും
ആയിരിക്കും. ഇതുമൂലമാണ് ശീതയിനം ദേഹപ്രകൃതിക്കാരായി പരിണമിച്ചവര്‍ക്ക്
സ്തംഭനപ്രയാസങ്ങള്‍ അലട്ടിയാല്‍ പോലും ആയുസ്സ് കൂടുതലെന്നോണം അനുഭവിക്കാനാകുന്നത്.
യൗവനത്തില്‍ ശീതയിനം ദേഹപ്രകൃതിക്കാര്‍ ആയിരുന്നവര്‍ വാര്‍ദ്ധക്യത്തില്‍ എത്തിയാല്‍
ഉഷ്ണയിനം ദേഹപ്രകൃതിക്കാരായി പരിണമിക്കും. ഇത്തരക്കാരെ ഉഷ്ണയിനം അഹന്താദോഷങ്ങള്‍
എളുപ്പം ബാധിക്കും. പ്രാദേശികമായുള്ള ശീതയിനം അഹന്താദോഷങ്ങള്‍ ഉഷ്ണഋതുക്കളില്‍
ബാധിച്ചാല്‍ ജരാപ്രയാസങ്ങള്‍ തീവ്രമാകുകയും ചെയ്യും.
സാഹചര്യം വ്യക്തിക്ക് നല്‍കിയ സായാഹ്ന സമ്മാനമാണ് വാര്‍ദ്ധക്യം.
കാലവും ദേശവും ഉള്‍പ്പെട്ട സാഹചര്യത്തിലെ ഭൗതികവിഷയങ്ങളെല്ലാം പഞ്ചഭൂതപരമാണ്.
ബാല്യത്തില്‍ പ്രായം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ ഭൂതങ്ങളുടെ തോത് ദേഹത്തില്‍ കൂടും. അഹന്താകാലം കാര്യശരീരത്തില്‍
പ്രവര്‍ത്തിക്കുമ്പോള്‍ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ ഭൂതങ്ങളുടെ തോത് വിത്യാസപ്പെടും. ഭൂമിഭൂതം, ആകാശഭൂതം
എന്നിവ തമ്മിലുള്ള അനുപാതം വര്‍ദ്ധിക്കും. സ്ഥൂലശരീരം, പ്രാണശക്തി,
മനസ്സ് എന്നിവയിലെ സൗമ്യത തകരാറിലാകും. രസം, രക്തം, മാംസം, കൊഴുപ്പ്, അസ്ഥി, മജ്ജ, ശുക്ര എന്നിവയാണ് സപ്തധാതുക്കള്‍. സപ്തധാതുക്കളില്‍ ഭൂമിഭൂതത്തിന്‍റെ തോത്
താരതമ്യേനെ കൂടുതല്‍ അസ്ഥി,
മാംസം,
കൊഴുപ്പ്,
മജ്ജ എന്നിവയിലാണ്. ജലഭൂതത്തിന്‍റെ തോത് കൂടുതലുള്ളത് രസം, മജ്ജ, ശുക്ര എന്നീ ധാതുക്കളിലാണ്. അഗ്നിഭൂതം കൂടുതലുള്ളത് രക്തം, മാംസം, ശുക്ര
എന്നീ ധാതുക്കളിലാണ്. വായുഭൂതത്തിന്‍റെ തോത് കൂടുതലുള്ളത് അസ്ഥി, മജ്ജ
എന്നീ ധാതുക്കളിലാണ്. ആകാശഭൂതം കൂടുതലുള്ളത് അസ്ഥിധാതുവിലും സ്രോതസ്സുകളിലും
വിടവുകളിലുമാണ്. ആകാശഭൂതം എല്ലാ കോശങ്ങളിലും കൂടുതലായി തന്നെ നിലകൊള്ളുന്നുണ്ട്. ശരീരകോശങ്ങളില്‍ അധികവും ചുവന്ന രക്തകോശങ്ങളുടെ സംഭാവനയാണ്. ചുവന്നയിനം
രക്തകോശങ്ങള്‍ രസധാതുവിന്‍റെ അംശമാണ്. മസ്തിഷ്കകോശങ്ങള്‍ ഉള്‍പ്പെടുന്നത്
മജ്ജധാതുവിലാണ്. വാര്‍ദ്ധക്യമായാല്‍ ശരീരത്തിലെ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ ഭൂതങ്ങളുടെ തോത് ക്രമത്തില്‍ കുറയും. ശരീരത്തില്‍ ആകാശഭൂതം
കുറഞ്ഞാല്‍, ഇടം കുറഞ്ഞാല്‍ ജലം,
വായു എന്നിവയുടെ തോത് കുറയും. വാര്‍ദ്ധക്യം പ്രകടമാകുന്നത്
ജലഭൂതം കൂടുതല്‍ അടങ്ങിയ ശുക്ര,
മജ്ജ,
രസം എന്നീ ധാതുക്കളുടെ ക്ഷയത്തിലൂടെയാണ്.
ആഹാരത്തിന്‍റെ പ്രഥമ ഉല്‍പന്നം രസധാതുവാണ്. ആഹാരത്തിന്‍റെ
അളവ്, ദഹനം, ആഗീരണം എന്നിവ കുറഞ്ഞാല്‍ രസധാതുവിന്‍റെ തോത് കുറയും. ആഹാരതോത് കൂടിയാല്‍
രസധാതുവും കൂടും. രസധാതു കൂടുകയും ഒപ്പം സാരാംഗ്നികളുടെ കുറവുമൂലം
രക്തയിതരധാതുക്കള്‍ രൂപപ്പെടാതെയും വന്നാല്‍ രക്തസമ്മര്‍ദ്ദതോത് കൂടും. രസധാതു
കൂടിയാൽ ഉമിനീരിന് മധുരരസം കൂടുതലായി അനുഭവപ്പെടും. രക്തദ്രാവകത്തില്‍
മധുരസാരാംശത്തിന്‍റെ തോത് കൂടും. രസധാതു വര്‍ദ്ധിച്ച് ദീര്‍ഘനാള്‍ നിലകൊണ്ടാല്‍
ദേഹഭാരം കൂടും. രസധാതുവില്‍ വേണ്ടതായ സാരാംഗ്നികള്‍ കുറഞ്ഞാല്‍ രക്തം, മാംസം തുടങ്ങിയ ധാതുക്കളുടെ രൂപീകരണം കുറയും. ദഹനാംഗ്നികള്‍ കുറഞ്ഞാല്‍
രസധാതുവിന്‍റെ തോതും കുറയും. രസധാതു കുറഞ്ഞാല്‍ ഉമിനീരിന് കൈപ്പുരസം അനുഭവപ്പെടും.
രസധാതുവിന്‍റെ തോത് വളരെ കുറഞ്ഞാല്‍ ശുക്ര മുതൽ രക്തം വരെയുള്ള ധാതുക്കൾ
ക്ഷയിക്കും. ആന്തരികാവയവങ്ങളിലെ ചര്‍മ്മം,
ബാഹ്യമായുള്ള ത്വക്ക് എന്നിവ ചുളിയും. അഗ്നി, വായു, ആകാശം
എന്നീ ഭൂതങ്ങള്‍ കൂടുതലുള്ള എരിവ്, കൈപ്പ് എന്നീ രസങ്ങളടങ്ങിയ ദ്രവ്യങ്ങള്‍ പൊതുവെ ലഘുവും വിഷയിനങ്ങളില്‍
പെട്ടവയുമാണ്. ആഹാരത്തില്‍ ഇത്തരം രസങ്ങളുള്ളവയെ അധികതോതില്‍ ഉൾപ്പെടുത്തി
ശീലിച്ചാല്‍ രസധാതുവിന്‍റെ തോത് ആദ്യം കൂടും. ശരീരം അകാലത്തിൽ മെലിയും. മൂത്രമല
മാര്‍ഗ്ഗേണ രസധാതു കൂടുതലായി നഷ്ടപ്പെട്ടാലും ശരീരം മെലിയും.
കഫധാതു,
പിത്തധാതു,
വാതധാതു എന്നിങ്ങിനെയും സ്ഥൂലശരീരത്തെ വിഭജിക്കാനാകും.
കഫബലം, പിത്തബലം, വാതബലം എന്നിവ ഉള്‍പ്പെട്ടതാണ് പ്രാണശക്തി. അഹന്താകാലം പ്രാണശക്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍
ആദ്യം വാതബലം കുറയും. ഇതുമൂലം ആദ്യം കഫബലത്തിന്‍റെയും പിത്തബലത്തിന്‍റെയും വര്‍ദ്ധനവ്
മൂലമുള്ള ലക്ഷണങ്ങൾ പ്രകടമാകും. വേദന,
എരിച്ചില്‍ എന്നിവ അനുഭവപ്പെടുന്നതിന് ആധാരം വാതധാതുവിന്‍റെ
ക്ഷയമാണ്. വാതധാതുവിന്‍റെ ക്ഷയത്തെ തുടര്‍ന്ന് പിത്തധാതുവും കഫധാതുവും ക്ഷയിക്കും.
ചിലരില്‍ കഫധാതു ആദ്യം ക്ഷയിക്കും. ക്ഷയമാറ്റങ്ങളെ അപ്പപ്പോള്‍ തന്നെ പരിഹരിക്കണം.
ധാതുക്ഷയത്തിന്‍റെ തീവ്രതയില്‍ കഫധാതു, പിത്തധാതു,
വാതധാതു എന്നിവയെ ഒന്നിച്ച് പരിഹരിക്കണം. കഫധാതുവിലെ
മുഖ്യഘടകം രസം,
കൊഴുപ്പ്,
സുക്ര എന്നിവയാണ്. കഫധാതുവിലെ മുഖ്യഭൂതം ജലമാണ്. പഴകിയയിനം
ആഹാരങ്ങള്‍, തമസ്സ് ഇനം ആഹാരങ്ങള്‍ എന്നിവ കഴിക്കുന്നത് പതിവായാല്‍, കഫധാതു
ക്ഷയിക്കും. കഫധാതു ക്ഷയിച്ചതുമൂലം ദുര്‍കഫം കൂടിയാല്‍ കഫയിനം അഹന്താദോഷങ്ങള്‍
പ്രബലമാകും. ക്രമമില്ലായ്മയും കഫയിനം ദോഷങ്ങളെ വര്‍ദ്ധിപ്പിക്കും. കഫദോഷങ്ങള്‍
മൂലം കഫബലം കൂടുതല്‍ ക്ഷയിച്ചാല്‍ സന്തുലനമെന്നോണം പിത്തബലം, വാതബലം
എന്നിവ വര്‍ദ്ധിക്കും. ഇതുമൂലം ഗ്യാസ്ട്രബിള്‍, വെപ്രാളം, തരംതിരിവുശേഷി,
ഓർമ്മ എന്നിവ കൂടും. ചിന്താധിക്യം, ബഹളി, ഭയം, വേദന, വിറയല്‍ എന്നീ പ്രയാസങ്ങള്‍ കഫയിനം അഹന്താദോഷങ്ങള്‍ തീവ്രമായി ബാധിച്ചതിന്‍റെ
ലക്ഷണങ്ങളാണ്. കഫദോഷങ്ങള്‍ മൂലം കഫബലം ക്ഷയിച്ചാല്‍ ഓർമ്മശക്തി കുറയും.
കഫധാതുപ്രയാസങ്ങള്‍ രാവിലെയും പിത്തധാതുപ്രയാസങ്ങള്‍ ഉച്ചയ്ക്കും വര്‍ദ്ധിക്കും.
വാതധാതുപ്രയാസങ്ങള്‍ വര്‍ദ്ധിക്കുന്നത് പൊതുവെ വൈകുന്നേരം സമയങ്ങളിലാണ്.
ആരോഗ്യത്തിന് അടിസ്ഥാനം ആഹാരം, ശുദ്ധി, ഉറക്കം, വ്യായാമം എന്നീ നാല് കാര്യങ്ങളാണ്. ആഹാരത്തില്‍ നിന്നും സ്ഥൂലശരീരത്തിൽ
നിന്നുമാണ് പ്രാണമയകോശം, മനോമയകോശം എന്നീ സൂക്ഷ്മശരീരങ്ങള്‍ പുഷ്ടിപ്പെടുന്നത്. ആഹാരം കിട്ടാതായാല്‍, സ്ഥൂലശരീരമായ
അന്നമയകോശം ക്ഷയിച്ചാല്‍ പ്രാണമയകോശം, കാമമയകോശം എന്നീ ആവരണങ്ങള്‍ കൂടി ക്ഷയിക്കും. പ്രായം വര്‍ദ്ധിക്കുമ്പോള്‍
ബുദ്ധിമയകോശം ഭൗതികത നേടിയ ആത്മബോധകലകളുമായി ചേരാനിടവന്നാല്‍ ബുദ്ധിമനസ്സ് വാര്‍ദ്ധക്യത്തില്‍
അഭിവൃദ്ധി പ്രാപിക്കും. ബുദ്ധിമയകോശത്തിന് ഇതുമൂലം അഹന്താദോഷങ്ങളില്‍ നിന്ന്
കുറച്ചൊക്കെ രക്ഷനേടാനാകും. സ്ഥൂലശരീരത്തേക്കാള്‍ വേഗത്തില്‍ പ്രാണശക്തി ചലിക്കും.
പ്രാണശക്തിയെക്കാള്‍ വേഗത്തില്‍ മനസ്സ് ചലിക്കും. വാര്‍ദ്ധക്യത്തില്‍ മനസ്സ്, പ്രാണശക്തി
എന്നിവ ക്ഷയിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സ്ഥൂലശരീരം ക്ഷയിക്കും. ബുദ്ധിമനസ്സ്
ക്ഷയിച്ചാല്‍ വാര്‍ദ്ധക്യം തീവ്രമായി എന്ന് കണക്കാക്കാം. കഫധാതുവില്‍ ജലഭൂതം
കുറയുന്നതിലൂടെയാണ് വാര്‍ദ്ധക്യം ആരംഭിക്കുന്നത്. വാര്‍ദ്ധക്യത്തിന്‍റെ
അന്ത്യത്തില്‍ ക്ഷയിക്കുന്ന സ്ഥൂലശരീരം യൗവനത്തിലെ സ്ഥൂലശരീരപ്രകൃതി അല്ല. മറിച്ച്
വാര്‍ദ്ധക്യത്തില്‍ തന്നെ നിരവധി തവണയായി,
പല തോതിലായി പരിണമിച്ച സ്ഥൂലശരീരമാണ്. ഈ യാഥാര്‍ത്ഥ്യത്തെ
ഉള്‍ക്കൊണ്ട് ശരീരപ്രകൃതിയെ,
സപ്തധാതുക്കളിലെ വ്യതിയാനങ്ങളെ ഓരോ അയനത്തിലും ഋതുക്കളിലും
തിരിച്ചറിഞ്ഞ് ദേഹപ്രകൃതി അടിസ്ഥാനത്തില്‍ സംരക്ഷിക്കണം. അയനം അടിസ്ഥാനത്തിലുള്ള
വ്യക്തിഗത സപ്തധാതുസംരക്ഷണമാണ് രസായനം.
ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ ഘട്ടങ്ങളിലെ സാമാന്യങ്ങളായ രോഗപ്രയാസങ്ങള്‍ക്ക് ആധാരം
ഋതുമാറ്റങ്ങള്‍ മൂലം കാര്യശരീരത്തില്‍ സംഭവിച്ച സഹജയിനം വൈഷമ്യങ്ങളാണ്. ഋതുക്കളെ
മാറ്റാന്‍ വ്യക്തിക്ക് സാദ്ധ്യമല്ല. അതിനാൽ കുറച്ച് പ്രയാസങ്ങളെ ഇടയ്ക്കിടെ
അഭിമുഖീകരിക്കേണ്ടതായി തന്നെ വരും. അഹന്താകാലം ഒരുക്കുന്ന സാഹചര്യങ്ങളിലെ
മാറ്റങ്ങള്‍, അഹന്താദോഷങ്ങള്‍,
അജ്ഞത,
ജനിതകകാരണങ്ങള്‍,
അവിവേകകര്‍മ്മങ്ങള്‍,
വിഷം, അശുദ്ധി എന്നിവ മാത്രമല്ല പട്ടിണി മൂലവും സപ്തധാതുക്കളിലെ ക്രമം
വിത്യാസപ്പെടും. ആഹാരയിനങ്ങളെ തിരഞ്ഞെടുത്ത് സ്വീകരിക്കുന്നതിലും ആഹാരശീലങ്ങള്‍
ചിട്ടപ്പെടുത്തുന്നതിലും പ്രായം, ദേഹപ്രകൃതി,
തൊഴില്‍ എന്നിവയെയും ദേശം, ദിനരാത്രങ്ങള്‍, ഋതുക്കള്‍
എന്നിവയെയും പരിഗണിക്കണം. രോഗരൂപീകരണത്തിന്‍റെയും രോഗവര്‍ദ്ധനവിന്‍റെയും
കാര്യത്തില്‍ ഇപ്പോള്‍ ദേശങ്ങളെല്ലാം സമാനങ്ങളായിട്ടുണ്ട്. ബാല്യം, കൗമാരം, യൗവനം എന്നീ ഘട്ടങ്ങളില്‍ രോഗങ്ങള്‍ പിടിപ്പെട്ടാല്‍ ചുരുങ്ങിയ സമയം കൊണ്ട്
അപ്പപ്പോള്‍ തന്നെ പരിഹരിക്കുന്നതും വാര്‍ദ്ധക്യപ്രതിരോധമാണ്.
ആഹാരത്തിന്‍റെ ബലം, ഗുണം, വീര്യം, പ്രഭാവം എന്നിവയുടെ ഉല്‍പന്നമാണ് കാര്യശരീരം. ദഹിച്ച ആഹാരങ്ങളിലെ സൂക്ഷ്മയിനം അംശങ്ങള്‍ പരിണമിച്ച് രസം മുതല്‍ ശുക്ര വരെയുള്ള സപ്തധാതുക്കളായും ഇന്ദ്രിയങ്ങള്‍, പ്രാണശക്തി, മനസ്സ് തുടങ്ങിയ സൂക്ഷ്മധാതുക്കളായും മാറുന്നത് സാരംഗ്നികളുടെയും ഹോര്‍മോണുകളുടെയും സഹായത്താലാണ്. ശരീരത്തിൽ ഏകദേശം 75000 ത്തോളം വിത്യസ്തതരം സാരാംഗ്നികളും 50 തിലധികം വിത്യസ്തയിനം ഹോര്‍മോണുകളും ഉണ്ട്. സപ്തധാതുക്കള്‍ മെച്ചപ്പെട്ടാല്‍ പ്രാണശക്തി, മനസ്സ് എന്നിവയും മെച്ചപ്പെടും. ആഹാരതോത് കുറഞ്ഞാല്‍ രസധാതുവിന്‍റെ തോത് കുറയും. അന്നപഥത്തിലെ ദഹനസാരാംഗ്നികള്‍ കുറഞ്ഞാല്‍, കരളില്‍ നിന്നുള്ള സാരാംഗ്നികളും സമീപഭാഗങ്ങളില്‍ നിന്നുള്ള ഹോര്‍മോണുകളും കുറഞ്ഞാല്‍ രക്തധാതുവിന്‍റെയും തുടര്‍ന്നുള്ള ധാതുക്കളുടെയും രൂപീകരണം തടസ്സപ്പെടും. സപ്തധാതുക്കള്‍ക്ക് വേണ്ട ആഹാരാംശങ്ങള്‍ കിട്ടാതെ വന്നാല്‍ സപ്തധാതുക്കള്‍ ക്ഷയിക്കും. ആള്‍ മെലിയും. ധാതുക്ഷയം വര്‍ദ്ധിക്കുന്തോറും ധാതുമാലിന്യങ്ങളുടെ തോത് ദേഹദ്രാവകങ്ങളിലും രക്തത്തിലും കൂടും. രക്തസമ്മര്‍ദ്ദതോതും കൂടും. ദേഹമാലിന്യങ്ങള്‍ അധികരിച്ചും പരിണമിച്ചും വിഷങ്ങളായാല്‍ പ്രാണശക്തി വേഗത്തിൽ ദുർബലമാകും. യൗവനം കഴിഞ്ഞാല്‍ സാമാന്യമായുള്ള സാരാംഗ്നികളുടെയും ഹോര്‍മോണുകളുടെയും തോത് കുറഞ്ഞുതുടങ്ങും. പ്രതിസാരാംഗ്നികളും പ്രതിഹോർമോണുകളും രൂപപ്പെട്ടാല്‍ ധാതുക്ഷയം വേഗത്തിലാകും. പ്രതിസാരാംഗ്നികളും പ്രതിഹോർമോണുകളും രൂപപ്പെടാനുള്ള കാരണങ്ങളില്‍ മുഖ്യം വിരുദ്ധാഹാരങ്ങളോ വിഷസാന്നിദ്ധ്യമോ സൌരോര്‍ജ്ജമടക്കമുള്ള വികീരണങ്ങളോ അഹന്താദോഷങ്ങളോ ആണ്.
ആഹാരാംശങ്ങള്‍,
സാരാംഗ്നികള്‍,
ഹോര്‍മോണുകള്‍ ചുവന്നയിനം രക്തകോശങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ്
രസധാതു. രസധാതുവിലെ മുഖ്യഘടകം ജലമാണ്. ശരീരത്തിന്‍റെ 65 ശതമാനവും രക്തദ്രാവകത്തിന്‍റെ
91 ശതമാനവും ചുവന്നയിനം രക്തകോശങ്ങളുടെ 73 ശതമാനവും ജലമാണ്. 70 കിലോ ശരീരഭാരമുള്ള
ഒരാളില്‍ ജലത്തിന്‍റെ തോത് ഏകദേശം 42 ലിറ്ററാണ്. അതില്‍ 28 ലിറ്റര്‍ ജലവും
നിലകൊള്ളുന്നത് കോശങ്ങളുടെ അകത്താണ്. വാര്‍ദ്ധക്യത്തില്‍ ആദ്യം കുറയുന്നത്
രക്തകോശങ്ങള്‍ ഉള്‍പ്പെട്ട രസധാതുവിലെ ജലമാണ്. പേശീകോശങ്ങള്‍ക്ക് അകത്തുള്ള ജലവും
കുറയും. കോശത്തിന് വെളിയിലുള്ള ജലത്തിന്‍റെ തോത് സാമന്യനിലയില്‍ നിലനിര്‍ത്തുന്നതില്‍
വാസോപ്രസിന്‍ ഹോര്‍മോണ്‍, സോഡിയം അയോണുകള്‍,
വൃക്കകള്‍ എന്നിവ പ്രധാന പങ്കാണ് വഹിക്കുന്നത്. വാസോപ്രസിന്‍
(എ.ഡി.എച്ച്) കുറഞ്ഞാല്‍ മൂത്രം മുഖേനെയുള്ള ജലനഷ്ടം കൂടും. ഇതുമൂലം കോശത്തിന്
വെളിയിലുള്ള ജലത്തിന്‍റെ തോതും രസധാതുവിന്‍റെ തോത് ക്രമത്തില്‍ കുറയും.
വിവിധയിനം രക്തകോശങ്ങളുടെയും പോഷകാംശങ്ങൾ, സാരാംഗ്നികള്‍, ഹോര്‍മോണുകള്‍, സപ്തധാതുമാലിന്യങ്ങള്‍,
ജലം എന്നിവയുടെയും എല്ലാം സങ്കേതമാണ് രക്തം. പ്ലാസ്മയില്‍
ജലം കുറഞ്ഞാല്‍ രക്തസമ്മര്‍ദ്ദതോത് കുറയും. രക്തത്തിലെ ഘനമാലിന്യങ്ങളുടെ സാന്ദ്രത
കൂടും. ശരീരത്തില്‍ അനുഭവപ്പെട്ടുപോരുന്ന ക്ഷീണത്തിന്‍റെ തോത് കൂടും. ലവണങ്ങള്‍, ഖനീജങ്ങള്‍
എന്നിവ അധികതോതില്‍ ദേഹത്തില്‍ എത്തിയാല്‍ വൃക്കകളുടെ പ്രവര്‍ത്തനഭാരം കൂടും.
ഹൈപ്പോതലാമസ് രൂപപെടുത്തി പിറ്റുവിറ്ററി ഗ്രന്ഥി മുഖേനെ സ്രവിക്കുന്ന ആര്‍ജിനൈന്‍
വാസോപ്രസിന്‍ ഹോര്‍മോണിന്‍റെ (AVP, ADH) തോത് നിലനിര്‍ത്താനാകുന്നതും വൃക്കകളുടെ ആരോഗ്യത്തെ പ്രത്യേകമായി
സംരക്ഷിക്കാനാകുന്നതും ജലതോത് കുറയുന്നതിനെ പ്രതിരോധിക്കാന്‍ ഉതകും.
ശരീരത്തിലെ ആകെയുള്ള കോശങ്ങളുടെ എണ്ണം ഏകദേശം മുപ്പത്തിയേഴ്
ട്രില്യനാണ്. ഇതില്‍ എഴുപത് ശതമാനവും രക്തത്തിലെ ചുവന്നയിനം രക്തകോശങ്ങളാണ്.
ചുവന്നയിനം രക്തകോശങ്ങളുടെ ആരോഗ്യത്തിന് ജലവും അന്നജവും മാംസ്യങ്ങളും ശുദ്ധമായ
ഇരുമ്പുലോഹാംശവും വേണ്ടതുണ്ട്. ശരീരത്തില്‍ ആകെയുള്ള ജലത്തില്‍ മൂന്നില്‍ ഒരുഭാഗം
നിലകൊള്ളുന്നത് കോശങ്ങള്‍ക്ക് വെളിയിലാണ്. കോശങ്ങള്‍ക്ക് വെളിയിലുള്ള ജലതോത്
കുറയുമ്പോള്‍ ആനുപാതികമായി രക്തധാതുവിലെ ജലത്തിന്‍റെ തോതും കുറയും.
വിസർജ്ജ്യഘടകങ്ങള്‍, ഓക്സലൈറ്റ്, ഇരുമ്പ്, കാത്സ്യം എന്നിവയുടെ സാന്ദ്രത രക്തദ്രാവകത്തില്‍ അധികരിച്ചാല്‍ അത്
രക്തക്കുഴല്‍ ഭിത്തിയില്‍ ഊറാന്‍ ഇടയാകും. വാർദ്ധക്യത്തിൽ കണ്ടുവരുന്ന അധികരിച്ച
രക്തസമ്മർദ്ദത്തിന് മുഖ്യകാരണം രക്തധമനീകാഠിന്യമാണ്. ദേഹദ്രാവകങ്ങളിലും
രക്തത്തിലും ചുവന്നയിനം രക്തകോശങ്ങളിലും വേണ്ട ജലാംശതോത് നിലനിര്‍ത്താനായാല്‍, മജ്ജകോശങ്ങളെ ഉത്തേജിപ്പിച്ചും രക്തത്തെ പോഷിപ്പിച്ചും രക്തകോശങ്ങളുടെ ആരോഗ്യം
മെച്ചപ്പെടുത്താനായാൽ വാർദ്ധക്യത്തെ സാവധാനത്തിലാക്കാനാകും. രക്തദ്രാവകത്തില്‍
മാംസ്യങ്ങളുടെയും ലവണങ്ങളുടെയും സാന്ദ്രത കൂടിയാല്‍ രക്തകോശങ്ങള്‍ വരണ്ട് ചുളിയും.
ഉപ്പിന്‍റെ സാന്ദ്രത കൂടിയാൽ രക്തസമ്മര്‍ദ്ദതോതും കൂടും. പ്ലാസ്മയില്‍ ഉപ്പ്, മാംസ്യം എന്നിവയുടെ തോത് കുറഞ്ഞാല്‍,
ഒപ്പം രക്തകോശങ്ങളില്‍ മഗ്നീഷ്യം തോത് കൂടിയാല്‍
രക്തകോശങ്ങളുടെ വലുപ്പം വര്‍ദ്ധിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പഞ്ചസാര, ഗ്ലുക്കോസ്, തേന്‍
എന്നിവ പോലുള്ള ലഘു മധുരയിനങ്ങള്‍ അധികമായ അളവില്‍ കഴിച്ചാല്‍ ചുവന്നയിനം
രക്തകോശങ്ങളിലെ ഗ്ലുക്കോസ് നില ഉയരും. HbA1c തോത് കൂടും. ചുവന്നയിനം രക്തകോശങ്ങളില്‍ പ്രാണവായുവിന് നിലകൊള്ളാനുള്ള ഇടം
കുറയും. രക്തകോശങ്ങളുടെ ഭാരവും കൂടും. ചുവന്നയിനം രക്തകോശങ്ങളുടെ ആയുസ്സ് വര്‍ദ്ധിക്കാന്‍
ഇത് ഉതകുമെങ്കിലും പ്രാണവായുവിന്‍റെ ആകെ തോതും അതിന്‍റെ സഞ്ചാരവും കുറയും.
ഘനലോഹങ്ങള്‍ അധികം അടങ്ങിയ ആഹാരദ്രവ്യങ്ങള്‍,
ഉപ്പ്, പഞ്ചസാര എന്നിവയെ യൗവനഘട്ടത്തില്‍ വെച്ചുതന്നെ നിയന്ത്രിക്കണം. ശര്‍ക്കര, മാംസം, ബീറ്റ്റൂട്ട് എന്നിവ ഇരുമ്പ് അടങ്ങിയ ഇനങ്ങളാണ്.
ശുക്ര,
കൊഴുപ്പ്,
രസം എന്നിവ ഉള്‍പ്പെട്ട കഫധാതുവിലെ വൈഷമ്യങ്ങളെ ആദ്യം പരിഹരിക്കണം. കഫധാതു
അശുദ്ധിയായതുമൂലം ദുര്‍കഫം അധികരിച്ചതാണ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും
അർബുദമുഴകള്‍ക്കും മറ്റും നിദാനമാകുന്നത്. ഹോര്‍മോണ്‍ഗ്രന്ഥികള്‍ ഒരുതരത്തില്‍
ശുക്രധാതുവാണ്. ഹോര്‍മോണുകള്‍,
സാരാംഗ്നികള്‍ എന്നിവയുടെ തോത് കുറഞ്ഞാല്‍
ശരീരപ്രവർത്തനങ്ങൾ മൊത്തത്തില്‍ മന്ദഗതിയിലാകും. ജലം കുറഞ്ഞാലും മജ്ജകോശങ്ങള്‍
ക്ഷയിച്ചാലും വെളുത്തയിനം രക്തകോശങ്ങളുടെ ഏണ്ണം കുറയും. ഇതുമൂലം ചിലരില്‍
ലസികാഗ്രന്ഥികള്‍, പ്ലീഹ എന്നിവ വലുതാകും. ത്വക്കിലെയും ചര്‍മ്മത്തിലെയും കോശസ്തരങ്ങളിലെയും
കേടുപാടുകളെ ഭേദമാക്കുന്നത് വെളുത്തയിനം രക്തകോശങ്ങളാണ്. മലേറിയ മൂലവും മറ്റും
പ്ലീഹയുടെ വലുപ്പം വർദ്ധിച്ചാലും വെളുത്തയിനം രക്തകോശങ്ങളുടെ എണ്ണം കുറയും.
വെളുത്തയിനം രക്തകോശങ്ങളിൽ നിന്ന് സൈറ്റോകൈനിസ് പോലുള്ളവ കുറഞ്ഞാൽ ഹോർമോണുകള്‍, സാരാംഗ്നികള്‍ എന്നിവ ഉള്‍പ്പെട്ട ശുക്രധാതുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും
മറ്റും വേണ്ട ഉത്തേജനം കുറയും. വെളുത്തയിനം രക്തകോശങ്ങളുടെ എണ്ണം കുറഞ്ഞാല്‍
ഇമ്മുണോഗ്ലോബിന്‍ തോത് കുറയും. രോഗാണുക്കളെ നേരിടുന്നതിലുള്ള ശേഷി കുറയുന്നതുമൂലം
സപ്തധാതുക്കളിലെ ക്ഷയനിരക്ക് വര്‍ദ്ധിക്കും. പോഷകക്കുറവ്, അശുദ്ധി, രോഗാണുക്കള്‍, വിഷം എന്നിവ നിമിത്തം കോശങ്ങളില്‍ ക്ഷീണം സംഭവിച്ചാല്‍ കോശകേന്ദ്രത്തിലുള്ള
ടെലിമിറൈസിന്‍റെ പ്രവർത്തനം മന്ദീഭവിക്കാന്‍ അത് ഇടവരുത്തും. ടെലിമേര്‍സുകളുടെ
നീളം കുറയും. ഡി.എന്‍.എ കള്‍ ക്ഷയിക്കും. ജലം കുറഞ്ഞതുമൂലം രക്തകോശങ്ങളുടെ ആയുസ്സ്
കുറഞ്ഞാലും മജ്ജകോശങ്ങളിലെ വിഭജനനിരക്ക് തകരാറിലായാലും രക്തത്തിന്‍റെ തോത് കുറയും.
വിളര്‍ച്ച, ക്ഷീണം, രോഗാണുബാധ എന്നിവയുടെ തീവ്രത കൂടും. വാര്‍ദ്ധക്യപരിണാമങ്ങളുടെ വേഗത കൂടും.
വേഗത്തിലുള്ള വാര്‍ദ്ധക്യത്തിന് മുഖ്യകാരണം ജലത്തിന്‍റെ അപര്യാപതതയും
നിരന്തരമായുള്ള അണുബാധയും ഇവ മൂലമുള്ള സാരാംഗ്നിശോഷണവുമാണ്.
അകാലവാര്‍ദ്ധക്യത്തിനും അകാലമരണത്തിനും ഹൃദയാഘാതം എന്നപോലെ
മസ്തിഷ്കാഘാതവും ഇപ്പോള്‍ കാരണമാകുന്നുണ്ട്. ശിരസ്സിലെ മജ്ജയാണ് മസ്തിഷ്കമെന്നും
പറയാം. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ഭ്രൂണത്തിന്‍റെ ബാഹ്യപാളിയില്‍ നിന്ന്
മസ്തിഷ്കത്തോടൊപ്പമാണ് ത്വക്ക്,
വായിലെയും മൂക്കിലെയും ചര്‍മ്മം, പിറ്റുവിറ്ററി, റെറ്റിന, കോര്‍ണിയ, ഇനാമല്‍, പരോട്ടിഡ് ഗ്രന്ഥി തുടങ്ങിയവ രൂപംകൊള്ളുന്നത്. ഉമിനീര്‍ കുറയുമ്പോള്‍, കണ്ണിന്‍റെ
ശേഷി കുറയുമ്പോള്‍,
പല്ലിലെ ഇനാമല്‍ ക്ഷയിക്കുമ്പോള്‍, ത്വക്ക്
വരണ്ട് ചുളിയുമ്പോള്‍ മസ്തിഷ്കകോശങ്ങളും വരളും. ത്വക്ക്, വായിലെ
ചര്‍മ്മം എന്നിവയെ ആരോഗ്യത്തോടെ നിലനിര്‍ത്താനായാല്‍ മസ്തിഷ്കവും ആരോഗ്യത്തോടെ
നിലകൊള്ളും. വര്‍ണ്ണങ്ങളുള്ള പഴങ്ങളും അവയുടെ ഭക്ഷണയോഗ്യമായ തൊലിലും കഴിച്ചാല്‍
ത്വക്കിനേയും വായയിലെ തൊലിയേയും സംരക്ഷിക്കാനാകും. ഇതിലൂടെ മസ്തിഷ്കവും
സംരക്ഷിക്കപ്പെടും. മസ്തിഷ്കം,
കണ്ണ്, വായ എന്നിവയിലെ ചര്‍മ്മങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്ന ഘടകങ്ങളെ ചിലര്‍
വിറ്റാമിന്‍ എന്നും വിളിക്കാറുണ്ട്. മസ്തിഷ്കകോശയിനങ്ങളില്‍ അധികവും വിഭജനശേഷി
ഇല്ലാത്തവയാണ്. ജലഭൂതതോത് കുറഞ്ഞാല്‍, മസ്തിഷ്കകോശങ്ങളില്‍ ആകാശവായുഭൂതങ്ങളുടെ തോത് വളരെ കുറഞ്ഞാല്‍ നാഡീകോശങ്ങള്‍
ചുരുങ്ങി ക്ഷയിക്കും. വരൾച്ച കൂടാതെ ശിരോധമനികളിലെ കാഠിന്യം, നാഡീകോശങ്ങളിലെ
ഖനലോഹസാന്നിദ്ധ്യം,
അമ്ലത, വിഷാംശം എന്നിവയും മസ്തിഷ്കകോശങ്ങളുടെ ക്ഷയത്തിന് നിദാനങ്ങളാണ്.
ത്വക്കുസംരക്ഷണം,
വായസംരക്ഷണം ഏറെക്കുറെ മസ്തിഷ്കസംരക്ഷണം തന്നെയാണ്. ‘തലയെ
മറന്ന് എണ്ണ തേക്കരുത്’ എന്നൊരു ചൊല്ലുതന്നെയുണ്ട്. പ്രായം, ദേഹപ്രകൃതി, ഋതുക്കള്‍
എന്നിവയിലെ ധര്‍മ്മനിയമങ്ങളും അഹന്താദോഷപ്രതിരോധനിയമങ്ങളും പരിഗണിക്കാതെ
ജീവിച്ചതാണ് നിജരോഗങ്ങളുടെ ആവിര്‍ഭാവത്തിനും അതിന്‍റെ ഭവിഷത്തുകള്‍ക്കും
ഇടയാക്കിയത്.
മസ്തിഷ്കത്തില്‍ 60% വും കൊഴുപ്പാണ്. ആകെയുള്ള ഹോര്‍മോണുകളില്‍
നാലില്‍ ഒരു ഭാഗം കൊഴുപ്പുയിനങ്ങളാണ്. ലൈംഗികയിനം ഹോര്‍മോണുകള്‍, കൊഴുപ്പുഹോര്‍മോണുകള്‍,
കൊഴുപ്പ്, ചര്‍മ്മം, ത്വക്ക്, രസധാതു എന്നിവ എല്ലാം ഉള്‍പ്പെട്ടതാണ് കഫധാതു. കഫധാതുവിലെ മുഖ്യഘടകങ്ങള്‍
ജലഭൂതവും ഭൂമിഭൂതവുമാണ്. സസ്യഎണ്ണകള്‍ പൊതുവെ കഫവര്‍ദ്ധകവും രസായനവുമാണ്. ഇടതുവലത്
മസ്തിഷ്കപോരായ്മകളെ അറിഞ്ഞ്,
ചര്‍മ്മത്തെയും ത്വക്കിനെയും അറിഞ്ഞ്, ദേഹപ്രകൃതിവീര്യത്തെയും
അഹന്താദോഷങ്ങളെയും അറിഞ്ഞ് ഹിതകരമായ ഔഷധത്തെ തിരിച്ചറിഞ്ഞ് സസ്യഎണ്ണയില്‍ കലര്‍ത്തി
ത്വക്കില്‍ പുരട്ടണം. വായിലെ ചര്‍മ്മത്തില്‍ പുരട്ടിയാല്‍ ഔഷധത്തിന്‍റെ വ്യാപനം
വേഗത്തിലുമാകും.
വാര്‍ദ്ധക്യസൂചനകള്‍ കണ്ടുതുടങ്ങിയാല്‍ ഒട്ടും വൈകാതെ തന്നെ
ദേഹപ്രകൃതിയേയും അതിന്‍റെ വീര്യത്തെയും തിരിച്ചറിയണം. അവലംബിച്ചുപോരുന്ന
ആരോഗ്യകാഴ്ചപ്പാടുകള്‍,
ആഹാരശീലങ്ങൾ എന്നിവയെ ദേഹപ്രകൃതി അനുസരിച്ച് പരിഷ്കരിക്കണം.
സപ്തധാതുക്കള്‍,
ആശയങ്ങള്‍, സ്രോതസ്സുകള്‍,
ചാലുകള്‍, വിസര്‍ജ്ജനാവയവങ്ങള്‍ എന്നിവയിലെല്ലാം കെട്ടികിടക്കുന്ന മാലിന്യങ്ങളെ അറിഞ്ഞ്
ഒന്നൊന്നായി ദൂരീകരിക്കണം. വസ്ത്രത്തിലുള്ള അഴുക്കിനെ കളയാതെ ചായം മുക്കി
പുതുക്കിയാല്‍ പാട് നിലനില്‍ക്കും. അതുപോലെ അവയവങ്ങള്‍, ദേഹദ്രാവകങ്ങള്‍, ചാലുകള്‍ എന്നിവയില്‍ ശുദ്ധിവരുത്താതെ പുനരുജ്ജീവനദ്രവ്യങ്ങള്‍ കഴിച്ചാല്‍ അത്
പ്രയോജനം ചെയ്യുകയില്ല. ശരീരത്തില്‍ രൂപപ്പെട്ട ധാതുമലങ്ങളെയും പുറമെ നിന്ന്
എത്തിയ മാലിന്യങ്ങളെയും അതാത് ചാലുകളിലൂടെ നിത്യേനെയെന്നോണം പുറംതള്ളണം. ചാലുകളെ
ഇടയ്ക്കിടെ ശുദ്ധിചെയ്യണം. ചാലുകളിലെ ശുദ്ധിയെ പോഷിപ്പിക്കുന്ന ഘടകങ്ങളുടെ
ഉപയോഗമാണ് പഥ്യം. അശുദ്ധി, വിഷം എന്നിവയുടെ തോത് ശരീരത്തില്‍ അധികരിച്ച് നിലകൊണ്ടാല്‍ സാരാംഗ്നികളുടെ
തോത് അകാലത്തിലേ തന്നെ തീരാന്‍ അത് ഇടവരുത്തും. രുചിയെ ആധാരമാക്കി ശരീരത്തില്‍
കുറവ് വന്ന ധാതുക്കളെ പരിഹരിക്കാനാകുന്നതുപോലെ രുചിയെ അടിസ്ഥാനത്തില്‍
മാലിന്യങ്ങളുടെ ശോധനയെയും ത്വരിതപ്പെടുത്താനാകും. പുളിരസമുള്ള ദ്രവ്യങ്ങൾ പൊതുവെ
മൂത്രത്തെ കൂട്ടും. മധുരമുള്ളത് വിരേചനമുണ്ടാക്കും. കൈപ്പുരസദ്രവ്യങ്ങള്‍ ചര്‍ദ്ദിപ്പിക്കും.
എരിവുദ്രവ്യങ്ങള്‍ കഫത്തെ ബഹിര്‍ഗമിപ്പിക്കും. ഉപ്പുദ്രവ്യങ്ങള്‍ വിയര്‍പ്പിക്കും.
ചവര്‍പ്പുയിനങ്ങള്‍ ചാലുകളിലെ ചലനങ്ങളെ നിയന്ത്രിക്കും. ഋതുക്കള്‍ അടിസ്ഥാനത്തിലും
ശോധനക്രിയകള്‍ ചെയ്യാം. വമനം, സ്വേദനം, വിരേചനം, മൂത്രളം, നസ്യം എന്നീ ശോധനക്രിയകള്‍ ഋതു അടിസ്ഥാനത്തില്‍ ചെയ്യുന്നതിന് ഉത്തമം യഥാക്രമം
വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിവയാണ്.
ബാഹ്യശുദ്ധി,
ആന്തരികശുദ്ധി എന്നിവ നടത്താനും കാര്യശരീരത്തിന്‍റെ
പോഷണത്തിനും ഒരേപോലെ ആവശ്യമായ ഘടകമാണ് ജലം. കുളിക്കുന്നതിന് മുന്നോടിയായി
ത്വക്കില്‍ ഔഷധം കലര്‍ത്തിയ എണ്ണ പുരട്ടി മസാജ് ചെയ്യണം. പേശികളിലും ത്വക്കിലും
ബന്ധനമാക്കപ്പെട്ട മാലിന്യങ്ങളെ സ്വതന്ത്രമാക്കാന്‍ ഇത് സഹായിക്കും. ബാഹ്യആവരണമായ
ത്വക്ക് കഫധാതുവാണ്. ത്വക്കില്‍ ഏകദേശം 50 ലക്ഷത്തോളം വിയര്‍പ്പുഗ്രന്ഥിയിനം
സുഷിരങ്ങളും 20 ലക്ഷത്തോളം എണ്ണഗ്രന്ഥിയിനം സുഷിരങ്ങളുമുണ്ട്. ശ്വാസനാളി, അന്നപഥം, മൂതചാലുകള്‍ എന്നിവയിലെ ആന്തരികചര്‍മ്മത്തിലും സുഷിരങ്ങളുണ്ട്. നെയ്യ് പത്ത്
ഗ്രാം തോതില്‍ ആഹാരത്തോടൊപ്പം നിത്യവും കഴിച്ചാൽ അന്നപഥത്തിലെ ചര്‍മ്മത്തില്‍ ഊറിയ
മാലിന്യങ്ങൾ വേർപ്പെട്ടുകിട്ടും. കീഴുസ്രോതസ്സുകൾ തുറക്കപ്പെടും. അന്തരീക്ഷസ്ഥിതി
കാര്‍മേഘത്താല്‍ മൂടികെട്ടിയ നിലയിലാണെങ്കില്‍ ആ ദിവസം നെയ്യ് ഉപയോഗിക്കരുത്.
ത്വക്കുശുദ്ധി,
ചര്‍മ്മശുദ്ധി,
ചാലുകളിലെ ശുദ്ധി,
സ്രോതസ്സുപ്രസാദം എന്നിവ കൂടാതെ രക്തമോക്ഷവും
ശുദ്ധിചികിത്സയില്‍ ഉള്‍പ്പെടും. ശോധനക്രിയകള്‍ ദിനചര്യയെന്നോണം ചെയ്യുമ്പോള്‍
ആദ്യത്തേത് മൂത്രളവും വിരേചനവുമാണ്. ഇതിനെ തുടര്‍ന്ന് ക്രമത്തിൽ വമനവും നസ്യവും
ഒടുവില്‍ സ്വേദനവും ചെയ്യണം. സ്വേദനം ആദ്യം ചെയ്‌താല്‍ കുടലിലും മറ്റും
നിലകൊള്ളുന്ന അശുദ്ധി ശരീരത്തിന്‍റെ ആന്തരികഭാഗങ്ങളില്‍ വ്യാപിക്കാന്‍ അത്
ഇടവരുത്തും.
വാര്‍ദ്ധക്യം ഒരു പരിണാമമാണ്. അതിനെ പ്രതിരോധിക്കാനാകും.
ജരയുടെ കാരണങ്ങളില്‍ മുഖ്യം ശീതയിനം അഹന്താദോഷങ്ങളാണ്. ഉഷ്ണയിനം ദോഷങ്ങള്‍ ഉഷ്ണ
ദേഹപ്രകൃതിക്കാരെയും ശീതയിനം ദോഷങ്ങള്‍ ശീതദേഹപ്രകൃതിക്കാരെയും എളുപ്പം ബാധിക്കും.
നിജരോഗഹേതുക്കളായ അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കാന്‍ സമാനയിനം തമസ്സുദ്രവ്യങ്ങളെ
സംസ്കരിച്ച് സൂക്ഷ്മ അളവില്‍ പ്രയോഗിക്കണം. വാര്‍ദ്ധക്യഅതിജീവനത്തിന് ഉഷ്ണയിനം
ദേഹപ്രകൃതിക്കാര്‍ രസായനദ്രവ്യങ്ങളെ സ്വീകരിക്കുന്നതോടൊപ്പം ദോഷപരിഹാരത്തിനായി
ചവര്‍പ്പ്, കൈപ്പ്, എരിവ് ഇനം തമസ്സുദ്രവ്യങ്ങളെ സംസ്കരിച്ച് സൂക്ഷ്മഅളവില്‍ ആദ്യമേതന്നെ
പ്രയോജനപ്പെടുത്തണം. പ്രാണശക്തിയെ മെച്ചപ്പെടുത്താന്‍ ഉതകുംവിധത്തില്‍
അനുയോജ്യയിനം ആത്മബോധകലകളെ വികസിപ്പിക്കണം. വിഷയം, ബുദ്ധി, യുക്തി, സഹനം, ചിന്ത, ഭാവന; ജ്ഞാനം, ഇച്ഛാശക്തി, ആരോഗ്യം, കർമ്മം, ക്ഷമ, ആനന്ദം എന്ന ക്രമത്തില്‍ ജീവിതവ്യാപാരങ്ങളെ ചിട്ടപ്പെടുത്തണം.
ജരാപ്രയാസങ്ങളെയും രോഗപ്രയാസങ്ങളെയും വെവ്വേറെയായി കണ്ട് ശുദ്ധി, യുക്തിവ്യപാശ്രയം, ദൈവവ്യപാശ്രയം, സത്വാവജയം, പുനരുജ്ജീവനം
എന്നിങ്ങിനെയുള്ള വിവിധ പരിഹാരമാര്‍ഗ്ഗങ്ങളെ ഒരേസമയം പ്രയോജനപ്പെടുത്തണം.
വാർദ്ധക്യപ്രയാസങ്ങളില്‍ മുഖ്യം വേദനയും സ്ഥൂലശരീരത്തിലെ
ക്ഷീണവുമാണ്. രോഗം എന്നത് വേദനയാണ്. വേദനയുടെ കാരണങ്ങളില്‍ ഒന്ന് പ്രാണശക്തിയുടെ
വൈഷമ്യങ്ങളും അതിന്‍റെ സഞ്ചാരത്തിലെ സ്തംഭനവുമാണ്. വിഷം, അശുദ്ധി, അഹന്താദോഷങ്ങള്‍ എന്നിവയാണ് പ്രാണശക്തിയെ ദുര്‍ബലപ്പെടുത്തുന്ന മുഖ്യഘടകങ്ങള്‍.
മനസ്സ്, പ്രാണശക്തി, സ്ഥൂലശരീരം എന്നിവ തമ്മില്‍ വേണ്ട സൗമ്യത തകരാറിലാകുന്നതും വേദനകള്‍ക്ക്
കാരണമാണ്. മനുഷ്യൻ സാമാന്യമായി അനുഭവിച്ചുപോരുന്ന പ്രയാസങ്ങളിൽ അധികവും
ആഗന്തുജങ്ങളാണ്. താല്‍ക്കാലികരോഗങ്ങളുടെ കാരണങ്ങളില്‍ മുഖ്യം മനസ്സിന്‍റെ
ചാഞ്ചല്യവും അതിലെ അശുദ്ധിയുമാണ്. മനസ്സിന്‍റെ അശുദ്ധിക്ക് പൊതുവെ നിദാനം
പാരിസ്ഥിതികഘടകങ്ങളാണ്. ദുഃഖത്തെ അനുഭവിക്കുന്നത് ബാഹ്യമനസ്സാണ്. വേദനയെ
അനുഭവിക്കുന്നതും ഇന്ദ്രിയങ്ങളോട് ബന്ധപ്പെട്ടുള്ള ബാഹ്യമനസ്സാണ്. ജിജ്ഞാസ, വിചാരം, അറിവ്, വികാരം, വിജ്ഞാനം, വിശ്വാസം, ബുദ്ധി, ഓർമ്മ, വിവേകം, തന്ത്രം, നീതി, സംയമനം, സത്യസന്ധത, സഹനം, ധൈര്യം, സമചിത്തത എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് മനസ്സ്. ഭയം, വേദന എന്നിവയെ മറികടക്കാനുള്ള സഹനശക്തിയാണ് ധൈര്യം. നന്മയെ മുറുകെ പിടിക്കാനും
ത്യാഗത്തെ അവലംബിക്കാനും ഉള്ള മനസ്സിന്‍റെ കരുത്തും ധൈര്യമാണ്. വാര്‍ദ്ധക്യഅതിജീവനത്തിനുള്ള
ശ്രമവും ധൈര്യമാണ്.
മനസ്സിന്‍റെ പോരായ്മകളെയും അതിലെ വൈഷമ്യങ്ങളെയും ആരംഭത്തിലെ
തന്നെ പരിഹരിക്കണം. ശരീരം നിശ്ചലമായാല്‍ മനസ്സിന്‍റെ ചലനം കൂടും. മനസ്സ്
ബോധക്കേടിലായാൽ ശരീരത്തിലെ ചലനം കൂടും. ശരീരം ചലനത്തിലായാല്‍, കായികവിനോദങ്ങളില്‍
ഏര്‍പ്പെട്ടാല്‍,
ഓടിയാല്‍ മനസ്സ് കുറച്ചൊക്കെ നിശ്ചലവുമാകും. വിഷയങ്ങള്‍
ഓരോന്നിനെയും ധനാത്മകമായി അഭിമുഖീകരിക്കണം. ആവശ്യമില്ലാത്ത വിഷയങ്ങളെ സങ്കല്‍പ്പിക്കുകയും
ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്യരുത്. ആളും തരവും സന്ദര്‍ഭവും നോക്കി
മര്യാദയോടെ, പരസ്പരബഹുമാനത്തോടെ പെരുമാറണം. പ്രസന്നതയോടെയും സമാധാനത്തോടെയും
സ്നേഹത്തോടെയും തർക്കമില്ലാതെയും ശബ്ദം താഴ്ത്തിയും വ്യക്തതയോടെ ആശയങ്ങളെ
പ്രകടിപ്പിക്കണം. മറ്റൊരാളുടെ ആശയങ്ങളിൽ വിരുദ്ധത അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍
മൗനം പാലിക്കണം. ഭൂതകാലസംബന്ധിയായ ഓർമ്മകളെയും ഭാവിസംബന്ധിയായ പ്രതീക്ഷകളെയും
തമസ്സ്, രജസ്സ് എന്നീ ഭാവങ്ങളെയും അധികം ആശ്രയിക്കാതെ അവനവന് ആവശ്യമുള്ള വിഷയങ്ങളില്‍, കർമ്മത്തിൽ, ധർമ്മത്തിൽ, വര്‍ത്തമാനകാലത്തില്‍, പ്രാദേശികസാഹചര്യത്തില്‍ ചിന്തകളെ കേന്ദ്രീകരിക്കാനായാല്‍ മനസ്സിന്‍റെ
ചാഞ്ചല്യം കുറയും. ചിന്തകളെ കുറച്ചാൽ, വിഷയങ്ങളെ കുറച്ചാല്‍;
അമിതഭാഷണം, പ്രതികരണം എന്നിവയെ കുറച്ചാൽ സംഘർഷം, കോപം, വെറുപ്പ്, ഭയം, നിരാശ തുടങ്ങിയ മനോഅശുദ്ധികള്‍ കുറയും. അഹന്താകാലത്തില്‍ നിന്ന്, അഹന്താതത്വലോകത്ത്
നിന്ന്, അഹന്താപരിതസ്ഥിതിയില്‍ നിന്ന്,
അതിന്‍റെ വക്താക്കളില്‍ നിന്ന് എല്ലായിപ്പോഴും മര്യാദ
പ്രതീക്ഷിക്കരുത്. മര്യാദയില്ലായ്മ മൂലമുള്ള വേദന, ദുഃഖം എന്നിവയെ
കുറച്ചൊക്കെ അനുഭവിച്ചും അതിലേറെ അതിനെ സഹിച്ചും അവഗണിച്ചും അതിനോട്
പരിചിതപ്പെട്ട് ശീലിച്ചാൽ,
അധര്‍മ്മങ്ങളെ അധികം ശ്രദ്ധിക്കാതിരുന്നാല്‍, ബാഹ്യമനസ്സും
അതിന്‍റെ പ്രശ്നങ്ങളും യാഥാര്‍ഥ്യത്തില്‍ ഇല്ലാത്തതാണ് എന്ന് സങ്കൽപ്പിക്കാനായാൽ, ഉണ്ടെങ്കിൽ തന്നെ അത് ബാഹ്യമാണെന്നും നിലനിൽപ്പ് ഇല്ലാത്തതാണെന്നും
തിരിച്ചറിയാൻ കഴിഞ്ഞാൽ ദുഃഖം,
നിരാശ,
വേദന എന്നിവയുടെ തീവ്രത ലഘുവാകും. ജ്ഞാനശക്തി, ഇച്ഛാശക്തി, ജീവശക്തി, ക്രിയാശക്തി തുടങ്ങിയ ആത്മബോധകലകള്‍ ഉള്ളിടത്തോളം കാലം എല്ലാവിധ
മാനസികപ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്. പരിഹാരത്തിന് പ്രയാസമുള്ളത് സ്ഥൂലശരീരം, പ്രാണശക്തി
എന്നിവയുടെ പ്രശ്നങ്ങള്‍ക്കാണ്. മനസ്സ് മെച്ചപ്പെട്ടാല്‍ പ്രാണശക്തി മെച്ചപ്പെടും.
മൗനം, സ്തുതിശ്രവണം, സേവനം, ത്യാഗം, നന്മ, ശ്വസനവ്യായാമം തുടങ്ങിയവ മനസ്സിനെ എന്നപോലെ പ്രാണശക്തിയെയും വർദ്ധിപ്പിക്കും.
പ്രാണശക്തി മെച്ചപ്പെട്ടാല്‍ സ്ഥൂലശരീരം മെച്ചപ്പെടും. മനസ്സിന്‍റെയും
പ്രാണശക്തിയുടെയും സ്ഥൂലശരീരത്തിന്‍റെയും സുസ്ഥിതിസംഘാടനമാണ്, സപ്തധാതുക്കള്‍
എന്നിവ ഓരോന്നിന്‍റെയും സൗമ്യതാസംഘാടനമാണ് പുനരുജ്ജീവനം.
വിഷയങ്ങളെ കൊണ്ടുവരുന്നത് ഇന്ദ്രിയങ്ങളാണ്. ദുഃഖം, വേദന എന്നിവയെ അനുഭവിക്കുന്നത് ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ബാഹ്യമനസ്സാണ്.
ഇന്ദ്രിയങ്ങള്‍,
മനസ്സ് എന്നിവ ഇല്ലെങ്കില്‍ വേദനാദുരിതങ്ങളും ദുഃഖവും ഇല്ല.
കുഷ്ടം, അമ്ലവര്‍ദ്ധനവ്, മധുമേഹം, ജരാ എന്നിവ മൂലവും മറ്റും വേദനയുമായി ബന്ധപ്പെട്ട നാഡികള്‍ ക്ഷയിച്ചാലും വേദന
അനുഭവപ്പെടുകയില്ല. നാഡീകോശസ്തംഭനം നടന്നാലും വേദന അറിയുകയില്ല. വേദനയുമായി
ബന്ധപ്പെട്ട ഇന്ദ്രിയഭാഗങ്ങളില്‍ സമാനവും ഗുരുവുമായ മറ്റൊരു വേദനയെ
ജനിപ്പിക്കാനായാല്‍ വേദനയുടെ തോത് ആദ്യം ഇത്തിരി കൂടും (Like increases like), തുടര്‍ന്ന് കുറയും. മനസ്സിന്‍റെ ചെറിയ ദുഃഖത്തെ വലിയ ദുഃഖം പരിഹരിക്കും. വലിയ
ദുഃഖത്തെ ചെറിയ ദുഃഖം കൊണ്ട് പരിഹരിക്കാന്‍ കഴിയുകയില്ല. ക്ഷയത്തെ പരിഹരിക്കാന്‍
രാജക്ഷയത്തെ ആശ്രയിക്കാന്‍ സാദ്ധ്യമല്ല. രാജക്ഷയസമാനഭാവം കൊണ്ട് പരിഹരിക്കാന്‍
ശ്രമിക്കുന്നത് തഥര്‍ത്ഥകാരിയാണ്. വലിയ ദുഃഖത്തെ ചെറിയ ചെറിയ സന്തോഷം കൊണ്ട്
ശമിപ്പിക്കാനാകും. ചെറിയ ചെറിയ സന്തോഷങ്ങളുടെ, ചെറിയയിനം ബലങ്ങളുടെ
സംഘാടനമാണ്; വലിയ വലിയ വേദനകളുടെ പ്രതിരോധമാണ്, അഹന്താദോഷവീര്യങ്ങളിന്മേലുള്ള അതിജീവനമാണ് പുനരുജ്ജീവനം. പുളി, ഉപ്പ്; എരിവ്; കൈപ്പ്, ചവര്‍പ്പ് എന്നീ രസങ്ങളുള്ള വിഷയിനം ദ്രവ്യങ്ങള്‍ യഥാക്രമം ക്ഷയം, വേദന, ദുഃഖം
എന്നിവയെ സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ളവയാണ്. ഇത്തരം രസങ്ങളുള്ള സസ്യഔഷധങ്ങളെ
(നെല്ലിക്ക, വാളന്‍പുളി,
ചെറുനാരങ്ങ, സുര്‍ക്ക; ഫുക്കസ് വെസികുലോസസ്;
കുരുമുളക്, ചുക്ക്, വെളുത്തുള്ളി;
മഹാഗണി, കാഞ്ഞിരം, ക്വയിന, ആര്യവേപ്പ്, ക്വാസിയ, ഇഗ്നേഷ്യ, മിറ, കുടജ, കറ്റാര്‍വാഴ, സർപ്പഗന്ധി, ജന്റിയാന, ലഘുഫലം, അർട്ടിമിസിയ അബ്‌സിന്തിയം, ഉലുവ, കിരിയാത്ത, കറളകം, കടുകുരോഹിണി) സംസ്കരിച്ച് ലഘു അളവില്‍ രോഗലക്ഷണസമാന അടിസ്ഥാനത്തില്‍ ഉപയോഗിച്ചാല്‍, അഭിഷേകം
ചെയ്‌താല്‍ ക്ഷയം, വേദന, ദുഃഖം എന്നിവയുടെ തീവ്രതയെ ലഘുവാക്കാനാകും.
മസ്‌തിഷ്കം, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, ഹോർമോണ്‍ഗ്രന്ഥികൾ, പേശികൾ, അസ്ഥികൾ, രക്തം, ദേഹദ്രാവകങ്ങള്‍ എന്നിവയില്‍ എല്ലാമുള്ള സാരാംഗ്നികളുടെയും ഊർജ്ജങ്ങളുടെയും
ആകെത്തുകയാണ് പ്രാണശക്തി എന്ന് പറയാം. പ്രാണശക്തി എന്ന മഹാവൃക്ഷത്തിന്മേലുള്ള
അവകാശമാണ് ആയുസ്സ്. പ്രാണശക്തി ക്ഷയിക്കുന്ന മുറയ്ക്ക് സ്ഥൂലശരീരം, മനസ്സ്
എന്നിവ ക്ഷയിക്കും. മധുരം, പുളി, ഉപ്പ് എന്നീ രസങ്ങളുള്ള ഔഷധങ്ങളെ സംസ്കരിച്ച് സൂക്ഷ്മരൂപത്തില്‍ ഉപയോഗിച്ചാല്‍
പ്രാണശക്തി മെച്ചപ്പെടും. പ്രാണശക്തി മെച്ചപ്പെടുമ്പോള്‍ വാര്‍ദ്ധക്യം
സാവധാനത്തിലാകും. ശരീരം എന്നാല്‍ ദിനംപ്രതി നശിക്കുന്നത് എന്നാണര്‍ത്ഥം. സദാസമയവും
നശിച്ചുകൊണ്ടേയിരിക്കുന്ന സ്ഥൂലശരീരത്തെയും സ്ഥൂലശരീരത്തെ എല്ലായിപ്പോഴും പ്രവര്‍ത്തിപ്പിച്ചുപോരുന്ന
പ്രാണശക്തിയെയും പോഷിപ്പിച്ചും സംരക്ഷിച്ചും നിലനിർത്തേണ്ടത് വ്യക്തിയുടെ ധര്‍മ്മമാണ്.
പാപകർമ്മഫലങ്ങളെ പുണ്യകർമ്മങ്ങൾ കൊണ്ട് പ്രായശ്ചിത്വം ചെയ്താലും ഉപാധികളില്ലാതെ
പുണ്യകര്‍മ്മഫലങ്ങളെ ത്യജിച്ചാലും മനോശക്തി വര്‍ദ്ധിക്കും. ഏറെക്കുറെ മനോശക്തി
തന്നെയാണ് പ്രാണശക്തി. കഠിനമരുന്നുകള്‍ ഉപയോഗിച്ച് നാഡീവ്യൂഹസംവിധാനത്തെ
തളർത്തിയാല്‍, ഓര്‍മ്മയെ ക്ഷയിപ്പിച്ചാല്‍ കൂടെ പ്രാണശക്തിയും ദുര്‍ബലമാകും.
നാഡീവ്യൂഹത്തെയും ഓര്‍മ്മകളെയും മന്ദീഭവിപ്പിക്കുന്ന വിഷയിനം ഔഷധങ്ങളെ (ബെല്‍ഡോണ, ഉമ്മം; സര്‍പ്പഗന്ധി, ക്വയിന) സൂക്ഷ്മ മാത്രയില്‍ പ്രായോഗിച്ചാല്‍ പ്രാണശക്തിയുടെ പ്രതിപ്രവര്‍ത്തനം
മുഖേനെ നാഡീവ്യൂഹത്തെ ഉണര്‍ത്താനാകും. ഈ രീതിയില്‍ പ്രാണശക്തിയെ
മെച്ചപ്പെടുത്താനാകും.
മനുഷ്യൻ അനുഭവിച്ചുപോരുന്ന പ്രയാസങ്ങളുടെ കാരണങ്ങളില്‍
അധികവും സാഹചര്യപരമാണ്. അഹന്താകാലം, അഹന്താദേശം,
സമൂഹം എന്നിവ ഉൾപ്പെട്ട സാഹചര്യത്തിലെ അന്നവും ജലവും ബലവും
വായുക്കളും വായുചലനങ്ങളും വിജ്ഞാനവും വ്യവഹാരങ്ങളും എല്ലാം അഹന്താതത്വത്തിന്‍റെതാണ്.
അന്നം, ജലം എന്നിവ മൂലം രൂപപ്പെട്ട കഫധാതു അധികരിച്ച് ചാലുകളില്‍ സ്തംഭിച്ചാല്‍
അനുബന്ധ അവയവങ്ങളിലും ആശയങ്ങളിലും കഫയിനം രോഗാണുക്കളുടെ തോത് കൂടും.
കഫസ്തംഭനത്തെയും കഫയിനം രോഗാണുക്കളെയും പരിഹരിക്കാന്‍ പ്രാണശക്തി ആദ്യം ഒരു ശ്രമം
നടത്തും. തുടര്‍ന്ന് പ്രാണശക്തി ദുര്‍ബലമാകും. കഫയിനം രോഗാണുക്കളെ പരിഹരിക്കാന്‍
ശുദ്ധിയുള്ള വായു,
ജലം,
ആഹാരം എന്നിവയെയും ഒപ്പം വിപരീതഔഷധമെന്നോണം എരിവ്
ഇനങ്ങളെയും പ്രയോജനപ്പെടുത്തണം.
ശരീരത്തിന് പുറത്തും അകത്തുമായി നിലകൊള്ളുന്ന അഹന്താകാലവും
അഹന്താദോഷങ്ങളും ഉള്‍പ്പെട്ട പ്രതികൂലബലങ്ങളാണ് അഹന്താതത്വം. മനുഷ്യൻ ജനിച്ചതും
ജീവിച്ചുപോരുന്നതും അഹന്താതത്വം വളര്‍ത്തി പരുവപ്പെടുത്തിയ ഭൗതികയിനം
മായാലോകത്താണ്. മായ എന്നാല്‍ പരിണമിക്കുന്നത് എന്നാണര്‍ത്ഥം. വാര്‍ദ്ധക്യവും
മായയുടെ തന്നെ ഒരു ഉല്‍പന്നമാണ്. ദൃശ്യപ്രപഞ്ചത്തിലെ വിഷയങ്ങളെ ആപേക്ഷികയിനം മായ, കേവലയിനം
മായ എന്നിങ്ങിനെയും കേവലഭൗതികം,
ആപേക്ഷികഭൗതികം,
ഭൗതികപ്രതിഭാസം;
അഭൗതികം എന്നിങ്ങിനെയും തരംതിരിക്കാനാകും. മരീചിക, മനസ്സ് എന്നിവ കേവലയിനം മായയാണ്,
ഭൗതികപ്രതിഭാസങ്ങളുമാണ്. ഊർജ്ജങ്ങൾ, വായു, പ്രാണശക്തി എന്നിവ ആപേക്ഷികഭൗതികങ്ങളാണ്. ശരീരം, ദ്രവ്യങ്ങള്‍ എന്നിവ
കേവലഭൗതികങ്ങളാണ്,
ആപേക്ഷികമായയുമാണ്. ആത്മബോധം അഭൗതികമാണ്. കേവലഭൗതികയിനമായ
ആഹാരത്തില്‍ നിന്ന്, ശരീരത്തില്‍ നിന്ന്,
ആപേക്ഷികഭൗതികയിനമായ പ്രാണശക്തിയില്‍ നിന്ന്, ഭൗതികപ്രതിഭാസമായ
മനസ്സില്‍ നിന്ന്,
ആപേക്ഷികഭൗതികപ്രതിഭാസസവിശേഷത കൈവരിച്ച ആത്മബോധകലകളിലോട്ട്
സഞ്ചരിക്കാനായാല്‍;
ജ്ഞാനശക്തിയിലൂടെ,
ഇച്ഛാശക്തിയിലൂടെ,
കര്‍മ്മങ്ങളിലൂടെ,
ആനന്ദത്തിലൂടെ ജീവശക്തിയിലോട്ട് വികസിക്കാനായാല്‍
പ്രാണശക്തി, ആന്തരിക മനസ്സ് എന്നിവയുടെ ശേഷി മെച്ചപ്പെടും. രോഗപ്രയാസങ്ങളുടെ തോത് കുറയും.
വാര്‍ദ്ധക്യമാറ്റങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ
കാര്യശരീരത്തിന്‍റെ ചലനം, സങ്കോചവികാസങ്ങള്‍,
പരിണാമവൈഷമ്യങ്ങള്‍ എന്നിവയെ നിയന്ത്രിച്ചുതുടങ്ങണം. സങ്കല്‍പ്പം, വിഷയശ്രദ്ധ, ഹൃദയസ്പന്ദനം, ശ്വസനം, കായികാദ്ധ്വാനം എന്നിവയുടെ തോതിനെ ലഘുകരിക്കണം. ആസനം, വിശ്രമം, ഉറക്കം
എന്നിവ പരിണാമത്തെ സാവധാനമാക്കും. ശരീരഭാരം ക്രമത്തിലധികം കുറയുന്നത് വാര്‍ദ്ധക്യസൂചനയാണ്.
ദേഹഭാരം വര്‍ദ്ധിച്ചതും നിലനിന്നുപോരുന്നതും മാലിന്യങ്ങള്‍ മൂലമാണെങ്കില്‍ അവയെ
ശോധിപ്പിക്കണം. കഫധാതു വര്‍ദ്ധിച്ചതുമൂലമാണെങ്കില്‍ വ്രതം അനുഷ്ഠിക്കണം. ആകാശഭൂതം, ഭൂമിഭൂതം
എന്നിവ തമ്മില്‍ വേണ്ട ഉയര്‍ന്ന അനുപാതം ക്രമമാകുംവിധത്തില്‍ അന്നത്തെ മിതമാക്കി, ശ്വസനവ്യായാമം
പതിവാക്കി ശീലങ്ങളെ ചിട്ടപ്പെടുത്തണം. സ്ഥൂലതലത്തിലൂടെ നോക്കിയാല്‍
സ്ഥൂലശരീരത്തില്‍ 65% ത്തിലധികവും ശൂന്യമാണ്,
ഇടമാണ്. ജലവും വായുവും നിലകൊള്ളുന്നത് സ്ഥൂലയിനം
ശൂന്യയിടങ്ങളിലാണ്. മനുഷ്യന്‍റെ അന്നത്തില്‍ മുഖ്യം ജലവും വായുവുമാണ്. 70 കിലോ ശരീരഭാരമുള്ള ഒരാളില്‍ ഏകദേശം 42 കിലോയും ജലമാണ്. അവയവങ്ങള്‍, അറകള്‍, ചാലുകള്‍, കോശങ്ങള്‍ എന്നിവ സങ്കോചിച്ചാല്‍, സ്ഥൂലയിനം ഇടം കുറഞ്ഞാൽ ശരീരത്തില്‍ നിന്ന് വായുവും ജലവും കൂടുതലായി
പുറത്തുപോകും. ഇടം വർദ്ധിക്കാൻ ഉതകുന്ന ഇനങ്ങളെ തിരിച്ചറിഞ്ഞ് അവയെ കൂടി ആഹാരത്തിൽ
ഉൾപ്പെടുത്തണം. കൈപ്പുരസമുള്ള ആഹാരങ്ങള്‍ ഇടത്തെ വര്‍ദ്ധിപ്പിക്കും. സ്ഥൂല, സൂക്ഷ്മ
ഘടകങ്ങളിലെ സൗമ്യതയുടെ സംഘാടനം കൂടിയാണ് പുനരുജ്ജീവനം.
ആദ്യകാലങ്ങളില്‍ മനുഷ്യന്‍റെ ആയുസ്സ് താരതമ്യേനെ
കുറവായിരുന്നു. കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ള ഫോസിലുകളുടെ ശരാശരി ആയുസ്സ് 40 വയസ്സില്‍ താഴെയാണ്. പ്രകൃതിയോട് ഇണങ്ങി ജീവിച്ചപ്പോള്‍ ആയുസ്സ് വര്‍ദ്ധിച്ചു.
ഹോമോ എന്ന പദത്തിന്‍റെ അര്‍ത്ഥം ഇണക്കമുള്ളത് എന്നാണ്. ആയുസ്സ് പിന്നീട്
കുറയാനുള്ള കാരണങ്ങളിൽ മുഖ്യം പാപകര്‍മ്മങ്ങളുടെ ആധിക്യവും ധര്‍മ്മക്രമനിയമങ്ങളുടെ
ലംഘനവുമായിരുന്നത്രേ. ചിത്രശലഭം, ഷഡ്പദങ്ങള്‍, വെട്ടുകിളി, ഓന്ത്, തവള, നക്ഷത്രമത്സ്യം, പാറ്റ എന്നിവയ്ക്കെല്ലാം രൂപാന്തരീകരണം (Metamorphosis) വഴി ദീർഘായുസ്സ് സംഘടിപ്പിക്കാനാകും. തത്തയില്‍ മസ്തിഷ്കത്തിന്‍റെ തോത് അതിന്‍റെ
ശരീരത്തെ അപേക്ഷിച്ച് കൂടുതലാണ്. തത്തയ്ക്ക് മനുഷ്യനേക്കാള്‍ കൂടുതല്‍ ആയുസ്സ്
അനുഭവിക്കാനാകുന്നത് നാഡീവ്യൂഹക്ഷമത മൂലമാണ്. മനുഷ്യമസ്തിഷ്കത്തിന്‍റെ 60% വും
കൊഴുപ്പാണ്. വിഭജനസ്വഭാവം ഇല്ലാത്തവയാണ് നാഡീകോശങ്ങള്‍. ഒമേഗ 3 ഇനം
കൊഴുപ്പുമ്ലങ്ങളെ ബാല്യം മുതല്‍ തന്നെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഫ്ലാക്സ്സീഡ്, ചിയാസീഡ്, വാല്‍നട്ട്, ചീര, കാബേജ്, കടുക്, അണ്ടിപരിപ്പുകള്‍,
ചാള,
അയില, ചൂര, മുട്ട എന്നിവയില്‍ ഒമേഗ 3 ഇനം കൊഴുപ്പമ്ലങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചൂരയില്‍
മെര്‍ക്കുറിയുടെ അംശം കൂടുതലാണ്. ചൂര,
അയില എന്നിവയെ ശുദ്ധിയാക്കിയ ശേഷം മല്ലി, മഞ്ഞള്‍, ജീരകം
എന്നിവ ചേര്‍ത്ത് കറിവെച്ച് കഴിച്ചാല്‍ ഇവയില്‍ അടങ്ങിയ ഘനലോഹങ്ങളുടെ ആഗീരണം
തടസ്സപ്പെട്ട് കിട്ടും. കാബേജ്, കടുക് എന്നിവയില്‍ താലിയത്തിന്‍റെ അംശം അടങ്ങിയിട്ടുണ്ട്. ഇവ ഐഡയിന്‍
വിരുദ്ധവുമാണ്.
ആയുസ്സുദൈര്‍ഘ്യം കുറവുള്ള ജീവിയാണ് എലി. എലിയുടെ
ഹൃദയസ്പന്ദനം, ശ്വസനം എന്നിവയുടെ നിരക്ക് മിനുട്ടിൽ യഥാക്രമം 700, 100
തോതിലാണ്. ആമയില്‍ ഇവ യഥാക്രമം മിനുട്ടില്‍ 10, 4 എന്ന തോതിലുമാണ്.
കോഴിയുടെ ഹൃദയസപ്ന്ദനനിരക്ക് മിനുട്ടില്‍ 250 തോതിലാണ്. ആമയുടെ ആയുസ്സുവര്‍ദ്ധനയ്ക്കുള്ള
കാരണങ്ങളില്‍ അതിന്‍റെ കട്ടിയുള്ള ത്വക്കും ഒരു ഘടകമാണ്. മനുഷ്യനിലെ
നാഡീകോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനായാൽ; ഹൃദയസ്പന്ദനനിരക്ക്, ശ്വസനനിരക്ക് എന്നിവയെ കുറയ്ക്കാനായാൽ, ഹൃദയപേശീകോശങ്ങളുടെ ആരോഗ്യം,
ആയുസ്സ് എന്നിവയെ വര്‍ദ്ധിപ്പിക്കാനായാല്‍, പകര്‍ച്ചയിനം
രോഗങ്ങളെ പ്രതിരോധിക്കാനായാൽ, പിടിപെട്ട രോഗങ്ങളെ വേഗത്തിൽ പരിഹരിക്കാനായാൽ, കെറാറ്റിന്‍ അടക്കമുള്ള
ഘടകങ്ങളെ സംരക്ഷിച്ച് ത്വക്കിനെ പുഷ്ടിപ്പെടുത്താനായാല്‍ ആയുസ്സുദൈര്‍ഘ്യത്തെ
വർദ്ധിപ്പിക്കാനാകും. അന്തരീക്ഷത്തില്‍ നിന്ന് ശരീരത്തിന് ആവശ്യത്തിന് അളവില്‍
പ്രാണവായു എത്തിച്ചേരുംവിധത്തില്‍ ശ്വസനചാലുകളുടെയും ശ്വസനാവയവങ്ങളുടെയും
ആരോഗ്യത്തെ മെച്ചപ്പെടുത്തണം. ശ്വസനവ്യായാമങ്ങളും പ്രാണായാമവും നിത്യവും നിവര്‍ന്നിരുന്ന്
ചെയ്യണം. ശിരസ്സും കഴുത്തും പിന്നോട്ട് മറിച്ചും വശങ്ങളിലോട്ട് തിരിച്ചും ഉള്ള
വ്യായാമം ദിവസം രണ്ടുനേരമെങ്കിലും ചെയ്യണം. ജലഭൂതതോത് കൂടുതലുള്ള അന്നജയിനം
ആഹാരദ്രവ്യങ്ങൾക്ക് ഭക്ഷണത്തില്‍ മുന്‍ഗണന കൊടുക്കണം. രണ്ടുനേരം ദ്രവാഹാരം, ഒരുനേരം ഖരാഹാരം എന്ന രീതിയില്‍ ആഹാരത്തെ ക്രമീകരിക്കണം. ആഹാരശേഷവും
സന്ധ്യാനേരങ്ങളിലും ലഘു ഉഷ്ണമുള്ള ജലം കുടിക്കണം. കെറാറ്റിന്‍ രൂപകരണത്തിന്
ഉതകുന്ന വിറ്റാമിന്‍ എ,
ബയോട്ടിന്‍, മാംസ്യം എന്നിവ കോഴിമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കെറാറ്റിന്‍ രൂപകരണത്തിന്
വിറ്റാമിന്‍ സി യും വേണ്ടതുണ്ട്. ചെറുനാരങ്ങനീരിലോ തേനിലോ കോഴിമുട്ട അടിച്ച് കലര്‍ത്തിയൊ
മുട്ട, പച്ചമുളക്,
ഉള്ളി എന്നിവ അരിഞ്ഞ് ചേര്‍ത്ത് ഓംലെറ്റ് പോലെ പാചകം
ചെയ്തോ കഴിക്കുന്ന അതിജീവനരീതിക്ക് പഴക്കം ഏറെയുണ്ട്.
മസ്തിഷ്കകോശങ്ങള്‍,
ഹൃദയപേശീകോശങ്ങള്‍ എന്നിവയുടെ ഉല്‍കൃഷ്ടതയിലൂടെ മനുഷ്യനും
രൂപാന്തരീകരണം സംഘടിപ്പിക്കാനായേക്കും. കല്ലുപ്പ്, കടലുപ്പ്, വെള്ളിയുടെ സൂക്ഷ്മകണികകള്‍ എന്നിവ പൊതുവെ കോശജീവനാശകങ്ങളാണ്. വെള്ളിയുടെ
കണികകള്‍ കലര്‍ന്ന സസ്യഅംശങ്ങള്‍ രോഗാണുനിരോധനത്തിനും വീക്കപരിഹാരത്തിനും ഉപരിയായി
ശീതയിനം ദേഹപ്രകൃതിക്കാരിലെ കോശക്ഷയപ്രതിരോധത്തിന് കൂടി പ്രയോജനപ്പെടുത്താനാകുമോ
എന്നും ചിലര്‍ അന്വേഷിച്ചു. ഇന്തുപ്പും വെള്ളിയും ശീതയിനങ്ങളാണ്. രോഗാണുനശീകരണം, ശീതയിനം
അഹന്താദോഷങ്ങളുടെ നിര്‍വ്വീകരണം എന്നിവയ്ക്ക് വെള്ളിയുടെ സൂക്ഷ്മാംശം ഉതകും. ജിന്‍സെങ്ങ്, അല്‍ഫാല്‍ഫ, പുതീന, വിഴാലരി എന്നിവയുടെ അഭിഷേകം വഴി ഇത്തരം സൂക്ഷ്മഅംശങ്ങളെ സംഘടിപ്പിക്കാനാകും.
സ്വര്‍ണ്ണം ഉഷ്ണയിനമാണ്. സ്വര്‍ണ്ണത്തിന്‍റെ അതിസൂക്ഷ്മ
അംശം കലര്‍ന്ന സസ്യമരുന്നുകള്‍ ഉഷ്ണയിനം ദേഹപ്രകൃതിക്കാർക്ക് ഉതകും. ഉഷ്ണയിനം ദോഷങ്ങളുടെ നിര്‍വീര്യത്തിന്
ഇതിനെ ഉപയോഗിക്കാനാകും. ഹൃദയപേശികോശങ്ങളുടെയും നാഡീകോശങ്ങളുടെയും ആയുസ്സുവര്‍ദ്ധനക്ക്
അതിസൂക്ഷ്മങ്ങളായ സ്വര്‍ണ്ണകണികകളും വൃഷണം,
ഓവറി,
പാന്‍ക്രിയാസ് എന്നിവയിലെ കോശങ്ങളുടെ ആയുസ്സുവര്‍ദ്ധനക്ക്
അതിസൂക്ഷ്മങ്ങളായ സിങ്ക് കണികകളും സഹായകമാണ് എന്ന നിഗമനത്തില്‍ ചിലര്‍ സ്വര്‍ണ്ണം, സിങ്ക്
എന്നിവയുടെ അംശം കലര്‍ന്ന സസ്യങ്ങളെക്കുറിച്ചും പ്രത്യേകമായി അന്വേഷിച്ചു.
നീലമുന്തിരി, അല്‍ഫാല്‍ഫാ വേര്‍,
അല്‍ഫാല്‍ഫാ തേന്‍,
യൂക്കാലിപ്റ്റസ് തേന്‍ എന്നിവയില്‍ സ്വര്‍ണ്ണകണികകളുടെ
അതിസൂക്ഷ്മ അംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. നീലമുന്തിരി, യൂക്കാലിപ്റ്റസ് തേന്‍ എന്നിവ കുട്ടികളിലെ ബുദ്ധിവളര്‍ച്ചക്കും ഉതകും.
നാഡീകോശങ്ങള്‍, ഹൃദയപേശീകോശങ്ങള്‍ എന്നിവയുടെ പുനരുജ്ജീവനത്തിന് അല്‍ഫാല്‍ഫാ വേരുകളുടെ
സാരാംശമൊ ആല്‍ഫാല്‍ഫാത്തേനൊ ഉണങ്ങിയ നീലമുന്തിരിയൊ പ്രയോജനപ്പെടുത്തണം.
അണ്ടിപരിപ്പുകള്‍,
ഉലുവ എന്നിവയില്‍ സിങ്ക് കണികകളുടെ അംശം കലര്‍ന്നിട്ടുണ്ട്.
ഹൃദയപേശീകോശങ്ങളെ മന്ദീഭവിക്കുന്ന ഒന്നാണ് ക്വയിന. ഇതിനെ സൂക്ഷ്മ അളവില്‍
പ്രയോഗിച്ചാല്‍;
ക്വയിന, കാപ്പി എന്നിവയെ അഭിഷേകം ചെയ്‌താല്‍ ഹൃദയപേശീകോശങ്ങളുടെ ആരോഗ്യം
മെച്ചപ്പെടുത്താനാകുമോ എന്നും ചിലര്‍ അന്വേഷിച്ചു.
സ്വയം ഭേദമാകാത്തയിനം തകരാറുകളാണ് നിജരോഗങ്ങൾ. നിജരോഗങ്ങള്‍ക്ക്
കാരണം അഹന്താദോഷങ്ങളാണ്. നിജരോഗങ്ങളിലെ മൃദുയിനം രോഗലക്ഷണങ്ങളെ പരിഹരിക്കാന്‍
ഔഷധങ്ങളെ സമാന ആശയത്തിൽ പ്രയോഗിക്കണം. ഉഷ്ണയിനം അഹന്താദോഷങ്ങളെ ഉഷ്ണയിനം
ഔഷധദ്രവ്യത്തിന്‍റെ അതിസൂക്ഷ്മ അംശത്തെ പ്രയോജനപ്പെടുത്തിയും ശീതയിനം
അഹന്താദോഷങ്ങളെ ശീതയിനം ഔഷധദ്രവ്യത്തിന്‍റെ അതിസൂക്ഷ്മ അംശത്തെ
പ്രയോജനപ്പെടുത്തിയും പ്രാണശക്തിയെ നേരിട്ട് ഉത്തേജിപ്പിച്ചും നിഷ്ക്രിയമാക്കണം.
ശീതത്തിന്‍റെ സൂക്ഷ്മ അംശവും ഉഷ്ണത്തിന്‍റെ സൂക്ഷ്മ അംശവും വീര്യത്തില്‍ ഏകദേശം
സമാനങ്ങളാണ്. വിത്യാസം നിലകൊള്ളുന്നത് അതിന്‍റെ പ്രഭാവത്തിലാണ്.
വിജ്ഞാനമയകോശത്തില്‍ അശുദ്ധിയെന്നോണം നിലകൊള്ളുന്ന പാപകര്‍മ്മയിനം
ഓര്‍മ്മകളെ ശുദ്ധീകരിക്കാനായി പുണ്യകര്‍മ്മങ്ങള്‍ നിരന്തരം ചെയ്യണം. ഭൂതകാലത്തിലെ
അനാവശ്യവിഷയങ്ങളെയും അനുബന്ധകഥകളെയും അവയുടെ ചിഹ്നങ്ങളെയും കഴിവതും അവഗണിക്കണം.
അശ്രദ്ധ, ധ്യാനം എന്നിവയെ അവലംബിച്ച് ഇവയെ പൂര്‍ണ്ണമായി മറക്കണം. പാപകർമ്മങ്ങൾ
ചെയ്യാനിടയായാൽ ഒട്ടും വൈകാതെ തന്നെ പ്രായശ്ചിത്വം ചെയ്യണം. പ്രായശ്ചിത്വത്തെ
ശീലമാക്കിയാലും ചുറ്റുള്ളവരില്‍ നിന്ന് നിരന്തരമായുള്ള പാപ ആക്രമണങ്ങളെ
അവഗണിക്കാന്‍ പഠിച്ചാലും അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളുടെ തോത് കുറയും.
ആനന്ദയിനം അനുഭവങ്ങളുടെയും നന്മയിനം ഓര്‍മ്മകളുടെയും അഭാവം
വാര്‍ദ്ധക്യത്തെ വേഗത്തിലാക്കും. ഓരോ വ്യക്തിയിലെയും ജ്ഞാനത്തില്‍ നന്മയിനം ഓര്‍മ്മകള്‍
ഉറങ്ങികിടപ്പുണ്ട്. ആനന്ദവും കര്‍മ്മവും ജീവശക്തിയും ജ്ഞാനവും സത്യമാണ്. സത്യത്തെ
കൂടെ കൂട്ടിയാല്‍ പ്രാണശക്തി വര്‍ദ്ധിക്കും. സ്വാതികരായ ആളുകളില്‍ നിന്ന് സ്വാതിക, സ്വാന്തന
നിര്‍ദ്ദേശങ്ങളെ ശ്രവിച്ചാല്‍ ജ്ഞാനശക്തി വര്‍ദ്ധിക്കും. ആനന്ദം അനുഭവപ്പെടും.
പ്രീതിയുള്ള ആളുകളുമായി സഹവസിച്ചാലും പ്രീതിയുള്ള ദ്രവ്യങ്ങളെ സംഘടിപ്പിച്ച്
അനുഭവിച്ചാലും ജീവശക്തി ഉത്തേജിക്കപ്പെടും. കാഞ്ഞിരം, ക്വയിനപട്ട, കാപ്പി; പുകയില, കറുവപ്പട്ട,
സ്റ്റയിറാക്സ്;
യൂക്കാലിപ്റ്റസ്,
ജീരകം,
ബിര്‍ച്ച് എന്നിവയുടെ സാരാംശത്തെ ലഘുയിനം ചൂടുവെള്ളത്തില്‍
കലര്‍ത്തി നന്നായി കുലുക്കിയ ശേഷം അഭിഷേകം ചെയ്‌താല്‍ ജീവശക്തി ഉണരും. ജ്ഞാനശക്തി, കര്‍മ്മശക്തി, ആനന്ദം, ജീവശക്തി
എന്നിവ വികസിക്കുമ്പോള്‍ പ്രാണശക്തി മെച്ചപ്പെടും. ശുദ്ധവായുവിനെ സ്വീകരിച്ചാലും
പ്രാണശക്തി മെച്ചപ്പെടും. നിത്യവുമെന്നോണം ശ്വസനവ്യായാമം അനുഷ്ടിക്കുന്നത് വാര്‍ദ്ധക്യത്തെ
സാവധാനമാക്കും.
**
No comments:
Post a Comment