വാര്‍ദ്ധക്യം മൂലം ക്ഷയിച്ചുപോയ സ്ഥൂലശരീരത്തെ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ആഹാരദ്രവ്യങ്ങളുടെ പ്രയോഗവിധികളാണ് രസായനം. വാര്‍ദ്ധക്യം, വാര്‍ദ്ധക്യത്തില്‍ പിടിപെടുന്ന രോഗങ്ങള്‍ എന്നിവയെ പരിഹരിച്ച് യൗവനത്തെ വീണ്ടെടുക്കുന്നതിനും മരണത്തെ വൈകിപ്പിക്കുന്നതിനും ഉതകുന്ന വൈദ്യതന്ത്രങ്ങളാണ് കായകല്‍പ്പം. കായ എന്ന പദത്തിന് ശരീരം, ഫലം എന്നും കല്‍പ്പം എന്നതിന് ആയുസ്സ് കൂടാതെ കല, വിത്ത്, കല്ല് എന്നും അർത്ഥവ്യാപ്തിയുണ്ട്. രാസയനവിധികള്‍, കായകല്‍പ്പം എന്നിവ രണ്ടും കൂടി ഉള്‍പ്പെട്ടതാണ് പുനരുജ്ജീവനചികിത്സ. വാര്‍ദ്ധക്യത്തില്‍ ത്വക്ക്, മസ്തിഷ്കം, ഹൃദയം, കുടല്‍, വൃക്ക, കരൾ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളെയും അനുബന്ധചാലുകളെയും വെവ്വേറെയായി ശുദ്ധിചെയ്യുന്നത്, ഇവയിലെ രോഗങ്ങളെ ഓരോന്നിനെയും വെവ്വേറെയായി ചികിത്സിക്കുന്നത്; സ്ഥൂലശരീരം, പ്രാണശക്തി, മനസ്സ് എന്നിവയെ ഓരോന്നിനെയും പ്രത്യേകമെന്നോണം പോഷിപ്പിച്ച് സംരക്ഷിക്കുന്നത് എല്ലാം പുനരുജ്ജീവനചികിത്സയില്‍ ഉള്‍പ്പെടും.
അസ്വസ്ഥതയെ ജനിപ്പിക്കുന്ന അനുഭവങ്ങളെല്ലാം രോഗമാണ്. ഭൗതികജീവിതം തന്നെ രോഗമാണ്. അത് വലിയ രോഗമായ മരണത്തില്‍ വിലയംപ്രാപിക്കുന്നു എന്ന് തിബറ്റ് വൈദ്യം പറയുന്നു. ജീവിതം സുഖദുഃഖസമ്മിശ്രമാണ്. സുഖം അനുഭവിച്ചുപോരുന്നവരെ ഒരിക്കല്‍ ദുഃഖം തേടിയെത്തും. ആരോഗ്യമുള്ളവരെ രോഗവും ബാധിക്കും. ദുഃഖപീഡിതരെ സന്തോഷവും പിന്തുടരും. എല്ലാ സൌന്ദര്യവും ആപേക്ഷികമാണ്, ക്ഷണികമാണ് എന്ന് പറയുന്നതുപോലെ പ്രിയ, അപ്രിയങ്ങളുടെ കാര്യങ്ങളും സുഖദുഃഖങ്ങളുടെ കാര്യങ്ങളും ക്ഷണികമാണ്. ദാരിദ്രത്തിലും അപൂര്‍ണ്ണതയിലും ദുഃഖത്തിലും ക്ഷയത്തിലും സുഖം, സൌന്ദര്യം എന്നിവയെ സ്വയം സംഘടിപ്പിക്കാനും അനുഭവിക്കാനും കഴിയും എന്നത് സ്റ്റോയിക് ദര്‍ശനമാണ്. ജപ്പാന്‍കാര്‍ വാബീസാബി എന്ന് പറയുന്നതും ഏകദേശം ഇതേ അര്‍ത്ഥത്തിലാണ്. ദുഃഖങ്ങളില്‍ നിന്ന് ആര്‍ക്കും പൂര്‍ണ്ണമായി ഒഴിഞ്ഞുപോകുക സാദ്ധ്യമല്ല. ദുഃഖം, വേദന, ക്ഷീണം, മുഷിപ്പ്, ക്ഷയം, മരണം എന്നിവ അനുഭവിക്കാതെ ആരും തന്നെ ഭൂമി വിട്ട് പോയിട്ടില്ലാത്തതാണ്.
ജനനം, ആഗ്രഹിച്ചത് കിട്ടാതെപോകല്‍,
വേണ്ടാത്തത് വന്നുചേരല്‍, ശല്യം, ദാരിദ്യം, അമിതാദ്ധ്വാനം, പട്ടിണി, രോഗബാധകള്‍, വേര്‍പാട്, അവഗണന,
വെറുപ്പിനും ദ്രോഹങ്ങള്‍ക്കും വിധേയമാകല്‍,
അടിമത്വം, ക്ഷീണം, ക്ഷയം, വാര്‍ദ്ധക്യം എന്നിവയെല്ലാം മനുഷ്യന്‍റെ
ദുഃഖങ്ങളാണ്. ജീവിതം ഒരു പ്രതിഭാസമാണ്. അത് അനേകയിനം ജീവാനുഭവങ്ങളുടെ സങ്കേതമാണ്.
ജീവിതപ്രശ്നങ്ങളില്‍ സ്വയം പരിഹരിക്കാന്‍ പ്രയാസമുള്ളവയും പരിഹരിക്കാന്‍ കഴിയാത്തവയും
ഉണ്ട്. പ്രശ്നങ്ങളെയും പ്രയാസങ്ങളെയും യഥോചിതം തിരിച്ചറിഞ്ഞാല്‍ മാത്രമാണ് അവയെ ലഘുകരിക്കാനും
പരിഹരിക്കാനും കഴിയുന്നത്. ചികിത്സ എന്നത് പരിഹാരമാണ്. ആഹാരം, ജലം, വായു, അറിവ് എന്നിവയുടെ അഭാവം മൂലമുള്ള
ദേഹാവസ്ഥയാണ് പട്ടിണി. പട്ടിണി മൂലമുള്ള ദുഃഖത്തെ എളുപ്പം പരിഹരിക്കാനാകും. മനുഷ്യന്‍
അനുഭവിക്കാന്‍ ഇടവന്ന ദുഃഖങ്ങള്‍ക്കും വേദനകള്‍ക്കും കാരണം അവനിലെ അജ്ഞാനമനസ്സും അവന്‍റെ
തന്നെ കര്‍മ്മങ്ങളുമാണ്. ഇതുവരെയുള്ള കര്‍മ്മങ്ങളെ മാറ്റാന്‍ കഴിയുകയില്ലെങ്കിലും ഇവിടന്നങ്ങോട്ടുള്ള
മനസ്സിനെയും കര്‍മ്മങ്ങളെയും മാറ്റി വേദനാവിമുക്തമായ ഒരു ജീവിതം നയിക്കാന്‍ മനുഷ്യന്
കഴിയും. പ്രകൃതിയിനം വൈദ്യരീതികളെ അവലംബിച്ചാല്‍, മേന്മയുള്ള ഔഷധങ്ങളെ
ആശ്രയിച്ചാല്‍ രോഗപ്രയാസങ്ങളെയും അതിന്‍റെ കാരണങ്ങളെയും പരിഹരിക്കാന്‍ കഴിയും.
വാര്‍ദ്ധക്യാന്ത്യത്തില്‍ ശുദ്ധിക്കും വേദനാമുക്തിക്കും മറ്റും ഉതകുന്ന ഔഷധങ്ങള്‍
ലഭ്യമാകാതെ വന്നാല്‍, യുക്തിവ്യാപാശ്രയചികിത്സകള്‍ മതിയാകാതെ വന്നാല്‍
പ്രായശ്ചിത്വമാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെട്ട ദൈവവ്യപാശ്രയരീതികളെ അവലംബിക്കണം.
പ്രായമാകല്‍ പ്രകൃതിപരമായ ഒരു പരിണാമമാണ്. ഋതുക്കളില്‍ സംഭവിക്കുന്ന മാറ്റങ്ങളും
അതുമൂലമുള്ള സമ്മര്‍ദ്ദപ്രയാസങ്ങളും പ്രകൃതിപരമാണ്. ജീവിച്ചുപോരുന്ന സാഹചര്യത്തില്‍
നിന്നുള്ള നാനാവിധമായ ശല്യങ്ങള്‍ പ്രകൃതിപരമാണ്. കാലകെടുതികള്‍, ഉഷ്ണയിനം
അന്തരീക്ഷം, അതിശൈത്യം,
ഷുദ്രജീവികളില്‍ നിന്നുള്ള ശല്യം എന്നിവയെ ഒഴിവാക്കാന്‍ കഴിയുകയില്ലെങ്കിലും ഇവയുടെ
തീവ്രതയെയും മറ്റും പ്രതിരോധിക്കാനാകും. ഋതുക്കളോട്, ദേശത്തോട്,
സമൂഹത്തോട്, അതിലെ വികൃതികളോട് എന്നപോലെ വാര്‍ദ്ധക്യകാലപ്രശ്നങ്ങളോടും
പൊരുത്തപ്പെടാന്‍ ശീലിക്കണം. വാര്‍ദ്ധക്യകാലത്തെ സമര്‍പ്പണത്തിനായി ഒരുക്കണം. ആ
നിലയില്‍ വാര്‍ദ്ധക്യത്തെ സംവിധാനം ചെയ്ത് വിനിയോഗിക്കണം. വാര്‍ദ്ധക്യത്തെ
വേഗത്തിലാക്കുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുകയും പരിഹരിക്കുകയും
ചെയ്യണം. വാര്‍ദ്ധക്യഅതിജീവനം സഹനമാണ്, ഇണക്കമാണ്, സമര്‍പ്പണമാണ്, പ്രതിരോധമാണ്, അതിനെക്കാള്‍ ഉപരി ഉയര്‍ത്തെഴുന്നേല്‍പ്പാണ്.
വാര്‍ദ്ധക്യത്തിന്‍റെ കാരണങ്ങളില്‍ മുഖ്യം സാരാംഗ്നികളുടെ ശോഷണമാണ്.
സ്ഥൂലശരീരത്തില്‍ ജലതോത് കുറഞ്ഞാല്‍,
മാലിന്യം വര്‍ദ്ധിച്ചാല്‍, വിഷം എത്തിയാല്‍, അമ്ലത കൂടിയാല്‍ സാരാംഗ്നികളുടെ തോത്
കുറയും, വേദനാനുഭവങ്ങളുടെ തോത് കൂടും. ബാല്യം, കൗമാരം, യൗവനം എന്നീ ഘട്ടങ്ങളില്‍ മധുരരസത്തോട്
പ്രിയം പൊതുവെ കൂടും. മധുരയിനം ആഹാരദ്രവ്യങ്ങളുടെ തോത് വര്‍ദ്ധിച്ചാല്‍ കാലക്രമേണ
മധുരരസത്തെ തിരിച്ചറിയുന്നതിലുള്ള ശേഷി നാക്കിന് നഷ്ടമാകും. ക്ഷീണാനുഭവങ്ങള്‍
വർദ്ധിക്കുമ്പോൾ; മധുരം, പുളി, ഉപ്പ് എന്നീ രസങ്ങളെ തിരിച്ചറിയാനുള്ള ശേഷി കുറയുമ്പോൾ
നിത്യാഹാരത്തിലൂടെ സ്വീകരിക്കുന്ന മധുരയിനങ്ങളുടെയും കഫവര്‍ദ്ധക ഇനങ്ങളുടെയും തോത്
കൂടും. രസധാതുവിന്‍റെ തോത് വര്‍ദ്ധിക്കും. ഇതുമൂലം മധുരയിനം ദഹനാംഗ്നികള്‍,
സാരാംഗ്നികള്‍ എന്നിവ അകാലത്തില്‍ തീരും. രസധാതുവും രക്തം,
മാംസം, കൊഴുപ്പ് തുടങ്ങിയ മറ്റ് ധാതുക്കളും അകാലത്തില്‍ ക്ഷയിക്കും.
സപ്തധാതുക്കളിലെ മലം വര്‍ദ്ധിക്കുന്നത് മൂലം അമ്ലതയും കൂടും. അകാലവാര്‍ദ്ധക്യത്തിന്
ഇടയാക്കുന്ന സാരാംഗ്നികളുടെ ശോഷണത്തിലും പ്രമേഹം, ദുര്‍മേദസ്സ്,
അതിരക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെ രൂപീകരണത്തിലും വാര്‍ദ്ധക്യം
കൂടാതെ ആഹാരശീലങ്ങള്‍, ആഹാരവിഭവങ്ങളോടുള്ള ആസക്തി എന്നിവയും വലിയ പങ്കുവഹിക്കുന്നുണ്ട്.
അകാലവാര്‍ദ്ധക്യത്തിന് മറ്റൊരു കാരണം കാര്യശരീരത്തില്‍ അധികരിച്ച്
നിലകൊള്ളുന്ന മാലിന്യങ്ങളുടെ ആധിക്യമാണ്. വാര്‍ദ്ധക്യപ്രശ്നങ്ങളെയും പുനരുജ്ജീവനത്തെയും
പരിഗണിക്കുന്നവര്‍ വാര്‍ദ്ധക്യപ്രതിരോധം എന്ന നിലയില്‍ യൗവനഘട്ടത്തിലേ തന്നെ
ഇടയ്ക്കിടെ സ്വസ്ഥചികിത്സ ചെയ്യണം. അവയവങ്ങളെയും സ്രോതസ്സുകളെയും ചാലുകളെയും ഋതു
അടിസ്ഥാനത്തില്‍ ശുദ്ധിചെയ്തുള്ള കാര്യശരീരസംരക്ഷണമാണ് സ്വസ്ഥചികിത്സ. നല്ല ബാല്യമുണ്ടായാല്‍
നല്ല കൗമാരവും നല്ല കൗമാരമുണ്ടായാല്‍ നല്ല യൗവനവും ഉണ്ടാകും. അതുപോലെ നല്ല യൗവനമുണ്ടായാൽ
നല്ല വാർദ്ധക്യത്തെയും അനുഭവിക്കാനാകും. സന്യാസ എന്ന പദത്തിന് ‘എല്ലാത്തിന്‍റെയും
ശുദ്ധീകരണം’ എന്നും അര്‍ത്ഥമുണ്ട്. ശുദ്ധിക്രിയകൾ ബാഹ്യമായും നാമമാത്രമായും പരിമിതപ്പെട്ടുപോകാതിരിക്കാൻ
ശ്രദ്ധിക്കണം. സ്ഥൂലശരീരശുദ്ധിയോടൊപ്പം സൂക്ഷ്മശരീരശുദ്ധിയും നടപ്പാക്കണം.
ക്ഷയിച്ച സ്ഥൂലശരീരത്തെയും സൂക്ഷ്മശരീരത്തെയും പോഷിപ്പിക്കണം. പ്രാണശക്തി, മനസ്സ്
എന്നിവയാണ് സൂക്ഷ്മശരീരം. ആഹാരത്തിലൂടെ എത്തുന്ന പോഷകസാരാംശങ്ങൾ സാരാംഗ്നികളുമായി ചേരുമ്പോഴാണ്
സപ്തധാതുക്കളായും പ്രാണശക്തിയായും മനസ്സായും എല്ലാം പരിവര്‍ത്തനം ചെയ്യപ്പെടുന്നത്.
ദഹനയിനം ഗ്രന്ഥികള്‍ക്ക് വാർദ്ധക്യം ബാധിച്ചാല്‍ സാരാംഗ്നികളുടെ തോത് കുറയും. സസ്യസാരാംശങ്ങള്‍, മത്സ്യമാംസ സാരാംശങ്ങള്‍, ലവണങ്ങള്‍, ഖനീജങ്ങള്‍
എന്നിവ ആഹാരദ്രവ്യങ്ങളായും സാരാംഗ്നി സമാനങ്ങളെന്നോണവും പ്രവര്‍ത്തിച്ച് ശരീരത്തെ
പോഷിപ്പിക്കുമ്പോഴാണ് അവയെ രസായനദ്രവ്യങ്ങളായി കണക്കാക്കുന്നത്. രസായനദ്രവ്യങ്ങളെ ലഘു
ഉഷ്ണയിനം, ലഘു ശീതയിനം എന്നിങ്ങിനെ തരംതിരിക്കാനാകും. കോഴിമാംസം ഉഷ്ണമാണ്. താറാവ്,
ആട് എന്നിവ ശീതയിനങ്ങളാണ്. കടുക്ക, നെല്ലിക്ക, ഇഞ്ചി എന്നിവ ലഘു
ഉഷ്ണവും വിപാകത്തില്‍ ശീതവുമാണ്. ഉഷ്ണശീത ഗുണങ്ങള്‍ രണ്ടും ലഘുവായ തോതില്‍
അടങ്ങിയതാണ് കടുക്ക അടക്കമുള്ള ചവര്‍പ്പുയിനങ്ങള്‍. ചവര്‍പ്പുദ്രവ്യങ്ങള്‍ അധികം അളവില്‍
സങ്കോചവര്‍ദ്ധകങ്ങളാണ്, വിപാകത്തിൽ ഉഷ്ണവുമാണ്. വാര്‍ദ്ധക്യത്തിലെ
നിത്യാഹാരത്തില്‍ ചവര്‍പ്പുയിനങ്ങളെയും (അധികം വേവിക്കാത്ത പച്ചക്കറികള്‍, പഴുക്കാത്ത ഫലങ്ങള്‍, പച്ചക്കായ, കടല, വെണ്ടക്ക,
മാതളം) കൈപ്പുരസങ്ങളുള്ള ഇനങ്ങളെയും നിയന്ത്രിക്കണം. എരിവ്, ചവര്‍പ്പ്, കൈപ്പ്
എന്നീ രസങ്ങളുള്ള ഔഷധങ്ങളെ വീര്യം അടിസ്ഥാനത്തില്‍ രോഗപരിഹാരദ്രവ്യമായി സൂക്ഷ്മ
അളവിലൊ അഭിഷേകമെന്നോണമൊ പ്രയോജനപ്പെടുത്തണം.
വാര്‍ദ്ധ്യകത്തില്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും പൂര്‍ണ്ണായുസ്സ്
അനുഭവിക്കുന്നതിനും വേണ്ടി അകത്ത് കഴിക്കുന്ന ആഹാരയിനം ദ്രവ്യങ്ങളെയാണ് രസായനം
എന്ന് വിളിച്ചുപോരുന്നത്. മെലിഞ്ഞവരെ വാര്‍ദ്ധക്യഭവിഷ്യത്തുകള്‍ വേഗത്തില്‍ ബാധിക്കുന്നതിനാല്‍
ഇത്തരം ദേഹപ്രകൃതിക്കാര്‍ രസായനചികിത്സക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം.
രസായനചികിത്സയെ ലക്ഷ്യംവെയ്ക്കുമ്പോള്‍ നിലവിലുള്ള രോഗങ്ങളെയും ഒപ്പം രോഗകാരണമായ
ദോഷങ്ങളെയും ആദ്യമേതന്നെ പരിഹരിക്കണം. രോഗചികിത്സയുടെ ലക്ഷ്യം ദോഷവിപരീതവും
വ്യാധിവിപരീതവുമാണ്. ആദ്യം ആഗന്തുജരോഗങ്ങളെയും തുടര്‍ന്ന് നിജരോഗങ്ങളെയും പരിഹരിക്കണം.
സ്ഥിരമായി നിലകൊള്ളുന്ന നിജരോഗങ്ങള്‍ക്ക് മുഖ്യകാരണം പ്രാണശക്തിയെ ദുര്‍ബലപ്പെടുത്തുന്ന
സോറ, സിഫിലിസ്, സൈക്കൊസിസ് എന്നീ
അഹന്താദോഷങ്ങളെന്നായിരുന്നു ഹോമിയോപ്പതി വൈദ്യവിഭാഗത്തിന്‍റെ ഉപജ്ഞാതാവായ സാമുവല്‍
ഹാനിമാന്‍റെ അഭിപ്രായം. നിജയിനം രോഗങ്ങള്‍ക്ക് ആര്‍ജിതദോഷങ്ങളും കാരണങ്ങളാണ്.
കഫബലത്തെയും കഫധാതുവിനെയും നേരിട്ട് ക്ഷയിപ്പിക്കുന്ന ദോഷശക്തികളില്‍ മുഖ്യം സോറയാണ്.
ഓരോരുത്തരിലും ജന്മസഹജമായി തന്നെ ദോഷങ്ങള്‍ ലഘുവായ തോതില്‍ നിലകൊള്ളുന്നുണ്ട്
എന്നാണ് വിശ്വാസം. കാര്യശരീരത്തിന്‍റെ വളര്‍ച്ചയോടൊപ്പം ദോഷങ്ങളുടെ തോതും കൂടും.
സോറയുടെ സജീവത്യ്ക്ക് അതിമോഹം, ഭയം,
നിരാശ തുടങ്ങിയ മനോമലങ്ങളും പാപഓര്‍മ്മകള്‍, പാപചിന്തകള്‍, പാപകര്‍മ്മങ്ങള്‍
എന്നിവയും കാരണങ്ങളാണ്. സന്മാര്‍ഗ്ഗനിയമങ്ങളുടെ ലംഘനമാണ് പാപം. കാര്യശരീരത്തിന്, ചുറ്റുമുള്ളവരുടെ
കാര്യശരീരത്തിന് പ്രതികൂലമായ എല്ലാ കര്‍മ്മങ്ങളും പാപമാണ്. പാപങ്ങള്‍ ചെയ്യാനുള്ള പ്രേരണകളില്‍
അധികവും അഹന്താദോഷങ്ങളുടെതാണ്.
വിഷത്തെ പ്രതിരോധിക്കാനും ദൂരീകരിക്കാനും നിര്‍വീര്യമാക്കാനും ഒപ്പം
നിരവധിയിനം രോഗങ്ങളെ ഒന്നിച്ച് പരിഹരിക്കാനും പ്രാണശക്തിയെ മെച്ചപ്പെടുത്താനും
എല്ലാം പ്രാപ്തിയുള്ള ഔഷധങ്ങളെയാണ് അമൃത് എന്ന് അഭിസംബോധന ചെയ്തുപോരുന്നത്. ഗുഡുചി, കടുക്ക, നെല്ലിക്ക, അതിവിടയം, ആവണക്ക്, ഗോരേചന, ജിൻസെങ്
എന്നിവയ്ക്ക് അമൃത് എന്ന് പേരുണ്ട്. വാര്‍ദ്ധക്യാന്ത്യത്തെ സംബന്ധിച്ച് അമൃത്
എന്നത് രസായനമാണ്. അതിരാവിലെത്തെയും വൈകീട്ടത്തെയും സൂര്യപ്രകാശം, ഉറവജലം,
വെളുത്തയിനം തേന്‍, നെയ്യ്, തേങ്ങാപ്പാല്‍, കയ്പ്പുയിനം ചില സസ്യങ്ങളുടെ സൂക്ഷ്മ
അംശങ്ങള്‍ എന്നിവയെ ചിലര്‍ അമൃത് ഇനം ഔഷധങ്ങളായി പരിഗണിച്ചിരുന്നു. മധുരാംശം
കൂടുതല്‍ അടങ്ങിയതും വന്‍വൃക്ഷങ്ങളില്‍ നിന്നുള്ളതുമായ ഫലങ്ങള്‍, വിത്തുകള്‍ എന്നിവയെ ദേവാമൃതമെന്നും വള്ളിച്ചെടികളില്‍ നിന്നുള്ള
മധുരഫലങ്ങള്‍, അരുചിയുള്ള ഫലങ്ങള്‍, കറുത്തയിനം വിത്തുകള്‍,
കറുത്തയിനം വേരുകള്‍, സസ്യങ്ങളിലെ ആഹാരയിതര സാരാംശങ്ങള്‍, ഖനീജങ്ങള്‍ എന്നിവയെ നാഗാമൃതമെന്നും
ചിലയിടങ്ങളില്‍ വിളിച്ചിരുന്നു. രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഔഷധമെന്നോണമാണ്
നാഗാമൃത് പൊതുവെ പ്രയോജനപ്പെടുത്തിപോന്നിരുന്നത്. പീച്ച്, പ്ലം,
ആപ്പിള്‍, അപ്രികോട്ട്, മാങ്ങ, പഴം തുടങ്ങിയ ഫലങ്ങളെ
തേങ്ങാപ്പാലിൽ വേവിച്ച് കൂടെ തേന്‍, ശര്‍ക്കര എന്നിവയും ലഘു അളവില്‍ ഏലക്ക, കരയാംപൂവ്, നാരങ്ങനീര്, പച്ചകര്‍പ്പൂരം, ഇഞ്ചി,
കുങ്കുമപൂവ്, ഇന്തുപ്പ് എന്നിവ ചേര്‍ത്ത് കുറുക്കി
തയ്യാറാക്കുന്ന ദേവാമൃതപാനകങ്ങൾ ഉഷ്ണയിനം ദേഹപ്രകൃതിക്കാർക്കും ശീതയിനം
ദേഹപ്രകൃതിക്കാര്‍ക്കും ഒരുപോലെ ഉതകുന്ന രസായനമാണ്.
വാര്‍ദ്ധക്യത്തില്‍ പ്രാണശക്തിയുടെ തോത് ക്രമത്തിൽ കുറയും. വാതപിത്തകഫ
ധാതുബലങ്ങള്‍ പ്രാണശക്തിയുടെ അംശങ്ങളാണ്. പ്രാണബലങ്ങളിൽ ഒരിനം കുറയുമ്പോൾ
ആദ്യഘട്ടത്തില്‍ മറ്റ് ബലങ്ങളുടെ സ്വഭാവങ്ങള്‍ കൂടുതലെന്നോണം പ്രകടമാകും. ധാതുബലം
കുറഞ്ഞതുമൂലമുള്ള പ്രയാസങ്ങളും ധാതുബലം സജീവമായ ലക്ഷണങ്ങളും ഒപ്പം അനുഭവപ്പെടും.
വാതബലം ക്ഷയിച്ചാല്‍ വാതബല ന്യൂനതയോടൊപ്പം കഫബലവര്‍ദ്ധനവ്, പിത്തബലവര്‍ദ്ധനവ്
എന്നിവ മൂലമുള്ള പ്രയാസങ്ങളും ഒപ്പം അനുഭവപ്പെടും. ശരീരം തടിക്കും.
യൗവനാന്ത്യത്തില്‍ ആദ്യം സംഭവിക്കുന്നത് വാതബലക്ഷയവും കഫബലവര്‍ദ്ധനവുമാണ്. അതിനെ പ്രതിരോധിക്കാന്‍
കാലെക്കൂട്ടി വാതദോഷനിര്‍വീര്യ മരുന്നുകളെയും വാതബലവര്‍ദ്ധകങ്ങളായ ആഹാരങ്ങളെയും
കഫബലശമന ഔഷധങ്ങളെയും പ്രയോജനപ്പെടുത്തണം. കുറുന്തോട്ടിവേര്‍ ഇട്ട് തിളപ്പിച്ച
വെള്ളത്തില്‍ അരി വേവിച്ച് കഞ്ഞി തയ്യാറാക്കി കുടിക്കുന്നത്, പോത്തിന്‍സൂപ്പ്
തയ്യാറാക്കി കുടിക്കുന്നത് എന്നിവ വാതബലത്തെ വര്‍ദ്ധിപ്പിക്കുന്ന രീതികളാണ്.
വാതബലം ക്ഷയിച്ചതുമൂലമുള്ള പ്രയാസങ്ങളില്‍ ധാതുബലസാമ്യം വരുത്താനായി വായു, ആകാശം എന്നീ ഭൂതങ്ങള്‍ അടങ്ങിയ എരിവ്, കൈപ്പ്, ചവര്‍പ്പ് രസങ്ങള്‍ അടങ്ങിയ ആഹാരങ്ങളെ പ്രയോജനപ്പെടുത്തണം. വാതദോഷ നിര്‍വീര്യമരുന്ന്
എന്ന നിലയില്‍ ഭൂമിഭൂതം അടങ്ങിയ ചവര്‍പ്പ് ഇനം വിഷഔഷധത്തെ അതിസൂക്ഷ്മ അളവില്‍
ഉപയോഗിക്കണം. വാര്‍ദ്ധക്യത്തിന്‍റെ അന്ത്യത്തിലാണ് കഫബലം ക്ഷയിക്കുന്നത്. കഫബലം,
കഫധാതു എന്നിവ ക്ഷയിച്ചതുമൂലമുള്ള പ്രയാസങ്ങൾ പ്രകടമായി തുടങ്ങിയാല്‍ ധാതുസാമ്യം വരുത്താനായി
ഭൂമി, ജലം എന്നീ ഭൂതങ്ങള്‍ കൂടുതല്‍ അടങ്ങിയ ആഹാരങ്ങളെ
സ്വീകരിക്കണം. ജരാ തീവ്രതയില്‍, കഫക്ഷയത്തില്‍ തേങ്ങാപ്പാല്‍, സോയാബീന്‍പ്പാല്‍,
പഴുത്തയിനം ഫലങ്ങൾ; ശര്‍ക്കര, കല്‍കണ്ടം,
വാഴപ്പഴം, വേവിച്ച ധാന്യാഹാരങ്ങള്‍, പച്ചക്കറികള്‍, നെയ്യ്, തേന്‍ എന്നിവയെ ഉപയോഗിക്കണം. കടുക്ക, നെല്ലിക്ക, സൂര്യകാന്തി, ഉപ്പ്
എന്നിവ വിപാകത്തില്‍ മധുരമാണ്. ഇവയും ധാന്യം, നെയ്യ്,
ദ്രവഭക്ഷണം, ശീതഭക്ഷണം, ഗുരുഭക്ഷണം,
ക്രമാഹാരം എന്നിവയും കഫബല പോഷണത്തിന് ഉതകും. ഉഷ്ണമേഖലയില്‍
സമുദ്രതീരത്തിനോട് ചേര്‍ന്നുള്ള പ്രദേശത്ത് ജീവിച്ചുപോരുന്നവര്‍ വാര്‍ദ്ധക്യത്തില്‍
ജംഗലദേശത്ത് നിന്നും ഉയരം കൂടിയ പ്രദേശങ്ങളില്‍ നിന്നും ലഭ്യമാകുന്ന കഫയിനം
ആഹാരദ്രവ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ജംഗലദേശത്തുള്ളവര്‍ തീരപ്രദേശത്ത് നിന്ന്
ലഭ്യമാകുന്ന കഫയിന ആഹാരങ്ങളെയും പ്രയോജനപ്പെടുത്തണം. കഫക്ഷയത്തെ തുടര്‍ന്ന്
കഫക്ഷയഘട്ടത്തിന്‍റെ ആദ്യത്തില്‍ വാതബലവര്‍ദ്ധന ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍
കഫബലയിനം ദ്രവ്യങ്ങളെ പ്രയോജനപ്പെടുത്തി പ്രയാസങ്ങളെ ശമിപ്പിക്കുന്നത്
ഭാരതീയചികിത്സാരീതിയാണ്.
രസായനചികിത്സയില്‍ ദീർഘകാലത്തെ പാരമ്പര്യമുള്ള ഭാരതീയവൈദ്യയാണ് ആയുർവേദം.
അഷ്ടാംഗായുര്‍വേദത്തിന്‍റെ ഒരംഗമാണ് ജരാചികിത്സ. അദ്രവ്യആചാരം, ദ്രവ്യഭൂതസേവ എന്നിങ്ങിനെ ജരാചികിത്സയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്.
ശുദ്ധി, ധ്യാനം, ബ്രഹ്മചര്യം, വ്രതം, പ്രസന്നത, ശ്രമം,
വിശ്രമം, ഉറക്കം, സഹനം,
പ്രായശ്ചിത്തം, നന്ദി, നന്മ, സമര്‍പ്പണം എന്നിവ ഉള്‍പ്പെട്ടതാണ് അദ്രവ്യആചാരം. ദ്രവ്യഭൂതസേവയെ കുടിപ്രവേശികം,
വാതാതപികം എന്നിങ്ങിനെ വിഭജിച്ചിട്ടുണ്ട്.
പുകയും പൊടിയും പാമ്പും കയറാത്ത, വെയിലിനെ പ്രതിരോധിച്ചുള്ള ഒരു കുടില്‍ നിർമ്മിച്ച് മാസങ്ങളോളം അതിൽ താമസിച്ച്
ശോധനാകര്‍മ്മങ്ങളും പ്രത്യേകയിനം പഥ്യങ്ങളും ചിട്ടകളും ആഹാരക്രമങ്ങളും ആചരിച്ചുകൊണ്ടുള്ള
ചികിത്സയാണ് കുടീപ്രവേശികം. വിരേചനം, വമനം, സ്നേഹനം, സ്വേദനം, സ്നാനം എന്നീ ക്രമത്തിൽ ശുദ്ധിചികിത്സ
ചെയ്തശേഷമാണ് കുടിലിന്‍റെ അന്തര്‍ഭാഗത്ത് പ്രവേശിക്കുന്നത്. പൌര്‍ണ്ണമി ദിവസം മുതല്‍
ശുദ്ധിചികിത്സ തുടങ്ങണം. മൂത്ര, മലശോധനയ്ക്ക് ശേഷം കുടിലില്‍ കയറിയാല്‍ ആദ്യം മരുന്ന്
കലര്‍ത്തിയ എണ്ണ പുരട്ടി വിയര്‍പ്പിക്കണം. കുളിച്ച് ശുദ്ധിവരുത്തി വന്ന ശേഷം തിപ്പലി,
വിഴാലരി, ഇഞ്ചി, മഞ്ഞള്‍,
വയമ്പ്, കടുക്ക, നെല്ലിക്ക, ശര്‍ക്കര എന്നിവയെല്ലാം ചേര്‍ത്ത ചൂര്‍ണ്ണം 12 ഗ്രാം അളവില്‍ ചൂടുള്ള ജലത്തില്‍
കലര്‍ത്തി കഴിക്കണം. തുടര്‍ന്ന് മൂപ്പ് ദൈര്‍ഘ്യം കുറഞ്ഞയിനം ചുവന്ന നവര അരിയൊ
ബസുമതി അരിയൊ ബാര്‍ലിയൊ പാലില്‍ വേവിച്ചത് നെയ്യ് ചേര്‍ത്ത് കഴിക്കണം. ഇങ്ങിനെ ഏഴ്
ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ പുരാണമലം പോയി കുടല്‍ ശുദ്ധമാകും. രോഗപ്രയാസങ്ങള്‍
വല്ലതും നിലവിലുണ്ടെങ്കില്‍ രോഗതീവ്രത അനുസരിച്ച് ഔഷധങ്ങളെ വിപരീതരീതിയിലൊ
സമാനരീതിയിലൊ പ്രയോഗിച്ച് പരിഹരിക്കണം. രോഗങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ഏഴാംദിവസം മുതല്‍
ദേഹപ്രകൃതിക്കനുസരിച്ച് രസായനം സേവിക്കണം.
ഋതുചര്യ, ദിനചര്യ എന്നിവ ഉള്‍പ്പെട്ട
സ്വസ്ഥവൃത്തരീതികളെ അവലംബിച്ചും മാലിന്യങ്ങളെ പുറംതള്ളുന്നതിന് ഉതകുന്ന ശോധനാമാര്‍ഗ്ഗങ്ങള്‍
പാലിച്ചും ദോഷനിര്‍വീര്യത്തിനും രോഗലക്ഷണശമനത്തിനും ഉതകുന്ന ഔഷധങ്ങള്‍, കഫപിത്തവാത
ബലങ്ങളില്‍ സൗമ്യത വരുത്തുന്നതിനുതകുന്ന പോഷകദ്രവ്യങ്ങള്‍ എന്നിവയെ പ്രത്യേകം സ്വീകരിച്ചും
ആരോഗ്യത്തെ തിരികെ സംഘടിപ്പിക്കുന്നതിനുള്ള വിധികളാണ് വാതാതപികം. കാലദേശാദിചിട്ടകള്‍,
ശോധനക്രിയകള്‍ എന്നിവ കൂടാതെയും ഇത് ശീലിക്കാവുന്നതാണ്. രോഗമുള്ളവര്‍ക്ക് രോഗഘ്നചികിത്സയും
രോഗമില്ലാത്ത അവസ്ഥയെങ്കില്‍ ഊര്‍ജസ്കരചികിത്സയും
വിധിക്കുന്നു.
സ്ഥൂലശരീരത്തിന്‍റെ വളര്‍ച്ച, സ്ഥിതി, ക്ഷയം എന്നിവയുടെ രീതി ഓരോ വ്യക്തിയിലും
വിത്യസ്തമാണ്. ശരീരത്തിന്‍റെ ഈ സ്വഭാവത്തെയാണ് ദേഹപ്രകൃതി എന്ന് പറയുന്നത്. ദേഹപ്രകൃതിയെ
വിശേഷിപ്പിക്കാന്‍ കൂടാതെ ദോഷബലങ്ങളെ സൂചിപ്പിക്കാനും കഫം, പിത്തം,
വാതം എന്നീ പദങ്ങള്‍ തന്നെയാണ് ആയുര്‍വേദത്തില്‍ ഉപയോഗിച്ചുപോരുന്നത്.
ഉപദ്രവകരങ്ങളായ ചേതനകളാണ് ദോഷബലങ്ങള്‍. ആയുര്‍വേദവൈദ്യം പഞ്ചഭൂതസിദ്ധാന്തത്തില്‍ ഊന്നിയുള്ളതാണ്.
കാലവും, ദേശവും അതിലെ ഭൗതികവിഷയങ്ങളും എല്ലാം പഞ്ചഭൂതപരമാണ്.
വികാരം പോലും പഞ്ചഭൂതപരമാണ്.
ഭൂമി, ജലം എന്നീ ഭൂതങ്ങള്‍ അധികരിച്ചുള്ളതും
കഫധാതു മുഖ്യമായതുമായ കാര്യശരീരഘടനയാണ് കഫപ്രകൃതി. അഗ്നി, വായു
എന്നീ ഭൂതങ്ങള്‍ അധികരിച്ചുള്ളതാണ് പിത്തപ്രകൃതി. ആകാശം, വായു എന്നീ ഭൂതങ്ങള്‍ കൂടുതലുള്ള
ശരീരഘടനയാണ് വാതപ്രകൃതി. ദേഹപ്രകൃതിയെ ഉഷ്ണം, ശീതം എന്നിങ്ങിനെയും
തരംതിരിക്കാറുണ്ട്. ദേഹപ്രകൃതിയെ ബാല്യത്തിലെ തന്നെ തിരിച്ചറിയണം. ഓരോരുത്തരുടെയും
ദേഹപ്രകൃതി വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ വിത്യാസപ്പെടും. കേരളത്തിലെ
കൗമാരക്കാരില്‍ അധികവും ശീതയിനം ദേഹപ്രകൃതിക്കാരാണ്. ശീത ദേഹപ്രകൃതിക്കാരില്‍
അഹന്താകാലം പ്രവര്‍ത്തിക്കുമ്പോള്‍ ഉഷ്ണയിനം ദേഹപ്രകൃതിക്കാരായി പരിണമിക്കും. ഉഷ്ണ
ദേഹപ്രകൃതിക്ക് ആധാരമാകുന്നതില്‍ ഒന്ന് കഫധാതു, വാതധാതു എന്നിവയുടെ ക്ഷയമാണ്.
മറ്റൊന്ന് പിത്തധാതുവര്‍ദ്ധനവാണ്. ശീതയിനം ദേഹപ്രകൃതിക്കാരുടെ ശരീരത്തില്‍
അധികമളവില്‍ കടലുപ്പ് എത്തിയാല്‍ കഫധാതു അകാലത്തില്‍ ദുഷിക്കും. ഇതുമൂലവും ഉഷ്ണം
വര്‍ദ്ധിക്കും. ഉഷ്ണതോത് വര്‍ദ്ധിച്ചതുകൊണ്ടാണ് കുടലിലും മറ്റും വ്രണങ്ങള്‍ രൂപപ്പെടുന്നത്.
ആഹാരത്തോടൊപ്പം അല്പം നെയ്യ് കഴിക്കുന്നത് വര്‍ദ്ധിച്ച ഉഷ്ണബലം ലഘുവാകാന്‍
സഹായകമാകും.
ജരാ എന്ന പദത്തിന്‍റെ അര്‍ത്ഥം വരൾച്ച എന്നും സ്ക്ലീറോസിസ് എന്നതിന്‍റെ അര്‍ത്ഥം കാഠിന്യം എന്നുമാണ്.
മൃദുയിനം അവയവങ്ങളിലെ കാഠിന്യത്തിന് ഒരു കാരണം ജലത്തിന്‍റെ അപര്യാപ്തതയാണ്.
മറ്റൊന്ന് കാത്സ്യം, സിലിക്ക, കൊളസ്ട്രോള്‍, ഉപ്പ് പോലുള്ള പരലുകളുടെ
നിക്ഷേപാധിക്യമാണ്. ഉപ്പിന്‍റെ അംശം കുറവുള്ള ഒരു കായ്ഫലമാണ്
കടുക്ക. നേന്ത്രപ്പഴത്തിലും ഉപ്പ് തോത് കുറവാണ്. കടുക്കചൂര്‍ണ്ണത്തിന്‍റെ കൂടെ അല്‍പം
ഉപ്പ് ചേര്‍ത്താല്‍ രസങ്ങളുടെ ഭാവം പൂര്‍ണ്ണമാകും. കടുക്കചൂര്‍ണ്ണത്തോടൊപ്പം അമ്ലത
ലഘുവായുള്ള ഇനങ്ങള്‍ ചേര്‍ത്താലും നെല്ലിക്ക ചേര്‍ത്താലും കടുക്കയുടെ പ്രഭാവം
കൂടും. വാര്‍ദ്ധക്യാന്ത്യത്തില്‍ ഇതിനെ രസായനദ്രവ്യമായി പ്രയോജനപ്പെടുത്താനാകും.
ഒച്ചിന്‍റെ മീതെ കടലുപ്പ് വിതറിയാൽ ഒച്ച് ചാകും. ശരീരത്തില്‍ കടലുപ്പ്
അധികമായാല്‍ അത് ശ്ലീപദം, പ്രമേഹം, അർബുദം, ധമനീകാഠിന്യം പോലുള്ള നിജരോഗങ്ങൾക്ക് കാരണമാകും. ഉപ്പിനെ
അതിസൂക്ഷ്മ അളവില്‍ ഉപയോഗിച്ചാല്‍ അത് പ്രാണശക്തിയെ ബലപ്പെടുത്തും. ഉഷ്ണയിനം
നിജരോഗങ്ങളെ പരിഹരിക്കും. ‘അധികമായാല്‍ അമൃതും വിഷം’ എന്ന ചൊല്ല് ശ്രദ്ധേയമാണ്.
സമുദ്രതീരപ്രദേശത്ത് താമസിക്കുന്നവരിലെ അകാലവാര്‍ദ്ധക്യത്തിന്‍റെ കാരണങ്ങളില്‍
ഒന്ന് അഗ്നിയാംശം കൂടുതലുള്ള കടലുപ്പിന്‍റെ അമിതോപയോഗമാണ്. മത്സ്യത്തിലും
തേങ്ങയിലും പാലിലും ലവണാംശം ഉണ്ട്. ഉഷ്ണയിനം ദേഹപ്രകൃതിക്കാര്‍ ഉപ്പുരസം കുറവുള്ള ആഹാരദ്രവ്യങ്ങള്‍ക്ക്
മുന്‍ഗണന കൊടുക്കണം. മലപ്രദേശത്ത് നിന്നും ജംഗലദേശത്ത് നിന്നും ലഭ്യമാകുന്ന ധാന്യങ്ങളിലും
ഫലങ്ങളിലും കായ്കളിലും ലവണാംശം താരതമ്യേനെ കുറവാണ്. അവയെ ഉപയോഗിക്കണം. ശീതയിനം
ദോഷങ്ങള്‍ മൂലമുള്ള ഉഷ്ണരോഗങ്ങളില്‍ കലുപ്പിനെ ലഘു അളവില്‍ അഭിഷേകമെന്നോണം
പ്രയോജനപ്പെടുത്തണം. അതിരക്തസമ്മർദ്ദമുള്ളവർ ആഹാരത്തിൽ നിത്യവും ഉള്‍പ്പെടുത്തുന്ന
ഉപ്പിന്‍റെ തോത് അഞ്ച് ഗ്രാമിൽ താഴെയായി കുറയ്ക്കണം. ശീതദേശങ്ങളില്‍ വസിക്കുന്നവര്‍
പൊതുവെ ഉഷ്ണ ദേഹപ്രകൃതിക്കാരാണ്. ഉഷ്ണ ദേഹപ്രകൃതിക്കാര്‍ കുരുമുളക്, ചുക്ക്, മഞ്ഞള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
മെലിഞ്ഞ ദേഹപ്രകൃതിക്കാര്‍ ആഹാരത്തില്‍ എരിവ്, കൈപ്പ്,
ചവര്‍പ്പ് എന്നീ രസങ്ങള്‍ അടങ്ങിയവയെ അധികം അളവില്‍ ഉള്‍പ്പെടുത്തരുത്.
ഡ്രൈ നട്സ് നിത്യവും കഴിക്കരുത്. കുരുമുളക്, ഇഞ്ചി എന്നിവയെ നിത്യവും
ഉപയോഗിക്കരുത്. വ്രണബാധിതര്‍ എരിവ് ഇനങ്ങളെ വര്‍ജ്ജിക്കണം. ഉച്ചവെയില്‍ എല്‍ക്കുന്നത്
എല്ലായിപ്പോഴും ഒഴിവാക്കണം. പിത്തബലം കുറവായ ദേഹപ്രകൃതിയില്‍ കറുവപ്പട്ട, ജീരകം, തിപ്പലി, മുളക്, വിഴാലരി, കുങ്കുമപൂവ്വ് തുടങ്ങിയ എരിവുയിനം ദ്രവ്യങ്ങളെ രുചി ആവശ്യത്തിന് ഉപയോഗിക്കാം.
തിപ്പലി പൊടിച്ചത് തേനില്‍ കലര്‍ത്തിയൊ ചൂടുജലത്തില്‍ കലര്‍ത്തിയൊ ആഹാരത്തിന് ഒരു മണിക്കൂര്‍
മുന്‍പെ കഴിക്കണം. തിപ്പലി മജ്ജയെ ഉത്തേജിപ്പിക്കും. രക്തദൂഷ്യരോഗങ്ങള്‍,
പ്ലീഹരോഗങ്ങള്‍ എന്നിവയെ പരിഹരിക്കും.
യൗവനത്തില്‍ ഉഷ്ണയിനം ദേഹപ്രകൃതിക്കാരായവര്‍ വാര്‍ദ്ധക്യത്തില്‍
ശീതയിനം ദേഹപ്രകൃതിക്കാരാകും. ശീതയിനം ദേഹപ്രകൃതിക്ക് അടിസ്ഥാനം കഫധാതു വര്‍ദ്ധനവാണ്.
ശീതയിനം ദേഹപ്രകൃതിക്കാരെ കൂടുതലായി ബാധിക്കുന്ന ദോഷമാണ് കഫദോഷം. വാതദോഷവും
ബാധിക്കും. കഫദോഷം സജീവമായാല്‍ കഫധാതു ക്ഷയിക്കും, കഫബലം കുറയും. കഫബലം
കുറയുമ്പോള്‍ ആദ്യം പിത്തബലം, വാതബലം എന്നിവയുടെ
ലക്ഷണങ്ങള്‍ പ്രകടമാകും. പിത്തബലം കൂടുമ്പോള്‍ ഉഷ്ണവും വാതബലം കൂടുമ്പോള്‍ വിറയലും
പ്രകടമാകും. ക്ഷയിച്ച കഫബലത്തെ വീണ്ടെടുക്കാനും വര്‍ദ്ധിച്ച വാതബലത്തെ സൗമ്യമാക്കാനും
കഫയിനം ആഹാരങ്ങള്‍ ഉതകും. ജലം, ഗുരുയിനം അന്നജാഹാരം, മധുരമുള്ള ഫലങ്ങൾ, ചാറുള്ള ഫലങ്ങള്‍, പഴം, ശര്‍ക്കര,
നവധാന്യം, പരിപ്പ്, പയര്‍, കിഴങ്ങുകള്‍, തേങ്ങ, എള്ള്
പച്ചക്കറികള്‍; പാല്‍, നെയ്യ്, മത്സ്യം, മാംസം; വിശ്രമം, ശാന്തത, ക്രമമായിട്ടുള്ള
ജീവിതശൈലി, ലഘുവായുള്ള ഉഷ്ണഅന്തരീക്ഷം എന്നിവ കഫധാതു മെച്ചപ്പെടാന്‍ ഉതകും. വിപാകത്തില്‍
മധുരരസമായി മാറുന്ന നെല്ലിക്ക, കടുക്ക. സൂര്യകാന്തി, ഇഞ്ചി എന്നിവയും കഫബലത്തെ മെച്ചപ്പെടുത്തും. ഇന്തുപ്പ് ശീതമാണ്.
വിപാകത്തിൽ കഫധാതുവിനെ വർദ്ധിപ്പിക്കും. ഇന്തുപ്പില്‍ പൊട്ടാസ്യം കലര്‍ന്നിട്ടുണ്ട്.
ശരീരത്തില്‍ ഉപ്പ് അധികമായാൽ അത് കഫത്തെ ദുഷിപ്പിക്കും. ചാലുകളില്‍ പരലുകളെന്നോണം
ഊറും. കഫധാതു ക്ഷയിച്ച് ദുഷിച്ചാല്‍, കഫധാതുവിന്‍റെ മലങ്ങൾ രക്തത്തില്‍
അധികരിച്ചാല്‍ അത് ഹൃദ്രോഗത്തിന് കാരണമാകും. കഫയിനം മലങ്ങളെ വര്‍ദ്ധിപ്പിക്കുന്ന
തൈര്‍ പോലുള്ള ക്രീം ഇനങ്ങളെ വാര്‍ദ്ധക്യത്തില്‍ നിയന്ത്രിക്കണം. ശീതഋതുക്കളിലും
വര്‍ദ്ധിച്ച തോതില്‍ മൂത്രരൂപേണ ജലം നഷ്ടപ്പെടുന്ന അവസ്ഥയിലും ഇന്തുപ്പിന്‍റെ
ഉപയോഗം കുറയ്ക്കണം. ശീതയിനം ദേഹപ്രകൃതിക്കാര്‍
വാഴപ്പഴം, ശര്‍ക്കര, പഞ്ചസാര,
അരി, തേന്‍, ഉരുളക്കിഴങ്ങ്, മരച്ചീനി, നിലക്കടല തുടങ്ങിയ മധുരരസം
കൂടിയ ഇനങ്ങളെ നിയന്ത്രിക്കണം. നാഡീകോശങ്ങള്‍ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് പ്രധാനമായി
മധുരാംശങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്. മാങ്ങയിലും (14%) ആപ്പിളിലും (9%) മധുരാംശം
അടങ്ങിയിട്ടുണ്ട്. കഫബലം കുറഞ്ഞവർക്കും മെലിഞ്ഞ ദേഹപ്രകൃതിക്കാർക്കും വാതബലം
കൂടിയതുമൂലം വിറയല്‍ അനുഭവപ്പെടുന്നവര്‍ക്കും ഇവയെ രസായനമായി പ്രയോജനപ്പെടുത്താം.
പ്രാണശക്തിക്ക് ആധാരം സാരാംഗ്നികളും ഹോര്‍മോണുകളുമാണ്. സാരാംഗ്നികളുടെ
തോത് അകാലത്തില്‍ കുറയാനുള്ള കാരണം വിഷദ്രവ്യങ്ങളുടെ സാന്നിദ്ധ്യമാണ്. മറ്റൊരു
പ്രധാന കാരണം ശരീരദ്രാവകങ്ങളില്‍ അമ്ലത വര്‍ദ്ധിക്കുന്നതാണ്. ശരീരത്തില്‍ എത്തുന്ന
വിഷം എന്തായാലും ഒന്നുകിൽ അത് ഉഷ്ണമാണ് അല്ലെങ്കിൽ ശീതമാണ്. അണലി, തേള്‍ എന്നിവയുടെ വിഷം ഉഷ്ണവും മൂർഖന്‍റെ വിഷം താരതമ്യേന
ശീതവുമാണ് എന്ന് തരംതിരിക്കാനാകും. അണലിയെ ചുവന്നയിനം തേൾ കുത്തിയാല്‍ അണലിയില്‍ വിഷം
അത്രയ്ക്ക് കഠിനമാകുകയില്ല. തേള്‍ മൂര്‍ഖന്‍പാമ്പിനെ കുത്തിയാല്‍ മൂര്‍ഖന്
പ്രയാസമാകുകയും ചെയ്യും. ഉഷ്ണവിഷം, ശീതവിഷം എന്നിവ ശരീരത്തില്‍
ഒരേസമയം എത്തിയാല്‍ അവ വിപരീതധ്രുവങ്ങളിലുള്ള അവയവങ്ങളെ കേന്ദ്രീകരിച്ച് വെവ്വേറെ ദുഷിപ്പിക്കും.
വിഷങ്ങള്‍ അതിസൂക്ഷ്മ തോതിലാണ് എത്തുന്നതെങ്കില്‍ അവ പരസ്പരം പ്രവര്‍ത്തിച്ച്
നിര്‍വീര്യവുമാകും. ഉഷ്ണവിഷത്തില്‍ പ്രതിമരുന്ന് ലഘു ശീതവിഷമാണ്. കൈപ്പ്, ചവര്‍പ്പ് എന്നിവ ലഘു അളവില്‍ ശീതമാണ്. കൂടുതല്‍ ശീതമായത് ചവര്‍പ്പാണ്.
വിഷയിനത്തില്‍പ്പെട്ട ദ്രവ്യങ്ങളില്‍ കൈപ്പും മധുരവും തമ്മില്‍, ചവർപ്പും പുളിയും തമ്മില്‍, എരിവും മധുരവും തമ്മില്‍ കൂട്ടികലര്‍ത്തി സംസ്കരിച്ചാല്‍
വിഷത്തിന്‍റെ കാഠിന്യം ലഘുവാകും. പ്രഭാവം നഷ്ടപ്പെടുകയും ഇല്ല. ഈ രീതിയില്‍ കൈപ്പ്,
എരിവ്, ചവര്‍പ്പ് രസമുള്ള വിഷങ്ങളെ ലഘുവാക്കി മഹാഔഷധങ്ങളാക്കി മാറ്റാനാകും.
വിഷയിനത്തില്‍പ്പെട്ട ഔഷധദ്രവ്യങ്ങളെ നിരവധി തവണ സംസ്കരിച്ചും പാലില്‍ കലര്‍ത്തി നേര്‍പ്പിച്ച്
ലഘുവാക്കിയും അമൃതയിനം ഔഷധങ്ങളാക്കി പ്രയോജനപ്പെടുത്തുന്ന രീതി പണ്ട്
അറ്റ്ലാറ്റിസിലും ഈജിപ്ത്തിലും എന്നപോലെ ഭാരതത്തിലും നിലനിന്നിരുന്നു.
വാര്‍ദ്ധക്യമായാല്‍ സഹജദേഹപ്രകൃതി വിത്യാസപ്പെട്ട് വിപരീതയിനം
ദേഹപ്രകൃതിയാകും. ദേഹപ്രകൃതി ശീതം ആയിരുന്നവര്‍ ഉഷ്ണ ദേഹപ്രകൃതിക്കാരാകും. ഇത്തരം രൂപാന്തരീകരണത്തെ
തിരിച്ചറിഞ്ഞ് ആഹാരങ്ങളെയും വിഹാരങ്ങളെയും ക്രമപ്പെടുത്താനായാല്‍ വാര്‍ദ്ധക്യഘട്ടത്തെ
സുഖകരമെന്നോണം അനുഭവിക്കാനാകും.
ഉഷ്ണമേഖലാപ്രദേശങ്ങളിലെ ആളുകളില്‍ അധികവും ശീത ദേഹപ്രകൃതിക്കാരാണ്.
വാര്‍ദ്ധക്യത്തില്‍ ഇവര്‍ ഉഷ്ണ ദേഹപ്രകൃതിക്കാരാകും. ശരീരത്തില്‍ ഉഷ്ണം, അമ്ലത
എന്നിവ കഠിനമാകുമ്പോഴാണ് രക്തസ്രാവം സംഭവിക്കുന്നത്. അമ്ലത കൂടുതലുള്ള
പാനീയങ്ങളെയും മൃഗയിനം കൊഴുപ്പുകളെയും കൗമാരഘട്ടം മുതല്‍ തന്നെ നിയന്ത്രിച്ച് സാരാംഗ്നികളുടെ
അകാലത്തിലുള്ള ശോഷണത്തെ തടയണം. അമ്ലത കൂടുതലുള്ള ഒരു പദാര്‍ത്ഥമാണ് വെളുത്തുള്ളി. സുര്‍ക്ക, കൈതച്ചക്ക, തക്കാളി, മാംസം, മുട്ട, മത്സ്യം എന്നിവ അമ്ലഗുണം
ഏറെയുള്ള ഇനങ്ങളാണ്. പുളി, ഉപ്പ്, എരിവ് രസങ്ങളുള്ള ദ്രവ്യങ്ങൾ
അധികമളവില്‍ ദേഹത്തില്‍ എത്തിയാല്‍ ഉഷ്ണവീര്യം വര്‍ദ്ധിക്കും. ക്ഷയം, കാലിലെ വ്രണം, പെരുവിരലിലെ ഗൗട്ട്, രക്തസ്രാവം, കാന്‍സര്‍, ചൊറിച്ചില്‍, മേൽവായുയിനം പ്രയാസങ്ങള്‍ എന്നിവയെല്ലാം ഉഷ്ണയിനം രോഗങ്ങളാണ്. രോഗപ്രയാസങ്ങളുടെ
തീവ്ര അവസ്ഥയില്‍ വിപരീത ആശയത്തില്‍ ശമിപ്പിക്കണം. തീവ്രത കുറഞ്ഞാല്‍ സമാന
ആശയത്തില്‍ പരിഹരിക്കണം. കായം, വെളുത്തുള്ളി, ഉള്ളി, ഇഞ്ചി,
കടുക്ക, കടുക്, കാബേജ്, നിലക്കടല തുടങ്ങിയ ഉഷ്ണയിനങ്ങള്‍
ഗന്ധകം അടങ്ങിയവയാണ്. വാര്‍ദ്ധക്യത്തില്‍ ഇവയെ അധികം അളവില്‍ ഉപയോഗിക്കരുത്.
ശീതം, ക്ഷാരത എന്നിവ വര്‍ദ്ധിക്കുമ്പോഴാണ്
രക്തം പൊതുവെ കട്ടകുത്തുന്നത്. സിരകളിലും രക്തധമനികളിലും രക്തം കട്ടക്കുത്തുന്നതിനെ
പരിഹരിക്കാന്‍ ഉഷ്ണയിനങ്ങളായ അമ്ലങ്ങളെ ഉപയോഗിക്കുന്നത് വിപരീത ആശയത്തിലാണ്. ലഘു
ശീതയിനമായ ചവര്‍പ്പുയിനങ്ങളെ സൂക്ഷ്മ അളവില്‍ പ്രയോഗിക്കുന്നത് തഥര്‍ത്ഥകാരിയാണ്.
കടുക്കയുടെ മുഖ്യരസം ചവര്‍പ്പാണ്. ഗന്ധകം അടങ്ങിയ ഔഷധങ്ങള്‍ സ്ഥൂല അളവില്‍
രക്തത്തെ ആദ്യം നേര്‍പ്പിക്കും. ഇതിന്‍റെ ഭവിഷത്ത് എന്നോണം രക്തംകട്ടയാകല്‍
പ്രക്രിയ നിജമാകുകയും ചെയ്യും
കേരളത്തിലെ വൃദ്ധജനങ്ങളില്‍ അധികവും ഉഷ്ണയിനം ദേഹപ്രകൃതിക്കാരാണ്.
ജരതീവ്രതയ്ക്ക് കാരണം കഫധാതുവിന്‍റെ ക്ഷയമാണ്. വേനല്‍ കൂടിയാലും വിഷം എത്തിയാലും
കഫദോഷം ബാധിച്ചാലും പട്ടിണി ആയാലും അമ്ലത വര്‍ദ്ധിച്ചാലും കഫധാതു ക്ഷയിക്കും. ശരീരത്തില്‍
ജലം അധികമായി നഷ്ടപ്പെട്ടാലും കഫധാതുവിന്‍റെ തോത് കുറയും. വാര്‍ദ്ധക്യത്തില്‍
ഉഷ്ണയിനം ദേഹപ്രകൃതിക്കാര്‍ മദ്യം,
സുര്‍ക്ക, അമ്ലയിനം ആഹാരങ്ങള്‍, അമ്ലയിനം പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
വാര്‍ദ്ധക്യാരംഭത്തില്‍ ഉഷ്ണയിനം പ്രയാസങ്ങളെ പരിഹരിക്കാനായി ശീതഋതുക്കളില്‍
കുരുമുളക്, കൊട്ടം, ചുക്ക്, മഞ്ഞള്‍, ബിര്‍ച്ച് ഓയില്‍,
ദേവദാരു, പൈന്‍ എണ്ണ, നെയ്യ് തുടങ്ങിയ ഉഷ്ണയിനം ഔഷധങ്ങളെ അഭിഷേകമായി
പ്രയോജനപ്പെടുത്തണം. വാര്‍ദ്ധക്യത്തില്‍, ഉഷ്ണരോഗങ്ങളുടെ തീവ്ര അവസ്ഥയില്‍ ശമന
ഔഷധമെന്നോണം ശീതദ്രവ്യങ്ങളെ സ്ഥൂല അളവില്‍ ഉപയോഗിക്കണം. ഖദിര, ചന്ദനം, നെല്ലി, കീഴാര്‍നെല്ലി
എന്നിവ ശീതമാണ്. രസായനദ്രവ്യങ്ങളെ നിത്യവുമെന്നോണം ശീലമാക്കണം.
അവയവങ്ങള്‍, ദേഹദ്രാവകങ്ങള്‍, ചാലുകള്‍ എന്നിവയില്‍ അശുദ്ധിയുടെ തോത് വര്‍ദ്ധിക്കാന്‍
ഇടയാകുന്നതാണ് പലപ്പോഴും വാര്‍ദ്ധക്യത്തെ വേഗത്തിലാക്കുന്നത്. ചാലുകളും സ്രോതസ്സുകളും
ശുദ്ധിയായാല്‍ മാത്രമാണ് മലങ്ങള്‍, പോഷകങ്ങള്‍ എന്നിവയ്ക്ക് അതാത് ചാലുകളിലൂടെ സുഗമമായി
നീങ്ങാനാകുന്നത്. ഇത്തരം സഞ്ചാരത്തെ പോഷിപ്പിക്കുന്ന ദ്രവ്യങ്ങളെയാണ് പഥ്യം എന്ന് വിളിക്കുന്നത്.
ഇതിന് വിഘ്നം ആകുന്നവയാണ് അപഥ്യം. എരിവ് അധികമുള്ള ആഹാരയിനങ്ങള്‍, കൈപ്പുയിനം
വിത്തുകള്‍, കൈപ്പുയിനം കിഴങ്ങുകള്‍,
ചവര്‍പ്പുയിനം ധാന്യങ്ങള്‍, ഉണങ്ങിയ പച്ചക്കറികൾ, വരണ്ടയിനം
വിത്തുകള്‍, പരുക്കൻ ആഹാരദ്രവ്യങ്ങള്‍, ഉപ്പ് അധികം കലർന്ന ജലം, പുളിപ്പ് അധികമുള്ള
ആഹാരങ്ങൾ, പഴകിയ ആഹാരം, വിരുദ്ധാഹാരം,
കഴിച്ച ആഹാരം ദഹിക്കുന്നതിന് മുൻപെ തന്നെയുള്ള അമിതഭോജനം തുടങ്ങിയ
അപഥ്യങ്ങളെയെല്ലാം യൗവനത്തിലെ തന്നെ നിയന്ത്രിക്കണം. പഴകിയ ആഹാരവിഭവങ്ങള്‍,
കരിഞ്ഞയിനം ആഹാരയിനങ്ങള്‍ എന്നിവയെയും അധികം അളവില്‍ ആഹരിക്കരുത്. ഉണങ്ങിയത് കഴിച്ചാല്‍
വേഗം ഉണങ്ങും. പഴകിയത് കഴിച്ചാൽ വേഗം പഴകും. ചീഞ്ഞത് കഴിച്ചാൽ വേഗം ചീയ്യും.
ഉറക്കം, കുളി എന്നിവയ്ക്ക് ശേഷം ആഹാരം കഴിച്ചാൽ ദഹനം സുഗമമാകും. ആഹാരം കഴിച്ച ശേഷം
ഉറങ്ങിയാൽ ഓർമ്മശക്തി മെച്ചപ്പെടും. ആയുസ്സ് വർദ്ധിക്കും. നായക്കും മുയലിനും ഉറക്കം
കുറവാണ്. മറവിരോഗം ഇവകളെ എളുപ്പം ബാധിക്കും. പൂച്ചയെ അപേക്ഷിച്ച് ഇവയ്ക്ക് ആയുസ്സും
കുറവാണ്. നിത്യവും എട്ട് മണിക്കൂര്‍ നേരം ഉറങ്ങാനാകുന്ന ഒരു ശീലത്തെ
ചിട്ടപ്പെടുത്തണം. അധികവിഷയങ്ങളെയും പ്രതികൂലങ്ങളായ ശീലങ്ങളെയും ഒഴിവാക്കിയാല്‍,
വേദനയെ പരിഹരിച്ചാല്‍ ഉറക്കത്തെ സംഘടിപ്പിക്കാനാകും.
ആന്തരിക മനസ്സിന്‍റെ അഭിവൃദ്ധി ഘട്ടമാണ് വാര്‍ദ്ധക്യം. വാര്‍ദ്ധക്യത്തില്‍
സഹനശേഷി വര്‍ദ്ധിക്കും. സഹനത്തിലൂടെയും മറ്റും മനസ്സിനെ പരുവപ്പെടുത്താനായാല്‍ വേദനയെ
ലഘുവാക്കാനാകും. വാര്‍ദ്ധക്യത്തില്‍ രോഗങ്ങള്‍ പിടിപെട്ടാല്‍ കുറഞ്ഞ സമയം കൊണ്ട് അവയെ
ആദ്യം പരിഹരിക്കണം. വേദനകളെ പൊതുവെ അനുഭവിക്കുന്നത് സ്പര്‍ശനേന്ദ്രിയങ്ങളോട്
ബന്ധപ്പെട്ട ബാഹ്യമനസ്സാണ്. കൈപ്പ്, എരിവ്, ചവര്‍പ്പ് എന്നീ രസങ്ങളുള്ള സസ്യ
ഔഷധങ്ങള്‍, ഉപ്പ് എന്നിവ സൂക്ഷ്മ മാത്രയില്‍ വേദനാശമനങ്ങളാണ്. കടുക്ക, ആര്യവേപ്പ്, സിന്‍ക്കോണ, ഇഗ്നേഷ്യ, കാപ്പി, ഉലുവ, കുറാശാണി, ഇഞ്ചി, മഞ്ഞള്‍
എന്നിവയെ കൂട്ടികലര്‍ത്തിയത് അഭിഷേകം ചെയ്യുകയൊ ഇവയെ കത്തിച്ച് ധൂമം ശ്വസിക്കുകയൊ ചെയ്‌താല്‍
വേദനയുടെ തോത് കുറയും. മധുരമുള്ള ഫലങ്ങള്‍, കറുപ്പ്, പുകയില
എന്നിവയെ സ്ഥൂല അളവിൽ പ്രയോജനപ്പെടുത്തിയാലും വേദനയെ ലഘുവാക്കാനാകും. ത്വക്ക്,
പേശികള്‍ എന്നീ ഭാഗങ്ങളില്‍ ചൂട് ഏല്‍പ്പിച്ചാലും മസാജ് ചെയ്താലും ഉള്ളംകൈ, ഉള്ളംക്കാല്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ അമര്‍ത്തിയാലും
ഉറങ്ങിയാലും വേദന കുറയും.
പ്രാണായാമം നിത്യവും ചെയ്യണം. വായുവിനെ പുറത്തോട്ട് വിട്ടും വലിച്ചും മൂക്കിന്‍റെ
ഓരോ ദ്വാരത്തിലൂടെയും മാറി മാറി ശ്വസനവ്യായാമം ചെയ്യണം. വായുവിനെ വായയിലൂടെ
അകത്തോട്ട് സ്വീകരിച്ചുള്ള വ്യായാമവും ചെയ്യണം. തീവ്രത കുറഞ്ഞ പേശീവ്യായാമങ്ങൾ ഒന്നിട
ദിവസങ്ങളിലെങ്കിലും ചെയ്യണം. ഉഷ്ണയിനം ദേഹപ്രകൃതിക്കാര്‍ കുളിക്കുന്നതിന് മുന്നോടിയായി
ത്വക്കില്‍ വെളിച്ചെണ്ണ പുരട്ടണം. വെളിച്ചെണ്ണ പുരട്ടി ത്വക്കിനെ സൗമ്യമായി ഉരസി ഉപദ്രവിച്ചാല്‍
ത്വക്ക് സൗമ്യമാകും. എണ്ണകളെല്ലാം പൊതുവെ ഉഷ്ണയിനം ആണെങ്കിലും കഫബലവര്‍ദ്ധകങ്ങളാണ്.
വെളിച്ചെണ്ണ ശീതമാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ആയുസ്സുദൈർഘ്യം ഉള്ള സംസ്ഥാനം കേരളമാണ്. ഇതിന്
ഒരു കാരണം ഇവിടെ നിന്ന് ലഭ്യമാകുന്ന ആഹാരയിനങ്ങളാണ്. നാളികേരം, അരി, മത്സ്യം; ഏലം, ഇഞ്ചി,
കുരുമുളക്, മഞ്ഞള്‍ എന്നിവയും മറ്റും ഇതില്‍ ഭാഗവാക്കാകുന്നുണ്ട്. രാവിലെ മുഖവും വായയും
ശുദ്ധിവരുത്തിയ ശേഷം ചുക്ക്, കടുക്ക,
ഇന്തുപ്പ് എന്നിവ കലര്‍ന്ന ചൂര്‍ണ്ണം 10 ഗ്രാം ഇളം ചൂടുള്ള ജലത്തില്‍ കലര്‍ത്തി വായ
കുലുക്കികഴുകുന്ന ഒരു രീതി കേരളത്തില്‍ നിലനിന്നിരുന്നു. ഇളം ചൂടുള്ള ജലം രാവിലെ
കുറച്ച് കുടിക്കുന്നത് അഗ്നിദീപ്തിയെ വർദ്ധിപ്പിക്കും. സന്ധ്യാവേളകളിലെല്ലാം നാര
കുടിക്കണം. നാര എന്നത് ലഘുയിനം ഉഷ്ണജലമാണ്. രാവിലെ തന്നെ ശീതജലം അധികമളവില്‍
പതിവായി കുടിച്ചാല്‍ ആമാശയത്തിലെ അഗ്നിദീപ്തി കുറയും. ദഹനവ്യവസ്ഥ തകരാറിലാകും.
മൂത്രതോത് വര്‍ദ്ധിക്കുന്ന രോഗങ്ങള്‍ അകാലത്തില്‍ പിടിപെടും.
യൗവനത്തിൽ നിലനിന്നിരുന്ന സാരാംഗ്നികളില്‍ പലതും വാർദ്ധക്യഘട്ടത്തിൽ
എത്തുമ്പോള്‍ തീര്‍ന്നിട്ടുണ്ടാകും. ഇതുമൂലം ഉപാപചയങ്ങളുടെ സ്വഭാവം മാറും. വാര്‍ദ്ധക്യത്തില്‍
എളുപ്പം ദഹിക്കുന്ന ആഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഓരോരുത്തരുടെ ദേഹപ്രകൃതി, രോഗപ്രകൃതി, ഇഷ്ടം എന്നിവ പരിഗണിച്ച് പോഷകങ്ങളായ ആഹാരം ദിവസം
രണ്ടോ മൂന്നോ നേരമായി സേവിക്കണം. ഭക്ഷണം കഴിവതും ദ്രവരൂപേണയും ചൂടോടെയും കഴിക്കണം.
ദാഹം ഉണ്ടെങ്കില്‍ ആഹാരത്തിന് മുന്‍പെ ജലം കുടിക്കണം. ‘ശരീരത്തില്‍ 65 ശതമാനവും ജലമാണ്,
ആകെ പിണ്ഡത്തില്‍ 65 ശതമാനവും ഓക്സിജനാണ്’ എന്ന തത്വം ഇടയ്ക്കിടെ ഓര്‍ക്കണം.
ശരീരത്തിന് ആവശ്യമായ ജലം കുടിക്കാതിരുന്നാല്‍, ശരീരത്തില്‍ നിന്ന്
അധികമായി ജലം നഷ്ടപ്പെട്ടാൽ, ഉണങ്ങിയത് കഴിച്ചാൽ ദേഹം വേഗം ഉണങ്ങും.
പച്ചക്കറികളെ അധികം ചൂടിൽ വേവിച്ച് അവയെ അധികം ഉണക്കിയും അവയിലെ പോഷകത്തെ നഷ്ടപ്പെടുത്തിയും
കഴിക്കരുത്. ശരീരത്തിൽ വിറ്റാമിൻ സി യുടെ തോത് കുറഞ്ഞാൽ വാർദ്ധക്യം വേഗത്തിലാകും. കാഴ്ച്ചശക്തി
കുറയും. രക്തം, തളിരസ്ഥികള്‍, കൊഴുപ്പ്, ടെന്‍ഡോണുകള്‍, ലിഗമെന്റുകള്‍ എന്നിവ ഉള്‍പ്പെട്ട സംയോജകകലകളുടെ
ആരോഗ്യത്തിനും വിറ്റാമിൻ സി വേണ്ടതുണ്ട്. വിറ്റാമിൻ സി യുടെ തോത് കൂടിയാല്‍ അത്
ഓക്സലേറ്റ് പരലുകളുടെ രൂപീകരണത്തിന് വഴിവെയ്ക്കും. ഇത്തരം പരലുകള്‍ രക്തധമനികളിൽ
ഊറിയാൽ രക്തസഞ്ചാരം തടസ്സപ്പെടും. വൃക്കകളില്‍ അശ്മരി രൂപപ്പെടാനും ഇത്
ഇടവരുത്തും. അശ്മരിയെ പ്രതിരോധിക്കുന്ന വിറ്റാമിൻ ബി 6 ഘടകം ഉയര്‍ന്ന അളവില്‍ മാംസങ്ങളില്‍
അടങ്ങിയിട്ടുണ്ട്. വലിയയിനം കടല്‍മത്സ്യത്തെയും മാംസം, കോഴി എന്നിവയേയും
മല്ലി, മഞ്ഞള്‍, ഗരംമസാല എന്നിവ
ചേർത്ത് വേവിച്ച് സൂപ്പ് രൂപത്തില്‍ ഉപയോഗിക്കണം. കഫബലവർദ്ധനയ്ക്ക് ആട്ടിൻസൂപ്പും
പിത്തബലവർദ്ധനയ്ക്ക് കോഴിസൂപ്പും വാതബലവര്‍ദ്ധനയ്ക്ക് പോത്തിന്‍സൂപ്പും ഇണങ്ങും.
കഫധാതുവര്‍ദ്ധനയ്ക്ക്: തേങ്ങാപ്പാല്‍, തേൻ, ശര്‍ക്കര, കല്‍കണ്ടം, പാൽ, നെയ്യ്, നെല്ലിക്ക, കരായാംപൂവ്വ്,
എള്ള്, ഏലം എന്നിവ ചേർത്ത് തയ്യാറാക്കിയ രസായാനം.
പിത്തധാതുവര്‍ദ്ധനക്ക്: ചുക്ക്, വിഴാലരി, കറുകപ്പട്ട, തിപ്പലി,
കുരുമുളക്, വെളുത്തുള്ളി, കൊട്ടം, തേൻ,
നെയ്യ് എന്നിവ ചേർത്ത് തയ്യാറാക്കിയ രസായാനം.
വാതധാതുവര്‍ദ്ധനക്ക്: ചുക്ക്, കുറുന്തോട്ടി, മന്‍ജിഷ്ട, ബ്രഹ്മി, ശംഖ്പുഷ്പി, തേൻ, പാല്‍ എന്നിവ ചേർത്ത് തയ്യാറാക്കിയ രസായനം.
സപ്തധാതുക്കളില്‍ കുറവ് വന്ന ഇനങ്ങളെ തിരിച്ചറിഞ്ഞ് അതാത് ധാതുവിന്‍റെ
പോഷണത്തിന് ഉതകുന്ന ആഹാരദ്രവ്യങ്ങളെയും കൂടെ രസായനദ്രവ്യങ്ങളെ പ്രത്യേകമായും
ഉപയോഗിക്കണം. സുക്രധാതു: അമുക്കുരം; മജ്ജധാതു: ഗുഗ്ഗുലു; അസ്ഥിധാതു: കടുക്ക, മുള സത്ത്; കൊഴുപ്പുധാതു: ശതാവരി; മാംസധാതു: തിപ്പലി; രക്തധാതു: ചിറ്റമൃത്; രസധാതു:
ഏലം എന്ന രീതിയില്‍ ഔഷധങ്ങളെ പ്രയോജനപ്പെടുത്തുന്ന ഒരു ഗൃഹവൈദ്യരീതി പ്രചാരത്തിലുണ്ടായിരുന്നു.
ഋതുക്കളെ ആധാരമാക്കി ഔഷധങ്ങളെ സ്വീകരിക്കുന്ന രീതിയും
നിലനിന്നിരുന്നു. വസന്തം: തിപ്പലി; ഗ്രീഷ്മം: ഉണ്ട ശര്‍ക്കര; വര്‍ഷം: തേന്‍; ശരത്: ഇന്തുപ്പ്; ഹേമന്തം: മദ്യം; ശിശിരം: കടുക്ക.
തേന്‍ മധുരമാണെങ്കിലും പ്രഭാവം കൊണ്ട് ഉഷ്ണമാണ്. അല്‍ഫാല്‍ഫാ തേന്‍, വെളുത്ത തേന്‍ എന്നിവയെ വര്‍ഷത്തില്‍ വാതഹരഔഷധമായും
യൂക്കാലിപ്റ്റസ് തേന്‍, അക്കേഷ്യാ തേന്‍ എന്നിവയെ രസായനമായും
പ്രയോജനപ്പെടുത്താനാകും.
ഭക്ഷണത്തെ ഇറക്കാന്‍ പ്രയാസം, വയറുസ്തംഭനം, മലബന്ധം എന്നിവ അനുഭവപ്പെടുന്നത് ദഹനശേഷി
കുറഞ്ഞതിന്‍റെ പ്രകടനങ്ങളാണ്. ദഹനശേഷി കുറഞ്ഞവര്‍ക്ക് ആഹാരത്തിന്‍റെ കൂടെ പുളി,
ഉപ്പ്, എരിവ് എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ കറികളോ
അച്ചാർ പോലുള്ളതൊ ഉപയോഗിക്കാം. കറിമസാലകള്‍ വറുത്ത് പൊടിച്ച് കുറഞ്ഞ അളവില്‍ പാചകത്തില്‍
ഉള്‍പ്പെടുത്തി ഉപയോഗിച്ചാല്‍ ദഹനശക്തി കൂടും. ദുര്‍മേദസ്സ് കുറയും. പിത്ത,
വാത ബലങ്ങള്‍ മെച്ചപ്പെട്ടുകിട്ടും. ശീതയിനം ദേഹപ്രകൃതിക്കാര്‍ക്ക്
മുളക്, തിപ്പലി, കടുക്, ചുക്ക് എന്നിവ ചേർത്ത്
തയ്യാറാക്കിയ സൂപ്പ്; തക്കാളി ചേര്‍ത്ത് തയ്യാറാക്കിയ രസക്കറി തുടങ്ങിയവ ആഹാരത്തിന്‍റെ
ആരംഭത്തില്‍ കുടിക്കാം. ശീതഋതുക്കളില്‍ ആഹാരം കഴിക്കുമ്പോള്‍ വാതയിനം ദേഹപ്രകൃതിക്കാര്‍
കൂടെ ചൂടുള്ള ജലം കുടിക്കണം. ദുര്‍മേദസ്സ് ഉള്ള ശീതയിനം ദേഹപ്രകൃതിക്കര്‍ ആഹാരതോത്
കുറയ്ക്കണം. ഇഞ്ചിനീര്‍ കലര്‍ത്തി തയ്യാറാക്കിയ മോര്‍ ആഹാരത്തിന്‍റെ ഒടുവില്‍
കുടിക്കണം. വിശപ്പ് കുറഞ്ഞുകിട്ടും. പാല്‍, തൈര്, വെണ്ണ
എന്നിവയുടെ തോത് ഉഷ്ണഋതുക്കളിലായാലും കുറയ്ക്കണം. നെയ്യ് ഇനങ്ങളെ അഭിഷേകമെന്നോണം
പ്രയോജനപ്പെടുത്തണം.
തിപ്പലി നെയ്യിൽ വറുത്ത് പൊടിച്ച് തയ്യാറാക്കിയ ചൂര്‍ണ്ണം അളവ് ഒന്നിനൊന്ന്
ക്രമത്തിൽ വർദ്ധിപ്പിച്ച് ആഹാരത്തിന് വളരെ മുൻപെ എന്നോണം 21 ദിവസം കഴിക്കുന്ന ഒരു രീതിയുണ്ട്. തുടർന്ന്
21 ദിവസം അളവ് ക്രമത്തിൽ കുറയ്ക്കണം. തിപ്പലി ആമാശയത്തില്‍ എത്തി ദഹിച്ച്
ഉഷ്ണം വര്‍ദ്ധിച്ചതിന് ശേഷം മാത്രമാണ് ആഹാരം കഴിക്കേണ്ടത്. ശീതയിനം
ദേഹപ്രകൃതിക്കാര്‍ക്ക് ഇത് കൂടുതൽ ഉതകും. വെളുത്തുള്ളി, വാളന്‍പുളി,
കായം, ചുക്ക്, മഞ്ഞള്‍, കടുക്, മല്ലി, അയമോദകം,
ജീരകം, തിപ്പലി,
ഇന്തുപ്പ് തുടങ്ങിയവ പിത്തവർദ്ധകങ്ങളാണ്. കുരുമുളക്, വിഴാലരി,
കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ പതിവായി കഴിച്ചാല്‍
ശരീരത്തില്‍ ഉഷ്ണം വര്‍ദ്ധിക്കുന്നത് നിജമാകും. ജരാ വേഗത്തില്‍ സംഭവിക്കും. അര്‍ബുദത്തെ
പരിണമിപ്പിക്കുകയും ചെയ്യും. യൗവനാന്ത്യത്തില്‍ ഉഷ്ണയിനം ദേഹപ്രകൃതിക്കാരായി
പരിണമിച്ചവര്‍ സുഗന്ധവ്യഞ്ജനങ്ങളെ നേരെത്തെ തന്നെ ലഘുവാക്കി ശീലിക്കണം. ഉഷ്ണയിനം
രോഗപ്രയാസങ്ങളില്‍ ഇവയെ സൂക്ഷ്മ അളവില്‍ അഭിഷേകമെന്നോണം മാത്രം
പ്രയോജനപ്പെടുത്തണം. വിരുദ്ധയിനം ആഹാരദ്രവ്യങ്ങളെ ഒന്നിച്ച് കഴിക്കരുത്.
വിരുദ്ധ ആഹാരങ്ങള്‍
പാല്‍: കുരുമുളക്, ചക്ക, മാങ്ങ, മുതിര, ഇലക്കറികള്‍,
മത്സ്യം.
നെയ്യ്: പുകയില, തണുത്ത ജലം.
ആട്ടിന്‍മാംസം: ഉഴുന്ന്, എള്ള്, കറുത്ത തേന്‍, എരുമപ്പാല്‍.
കോഴി: ബീഫ്.
ചൂടുജലം: കള്ള്, പഴുത്ത പഴം, വെളുത്ത തേന്‍.
ദഹനക്കേട്. മറുമരുന്നുകള്‍
ചക്ക, ഉഴുന്ന്, കടല, ധാന്യം, പഞ്ചസാര, ചേമ്പ്, കിഴങ്ങ്: തേന്‍; മത്സ്യം: മാങ്ങ; പാല്‍:
മധുരം; മോര്‍: ഇഞ്ചി; ആട്ടിന്‍മാംസം: ഏലം; നെയ്യ്: നാരങ്ങ; കൂണ്‍: മഞ്ഞള്‍; പയര്‍:
മുളക്; മുതിര: എള്ള്; നേന്ത്രപ്പഴം: നെയ്യ്; പഴങ്ങള്‍: ജീരകം; അരി: നാളികേരം,
വേപ്പില; ചേന: ശര്‍ക്കര; ജലം: മല്ലി; മാങ്ങ: ഉപ്പ്; ചക്ക: ചുക്ക്.
വിഷദ്രവ്യങ്ങള്‍. മറുമരുന്നുകള്‍
കാഞ്ഞിരം X കാപ്പി, പുകയില;
പുകയില X തേങ്ങാപ്പാല്‍, കുരുമുളക്; ആര്‍സെനിക്. X കുരുമുളക്; കുരുമുളക് X പാല്‍; മുളക് X പാല്‍; അടക്ക X പഞ്ചസാര, പാല്‍; ഉമ്മം X പാല്‍; കഞ്ചാവ് X തേങ്ങാപ്പാല്‍; കറുപ്പ് X കാപ്പി; കടുക് X നെയ്യ്; ആവണക്ക് X നാരങ്ങനീര്‍; ബ്രയോണിയ X അതിവിടയം.
ഏതിനം ശരീരപ്രകൃതിക്കാരായാലും ഗരംമസാലകളുടെ ഉപയോഗം കൗമാരം മുതല്‍
തന്നെ കുറയ്ക്കണം. ശീതയിനം ദേഹപ്രകൃതിക്കാര്‍ക്ക് ഇവയെ ശീതഋതുക്കളിൽ ലഘു അളവിൽ
പ്രയോജനപ്പെടുത്താം. കറുവപ്പട്ട, കുരുമുളക്, കടുക്, കുങ്കുമപ്പുവ്വ്, വെളുത്തുള്ളി, മഞ്ഞള്‍, കായം, ചുക്ക് എന്നിവ ഉഷ്ണവീര്യം കൂടിയവയും
ജാതിപത്രി, പെരുംജീരകം, മല്ലി, ഉലുവ,
ഏലം, കരയാംപൂവ് എന്നിവ താരതമ്യേനെ ഉഷ്ണം കുറഞ്ഞവയുമാണ്. ഇവയെ എണ്ണ ചേര്‍ക്കാതെ
വറുത്താണ് ഗരംമസാല തയ്യാറാക്കുന്നത്. ഗരം എന്നാല്‍ വിഷം എന്നാണര്‍ത്ഥം. ഗരംമസാലകൾ
ഉപയോഗിക്കുന്നത് പതിവായാൽ ജരാ വേഗത്തിലാകും. ഇവയെ അധികം അളവില്‍ ഉപയോഗിക്കുന്നത്
വന്ധ്യത, ഗര്‍ഭസ്ഥശിശുവിലെ വൈകല്യം, കാന്‍സര്‍ എന്നിവയ്ക്ക്
കാരണമാകാനും ഇടയുണ്ട്. ഉഷ്ണയിനം ദേഹപ്രകൃതിക്കാര്‍ ഇവയെ അതിസൂക്ഷ്മ അളവില്‍
അഭിഷേകമായി മാത്രം പ്രയോജനപ്പെടുത്തണം.
ആഹാരദ്രവ്യങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ആളിന്‍റെ ദേഹപ്രകൃതി,
രോഗപ്രകൃതി; പ്രായപ്രകൃതി, ഋതുപ്രകൃതി എന്നിവയും ഒപ്പം ആഹാരദ്രവ്യങ്ങളുടെ വീര്യവും
പരിഗണിക്കണം. ആഹാരദ്രവ്യങ്ങളുടെ അളവും വീര്യവും ഇരട്ടിപ്പിച്ച് കഴിക്കരുത്. വാര്‍ദ്ധക്യാന്ത്യത്തില്‍
ഋതുപ്രകൃതിക്ക് വിപരീതങ്ങളായ ആഹാരങ്ങള്‍ക്ക് മുന്‍ഗണന നല്കണം.
വാര്‍ദ്ധക്യത്തിലെ വരള്‍ച്ചക്കും ചുളിവിനും മുഖ്യകാരണം ഉഷ്ണമാണ്.
ഉഷ്ണാധിക്യം നാശമാണ്. ചലനത്തിന് വിധേയമായ ലഘുയിനം ഉഷ്ണവീര്യമുള്ള വെള്ളമാണ് നാര.
ഒഴുക്കുള്ള നദിയിലെ വെള്ളം നാരയാണ്. ഇത് സൃഷ്ടി സ്വഭാവമുഉളതാണ്. നാര കുറഞ്ഞതുമൂലം
സംഭവിച്ച ചുളിവുകളോട് കൂടിയ സങ്കോചാവസ്ഥയാണ് ജരാ. വേനല്‍ ഋതുക്കളില്‍ കുടിക്കുന്ന
വെള്ളത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കണം. നാരപാനം സോമരസായനമാണ്. നാരസ്നാനം
ശുദ്ധിയും പ്രാണശക്തീ ഉത്തേജനവുമാണ്.
എരിവ്, കൈപ്പ്, ചവര്‍പ്പ് എന്നീ ഇനം മരുന്നുകള്‍ സ്ഥൂല അളവില്‍
പ്രാണശക്തിയെ ദുര്‍ബലപ്പെടുത്തും. ഇത്തരം ദ്രവ്യങ്ങള്‍ അധികമായി ഉപയോഗിച്ചാല്‍ ജരാ
വേഗത്തിലാകും. ക്ഷയം, ജരാ എന്നിവയെ
കഠിനമാക്കാനും പ്രാണശക്തിയെ ദുര്‍ബലപ്പെടുത്താനും പ്രാപ്തിയുള്ള ഉഷ്ണയിനം ഔഷധദ്രവ്യത്തെ
അതിസൂക്ഷ അളവില്‍ പ്രയോഗിച്ചാല്‍ അത് ക്ഷയം, വരള്‍ച്ച എന്നിവയുടെ മൃദുഅവസ്ഥയെ
പരിഹരിക്കും എന്നത് തഥര്‍ത്ഥകാരി ആശയമാണ്. എരിവ്, കൈപ്പ്, ചവര്‍പ്പ് ഇനം
വിഷമരുന്നുകള്‍ ലഘു ഉഷ്ണമാണ്. ഇത്തരം വിഷമരുന്നുകളുടെ ലഘു സാരാംശങ്ങളെ എണ്ണയില്‍
കലര്‍ത്തി ത്വക്കില്‍ അഭിഷേകം ചെയ്യുന്നത് ജരാപ്രതിരോധത്തിന് ഉതകും.
വാർദ്ധക്യഘട്ടരോഗങ്ങളുടെ ചികിത്സക്കും വിഷചികിത്സക്കും
പൂർവ്വകാലങ്ങളിൽ മുഖ്യമായും ആശ്രയിച്ചിരുന്നത് ഗൃഹവൈദ്യത്തെയാണ്. വാതാരി എണ്ണ, ഒലീവ് എണ്ണ, മുരിങ്ങ എണ്ണ, കടുകെണ്ണ, എള്ളെണ്ണ, ബീര്‍ച്ച്
എണ്ണ, തൂജ എണ്ണ, യൂക്കാലിപ്റ്റസ് എണ്ണ,
ബദാം എണ്ണ, മരോട്ടി എണ്ണ, കപ്പലണ്ടി
എണ്ണ, വെളിച്ചെണ്ണ, കരിംജീരകം എണ്ണ; കരയാംപൂവ്വ്, കരിങ്ങാലിക്കാതല്‍; മഞ്ഞള്‍, ചുക്ക്, പുകയില, സിങ്കോണപ്പട്ട ഗുൽഗുൽ ക്കറ,
മീറ ക്കറ, കാപ്പിക്കുരു, തേയില, അല്‍ഫാല്‍ഫ, ത്രിഫലചൂര്‍ണ്ണം, യഷാദഭസ്മം, തേന്‍,
ചുണ്ണാമ്പ്, കരി, ഉപ്പ് എന്നിവയെ ലഘു അളവിലും കുരുമുളക്, കാഞ്ഞിരക്കുരു, ചായില്യഭസ്മം, മനയോലഭസ്മം, ഗന്ധകഭസ്മം,
പാരദഭസ്മം, തങ്കഭസ്മം തുടങ്ങിയവയെ അതിസൂക്ഷ്മ അളവിലും അഭിഷേക ഔഷധങ്ങളായി
ചിലയിടങ്ങളില്‍ പ്രയോജനപ്പെടുത്തിപോന്നിരുന്നു.
എരിവ്, അമ്ലം എന്നിവ ഏറെയുള്ള സസ്യസാരാംശങ്ങളെ സ്ഥൂല അളവില്‍
ത്വക്കില്‍ പ്രയോഗിച്ചാല്‍ അത് ത്വക്കില്‍ മുറിവ്, വീക്കം എന്നിവയെ സൃഷ്ടിക്കും.
ഇവയെ ലഘു അളവില്‍ നേരിട്ടൊ മുരിങ്ങ എണ്ണ, നല്ലെണ്ണ, കടുകെണ്ണ, ഒലീവ് എണ്ണ
എന്നിവയില്‍ ഒന്നില്‍ കലര്‍ത്തിയൊ പുരട്ടിയാല്‍ മുറിവ്, വേദന, വീക്കം, ക്ഷതപ്രയാസങ്ങള്‍
എന്നിവയെ പരിഹരിക്കും. ഒലീവ് എണ്ണയ്ക്ക് ഉപ്പ് രസം കൈവരുന്നത് അത് ഉപ്പില്‍ കലര്‍ത്തി
ശുദ്ധി ചെയ്യുന്നത് കൊണ്ടാണ്. കടുകെണ്ണയുടെ രസം എരിവാണ്. വേപ്പെണ്ണ, ആവണക്കെണ്ണ,
ബദാം എണ്ണ, ഫ്ലാക്സ്സീഡ് എണ്ണ, വെര്‍ജിന്‍
ഒലീവ് എണ്ണ എന്നിവ കൈപ്പുരസമുള്ള ഇനങ്ങളാണ്. ആകാശഭൂതം കൂടുതല്‍ അടങ്ങിയതുകൊണ്ടാണ്
കൈപ്പുരസം അനുഭവപ്പെടുന്നത്. കൈപ്പുയിനം സസ്യങ്ങള്‍ക്ക് മിറ (അറബിക്) എന്നും അമര
(സ്പാനിഷ്) എന്നും അലോ (അറബിക്) എന്നും പേരുകളുണ്ട്. മറിയ (ഹിബ്രു) എന്നതിന്‍റെ
അര്‍ത്ഥവും കൈപ്പ് എന്നാണ്.
മുരിങ്ങ എണ്ണ, എള്ളെണ്ണ എന്നിവയുടെ രസവും കൈപ്പ് ആണ്. ഇരുമ്പ്, മാന്‍ഗനീസ്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ബോറോണ്‍, ചെമ്പ്,
സിങ്ക് എന്നിവ അടങ്ങിയ ഒന്നാണ് മുരിങ്ങ. ഇരുമ്പ്, മാന്‍ഗനീസ്, കാത്സ്യം, മഗ്നീഷ്യം, ബോറോണ്‍ എന്നിവ അടങ്ങിയ എണ്ണകള്‍ പൊതുവെ അസ്ഥികളെ
പോഷിപ്പിക്കും. ചെമ്പ് കണികകള്‍ അടങ്ങിയ സസ്യസാരാംശകള്‍ പേശികളിലെ വേദനകളെ
വേഗത്തില്‍ ലഘുവാക്കും. തൂജ, കാഞ്ഞിരം എന്നിവയെ പേശിവീക്ക
ശമനൌഷധങ്ങളായി പ്രയോജനപ്പെടുത്താനാകും.
കോശധര്‍മ്മങ്ങള്‍ താറുമാറാകുന്നതിന്‍റെ മുഖ്യനിദാനം മൈറ്റൊകൊഡ്രിയകളിലെ
ക്ഷയമാണ്. ഇവയില്‍ നിലകൊള്ളുന്ന സാരാംഗ്നികള്‍ (സൂപ്പർ ഓക്സയിഡ് ഡൈ മൂടൈസ്) മെച്ചപ്പെടാന്‍
മാൻഗനീസ് സൂക്ഷ്മ തോതില്‍ അടങ്ങിയ സസ്യങ്ങള്‍ ഉപകരിക്കും. മുരിങ്ങയില്‍ കൂടാതെ കരയാംപൂവ്വ്, കുങ്കുമപൂവ്വ്, ഏലം, കറുവപ്പട്ട, ഇഞ്ചി, അല്‍ഫാല്‍ഫാ ഇല, എന്നിവയില്‍ സൂക്ഷ്മ
മാത്രയില്‍ മാൻഗനീസ് കലര്‍ന്നിട്ടുണ്ട്. അസ്ഥികളുടെ ബലത്തിനും മാന്‍ഗനീസ്
വേണ്ടതുണ്ട്.
ഉള്ളി, മല്ലിയില, ഗ്രീൻ ടി, നാരങ്ങ, കേപ്പെര്‍,
ആപ്പിൾ, തക്കാളി, തേൻ,
മുന്തിരി, അല്‍ഫാല്‍ഫ, കാപ്പി, അശ്വഗന്ധ,
ജിങ്കോ ബൈലോബ, ഹൈപറിക്കം എന്നിവയിലും കൈപ്പ്, ചവർപ്പ് എന്നീ രസങ്ങളുള്ള ചില
ഔഷധങ്ങളിലും ക്വെർസെറ്റിൻ ഘടകം അടങ്ങിയിട്ടുണ്ട്. ഓക്ക്പ്പട്ട, ബീര്‍ച്ച്പ്പട്ട,
വയോള ഓഡറെറ്റ എന്നിവയിലും ഇത് ഉള്‍പ്പെട്ടിട്ടുണ്ട്. കോശങ്ങളിലെ സൂക്ഷ്മയിനം
മാലിന്യങ്ങളെ ശുദ്ധിചെയ്യപ്പെടാന്‍ ഉതകുന്ന, സിങ്ക് അടങ്ങിയ ഒരു സസ്യവര്‍ണ്ണകമാണ് ക്വെർസെറ്റിൻ.
ഗന്ധകാംശം കലര്‍ന്ന സസ്യഔഷധങ്ങളെ പോലെ ഇതും ധമനീകാഠിന്യതകരാറുകളെ പരിഹരിക്കാന്‍
ഉതകും.
വാര്‍ദ്ധക്യത്തിലെ നിരവധി രോഗങ്ങള്‍ക്ക് കാരണം അവയവങ്ങളില്‍ അമൈലോയ്ഡ്,
ഗ്ലയികേഷന്‍ ഉല്‍പന്നങ്ങള്‍ പോലുള്ള വികൃതയിനം മാംസ്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നതാണ്. കോശസ്തരത്തിന് വെളിയിൽ
അടിഞ്ഞ് ഊറിയ ഇത്തരം മാലിന്യങ്ങളെ നീക്കം ചെയ്യാൻ അമ്ലരസമുള്ള ഔഷധങ്ങള്‍
സഹായിക്കും. ഓക്ക്, കടുക്ക, കരിങ്ങാലി, സ്റ്റയിറാക്സ്, ഹമാമെലിസ്, സാല്‍വിയ, മാതളപ്പൂവ്, അല്‍ഫാല്‍ഫാ
ഇല, തേയില എന്നിവ ചവർപ്പ് രസമുള്ളവയാണ്. ഇത്തരം ഔഷധങ്ങളെ അതിസൂക്ഷ്മ അളവിൽ പ്രയോഗിച്ചാല്‍
ചാലുകളും കോശസ്തരത്തിലെ സൂക്ഷ്മദ്വാരങ്ങളും വികസിച്ചുകിട്ടും. രക്തധമനീഭിത്തിയിലെ
കാഠിന്യം കുറയും.
ശരീരത്തില്‍ നിന്ന് മൂത്രം (നാര) അധികമളവില്‍ നഷ്ടപ്പെട്ടാല്‍
ജരാപ്രക്രിയകള്‍ വേഗത്തിലാകും. മൂത്രതോത് ക്രമമാകുന്നതിനും ലൈംഗികഗ്രന്ഥികളിലെ
വീക്കത്തെ പരിഹരിക്കുന്നതിനും അര്‍ജിനൈന്‍ അമ്ലം അടങ്ങിയ ആഹാരയിനങ്ങള്‍ ഉതകും.
കശുവണ്ടി, ബദാം, വെള്ളക്കടല, മത്തങ്ങ വിത്ത്, ഓട്സ്, നിലക്കടല,
വെളുത്തുള്ളി, ജിൻസെങ്, അല്‍ഫാല്‍ഫ, ജിങ്കോ ബൈലോബ
എന്നിവയിലും കോഴി, ചീസ്, ടൂണ എന്നിവയിലും അര്‍ജിനൈന്‍ അമ്ലം
അടങ്ങിയിട്ടുണ്ട്.
ശീതയിനം ദേഹപ്രകൃതിക്കാര്‍ വെള്ളി കൊണ്ടുള്ള ആഭരണങ്ങള്‍ ധരിക്കുന്നത് ശീതയിനം
സൂക്ഷ്മരോഗാണുക്കളെ നിഷ്ക്രിയമാക്കാന്‍ ഉതകും. വെള്ളിയുടെ കണികകള്‍ക്ക്
ശീതവീര്യമാണ്. നിറം വെളുപ്പാണ്. വെള്ളിയുടെ സൂക്ഷ്മ കണികകള്‍ അടങ്ങിയ സസ്യങ്ങള്‍
പ്രാണശക്തിയെ ഉത്തേജിപ്പിച്ച് ലഘു ഉഷ്ണത്തെ അനുവദിക്കും. ഈ ഉഷ്ണത്തില്‍ ശീതയിനം
സൂക്ഷ്മജീവികള്‍ ക്ഷയിക്കും. രോഗകാരികളായ സൂക്ഷ്മജീവികളില്‍ അധികവും ഇപ്പോള്‍ ശീതയിനത്തില്‍പ്പെട്ടവയാണ്.
ഇതുമൂലം ശീതയിനം ദേഹപ്രകൃതിക്കാരില്‍ ക്ഷയത്തിന്‍റെ തീവ്രത വേഗത്തിലാകും. ഉഷ്ണയിനം
ദേഹപ്രകൃതി ഉള്ളവരെ കൂടുതലായി ബാധിക്കുന്ന ഉഷ്ണയിനം അഹന്താദോഷങ്ങളെ നിര്‍വീര്യമാക്കാന്‍
സ്വര്‍ണ്ണത്തിന്‍റെ സൂക്ഷ്മകണികകള്‍ അടങ്ങിയ സസ്യഅംശങ്ങളെ സൂക്ഷ്മ അളവില്‍
പ്രയോജനപ്പെടുത്തണം. അല്‍ഫാല്‍ഫ, മുന്തിരി, യൂക്കാലിപ്റ്റസ് എന്നിവയുടെ
സാരാംശങ്ങള്‍ സ്വര്‍ണ്ണകണികകളെ ഉള്‍കൊള്ളാന്‍ പ്രാപ്തിയുള്ള ഇനങ്ങളാണ്.
അസ്ഥിക്ഷയം, അശ്മരി, അരിമ്പാറ, മുടികൊഴിച്ചിൽ എന്നിവയെ പരിഹരിക്കുന്നതിനായി കന്മദം സംസ്കരിച്ച്
പാലിൽ ചേര്‍ത്ത് കഴിക്കുന്ന രീതി ഹിമാലയൻ ദേശങ്ങളിൽ പതിവുണ്ട്. ശീലാജിത്ത് എന്നാല്‍
പാറയെ വിജയിച്ചത് എന്നാണര്‍ത്ഥം. ഹുമിക് അമ്ലം, ഫുൾമിക് അമ്ലം,
ബെൻസൊയിക് അമ്ലം, കഫിക് അമ്ലം എന്നിവയാണ് ഇതിലെ മുഖ്യഘടകങ്ങൾ.
സിലിക്ക, ഇരുമ്പ്, അലൂമിനിയം, കാർബൻ, വെള്ളി, മാൻഗനീസ്,
ആർസെനിക്, സെലിനീയം, സ്വർണ്ണം,
മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളില്‍ ചിലതിന്‍റെ
സൂക്ഷ്മ അംശങ്ങളും ഇതില്‍ കലർന്നിട്ടുണ്ട്. പർവ്വതാരോഹണത്തിൽ ഏർപ്പെടുന്നവർ ആര്‍സെനിക്
കലര്‍ന്ന കന്മദത്തെ ഒരു പേശീബല ഉത്തേജനമായി ഉപയോഗിച്ചുപോന്നിരുന്നു. ചിലര്‍
മുടിവളര്‍ച്ചയ്ക്ക് അഭിഷേകമായും ഉപയോഗിച്ചുനോക്കി. ഓരോ പ്രവശ്യയില്‍ നിന്നും ലഭ്യമാകുന്ന
കന്മദത്തിലെ സാരാംശങ്ങളെ അറിഞ്ഞും ആവശ്യങ്ങള്‍, ദേഹവികൃതി എന്നിവയെ ആധാരമാക്കിയും
പ്രയോജനപ്പെടുത്തണം. ദേഹത്തിലെ വിവിധ ചാലുകളിലും മറ്റും അനാവശ്യമായി ഊറി മാര്‍ഗ്ഗതടസ്സം
സൃഷ്‌ടിച്ചുപോരുന്ന അശ്മരികളെയും പാറ സമാനമായ മറ്റ് പ്രയാസങ്ങളെയും പരിഹരിക്കുവാന്‍
സസ്യജന്യമായ പാറക്കറയെ ഉപയോഗപ്പെടുത്തുന്ന രീതി തഥർത്ഥകാരിയാണ്.
മത്സ്യം, കടല്‍വിഭവങ്ങൾ, കക്കയിറച്ചി എന്നിവയിലൂടെ ദേഹത്തില്‍ എത്തുന്ന സിലിക്കയുടെ അംശം
അവയവങ്ങളിലും മൃദുകലകളിലും അനുബന്ധചാലുകളിലും സംഭരിച്ചാല്‍ ഇവയിലെ പ്രവര്‍ത്തനങ്ങള്‍
സതംഭിക്കും. പരുക്കളിലും വ്രണങ്ങളിലും സിലിക്ക നിക്ഷേപിക്കപ്പെട്ടാല്‍ പഴുപ്പ് ദീര്‍ഘിക്കും.
സംസ്കരിച്ച സിലിക്കയും സിലിക്ക അടങ്ങിയ സസ്യഅംശങ്ങളും അതിസൂക്ഷ്മ അളവില്‍ ഉപയോഗിച്ചാല്‍
അസ്ഥി, പേശികള്‍ എന്നിവയിലെ ബലക്ഷയം പരിഹരിക്കപ്പെടും. വ്രണങ്ങള്‍,
ധമനീകാഠിന്യരോഗങ്ങള്‍, ക്ഷയം, ജരാ എന്നിവയിലും സിലിക്ക അടങ്ങിയ സസ്യഔഷധങ്ങള്‍ തഥര്‍ത്ഥകാരിയാണ്.
ബദാം, മുളയരി, നേന്ത്രപ്പഴം, ഗോതമ്പ്, ബാര്‍ലി,
ഓട്സ്, തവിടുള്ള അരി, ചുവന്നുള്ളി, ഗ്രീന്‍ ബീന്‍സ്, ചീര എന്നിവയില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്.
ആഹാരദ്രവ്യങ്ങളെ അപേക്ഷിച്ച് ഔഷധദ്രവ്യങ്ങള്‍ക്ക് വീര്യവും ഗുണവും
പ്രഭാവവും കൂടും. രാസാധിഷ്ടിതസംയുക്തങ്ങളെയും ഖനീജങ്ങളെയും ലോഹഅംശത്തെയും സംസ്കരിച്ച്
രോഗചികിത്സക്കായി ഉപയോഗിക്കുമ്പോള്‍ അവയെ ഭസ്മം എന്നാണ് വിളിച്ചുപോന്നിരുന്നത്. ഇത്തരത്തില്‍
തയ്യാറാക്കുന്ന ഔഷധദ്രവ്യങ്ങളില്‍ അവയുടെ നാമങ്ങള്‍ക്ക് അപ്പുറം രാസമൂലകത്തിന്‍റെ
സ്ഥൂലകണികകള്‍ ഉണ്ടായിരിക്കണമെന്നില്ല. ഔഷധഗുണം ലഭ്യമാകുന്നത് ഔഷധത്തിന്‍റെ
പ്രഭാവം കൊണ്ടാണ്. കുറഞ്ഞ അളവ്, രുചി, വേഗത്തിലുള്ള പ്രവര്‍ത്തനം എന്നിവ ഭസ്മത്തിന്‍റെ സവിശേഷതകളാണ്. ഇവയെ
അകത്ത് കഴിക്കുന്നതിന് പകരം അഭിഷേകമെന്നോണവും ഉപയോഗിക്കാം. പ്രായപൂര്‍ത്തിയായ
ഒരാളുടെ ശരീരത്തില്‍ ആകെ വേണ്ട ഇരുമ്പിന്‍റെ തോത് അഞ്ച് ഗ്രാമില്‍ താഴെയാണ്. ശരീരത്തില്‍
ഇരുമ്പ് അടക്കമുള്ള ഘനലോഹങ്ങള്‍ ഓരോന്നും അനുവദനീയമായ അളവില്‍ കൂടുതല്‍ എത്തുന്നത്
കരള്‍, പാന്‍ക്രിയാസ്, വൃക്ക, ഹൃദയം, മസ്തിഷ്കം എന്നിവയിലെ
രോഗങ്ങള്‍ക്ക് കാരണമാകും. കരളില്‍ സംഭരിച്ചാല്‍ കരളിൽ നിന്നുള്ള സാരാംഗ്നികളുടെ തോത്
കുറയും. ഉപാപചയ തകരാറുകള്‍ ഉളവാകും. ലൗഹഭസ്മം സംസ്കരിച്ച് സൂക്ഷമമാക്കിയ ശേഷം
ത്വക്കിൽ അഭിഷേകം ചെയ്‌താല്‍ അത് കരള്‍രോഗത്തെ പരിഹരിക്കാന്‍ സഹായകമാകും. ഇരുമ്പിനെ
സംഭരിക്കുന്ന മാംസ്യമാണ് ഫെര്‍റ്റിന്‍. പിസ്ത, ബദാം, ആപ്രിക്കോട്ട്, നെല്ലിക്ക, വന്‍പയര്‍, കരിമ്പ്, മുരിങ്ങ, പച്ചക്കായ, അരി, എള്ള്, ചീര, ബീറ്റ്റൂട്ട്, മുട്ടയുടെ ഉണ്ണി,
മാംസം, കല്ലുമ്മക്കായ തുടങ്ങിയവയില്‍ ഇരുമ്പ് അംശം
ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. എള്ളിലും വന്‍പയറിലും അടങ്ങിയ ഇരുമ്പിന്‍റെ
ഇരട്ടി അളവ് ശര്‍ക്കരയില്‍ (12%) ഉണ്ട്. ആരോഗ്യവാനായ ഒരാള്‍ക്ക് ദിനംപ്രതി വേണ്ട ഇരുമ്പിന്‍റെ
ശരാശരി തോത് പതിനഞ്ച് മില്ലിഗ്രാമില്‍ താഴെ മാത്രമാണ്. ഓരോ ദിവസവും കഴിക്കേണ്ട
ഇരുമ്പുധാതുവിന്‍റെ തോത് എത്രയാണ് എന്ന വിഷയത്തില്‍ ചില ആളുകള്‍ തെറ്റിദ്ധരിച്ച
നിലയിലാണ്. ഇരുമ്പ് ഉയര്‍ന്ന തോതില്‍ കലര്‍ന്ന മാംസം, ടര്‍ക്കി,
ചൂര, കടല്‍വിഭവങ്ങള്‍, ശര്‍ക്കര, ബീറ്റ്റൂട്ട് തുടങ്ങിയവ പതിവായി
ഭക്ഷിച്ചാല്‍ അത് ചര്‍മ്മം, കരള്‍, പാന്‍ക്രിയാസ്
പോലുള്ള അവയവങ്ങളില്‍ കൂടാതെ രക്തചാലുകളിലും അടിയാന്‍ ഇടവരും. പുനരുജ്ജീവനത്തിനുള്ള തടസ്സങ്ങളില്‍ ഒന്ന് ശരീരത്തിലെ ഇരുമ്പ് അടക്കമുള്ള
ഘനലോഹാംശങ്ങളുടെ ആധിക്യമാണ്. ഇരുമ്പിന്‍റെ ആഗീരണത്തെ തടയാന്‍ സഹായിക്കുന്ന ഒന്നാണ്
തേയില. ആഹാരത്തിന് മുന്നോടിയായി കാപ്പി, ചായ എന്നിവ കുടിച്ചാല്‍ അത് ഇരുമ്പിന്‍റെ
ആഗീരണത്തെ തടസ്സപ്പെടുത്തും. വിളര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. അരി, കോഴി (ആര്‍സെനിക്); മല്ലി, ജീരകം എന്നിവയെ ഉപയോഗിച്ചാല്‍ അധികമായുള്ള ഇരുമ്പ്
കുറച്ചൊക്കെ നിഷ്ക്രിയമായി കിട്ടും. ഇരുമ്പ് അടങ്ങിയ ആഹാരയിനങ്ങള്‍ അധികം തോതില്‍
കഴിച്ചാല്‍ സിങ്കിന്‍റെ ആഗീരണതോത് കുറയും. സിങ്ക് കുറഞ്ഞാന്‍ പാന്‍ക്രിയാസ്,
മസ്തിഷ്കം എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും. ദേഹത്തില്‍ അധികമുള്ള ഇരുമ്പിനെ
വേര്‍പെടുത്തി ചര്‍മ്മം, മുടി എന്നിവ വഴി വിസര്‍ജ്ജിപ്പിക്കാന്‍ ചിലര്‍ കയ്യോന്നിയെ
പ്രയോജനപ്പെടുത്താറുണ്ട്. സിങ്ക്, അടങ്ങിയ ഒരു സസ്യമാണ് കയ്യോന്നി.
ആഹാരദ്രവ്യങ്ങളില്‍ അടങ്ങിയ ഇരുമ്പിനെ സ്വതന്ത്രമാക്കാനും കുടലിലൂടെയുള്ള ആഗീരണത്തെ
മെച്ചപ്പെടുത്താനും അവയവങ്ങളിലും ദേഹദ്രാവകങ്ങളിലും ചാലുകളിലും അധികമായി
നിലകൊള്ളുന്ന ഇരുമ്പിനെ അവിടെ നിന്ന് നീക്കംചെയ്ത് മൂതം വഴിയൊ കുടല്‍, ത്വക്ക് എന്നിവ വഴിയൊ പുറംതള്ളാനും നെല്ലിക്കനീര്‍ സഹായിക്കും.
നെല്ലിക്കയും വിറ്റാമിന്‍ സി അടങ്ങിയ ആഹാരദ്രവ്യങ്ങളും അധികം തോതില്‍ കഴിച്ചാല്‍ ഓക്സലൈറ്റ്
പരലുകള്‍ രൂപപ്പെടാനും രക്തചാലുകള്‍, വൃക്ക എന്നിവിടങ്ങില്‍ ഊറി
അശ്മരിക്ക് കാരണമാകാനും അത് ഇടവരുത്തും. അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ല്
നെല്ലിക്കയ്ക്ക് ചേരും. നെല്ലിക്കയ്ക്ക് അമൃത് എന്നും പേരുണ്ട്. നെല്ലിക്ക ഒരു മാസക്കാലം
കഴിക്കണം. പാന്‍ക്രിയാസിലും ഹൃദയപേശീകോശങ്ങളിലും നാഡീകോശങ്ങളിലും ഊറിയ ഇരുമ്പിനെ
നീക്കം ചെയ്യാന്‍ നാരങ്ങനീര്‍, നെല്ലിക്കനീര്‍ എന്നിവ
കൊണ്ടുള്ള അഭിഷേകം സഹായിക്കും. അശുദ്ധയിനം ഇരുമ്പ് തന്മാത്രകള്‍ രക്തയിതരകോശങ്ങളില്‍
എത്തിയാല്‍ അത് കോശങ്ങള്‍ വികൃതമായ രീതിയിലും വേഗത്തിലും വിഭജിക്കാന്‍ പ്രേരകമാകും.
ഇത് അര്‍ബുദരൂപീകരണത്തിന് ചിലപ്പോള്‍ കാരണമാകും. ശുദ്ധതയേറിയ ഒരിനം ഇരുമ്പ്
അടങ്ങിയ ഖനീജവസ്തുവാണ് കാന്തം. കാന്‍സര്‍ ബാധിച്ച ഭാഗത്ത് മാത്രമായി കാന്തികോര്‍ജ്ജം
പലതവണ ഏല്‍പ്പിച്ചാല്‍ കാന്‍സര്‍ കോശങ്ങള്‍ ദുര്‍ബലമാകും. കരിമ്പുനീര്‍, നല്ലെണ്ണ,
ബീറ്റുറൂട്ട്, തവിടെണ്ണ എന്നിവയുടെ അഭിഷേകവും ഇത്തരം അര്‍ബുദപ്രക്രിയകളെ
പരിഹരിക്കാന്‍ ഉതകും. വിരലറ്റങ്ങളില്‍ കാന്തത്തെ പ്രയോഗിക്കുമ്പോള്‍ ചുവന്നയിനം
രക്തകോശങ്ങളിലുള്ള ഇരുമ്പ് സംയുക്തങ്ങളോടൊപ്പം കലര്‍ന്ന അശുദ്ധികള്‍ വേര്‍പെടും. ഹിമോഗ്ലോബിന്‍
ശുദ്ധമാകും.
മുരിങ്ങയില, കടുക് എന്നിവയില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. സിങ്ക്
അടങ്ങിയ ആഹാരയിനങ്ങള്‍ അധികം തോതില്‍ കഴിച്ചാല്‍ ഇരുമ്പ്, ചെമ്പ് എന്നിവയുടെ
ആഗീരണതോത് കുറയും. ഇരുമ്പ്, ചെമ്പ് എന്നിവയുടെ തോത്
(100:1) കുറഞ്ഞാല്‍ അകാലത്തില്‍ നര ബാധിക്കും. നെല്ലിക്ക, എള്ള്
എന്നിവ തുല്യഅളവില്‍ കഴിച്ചാലും പ്ലാശുവിത്ത് പൊടിച്ചത്, കയ്യോന്നിഇല, മൈലാഞ്ചിഇല എന്നിവ നല്ലെണ്ണയില്‍ കാച്ചി തേച്ചാലും ആവണക്കെണ്ണ, ബദാംഎണ്ണ
എന്നിവ കൂട്ടികലര്‍ത്തി പുരട്ടിയാലും മുടി വളരും. ചിലരില്‍ നര കുറയും. അമര്‍ ബെല്‍ നല്ലെണ്ണയിയില്‍ കലര്‍ത്തി
തേച്ചാലും സോയഎണ്ണ, ത്യൂജഎണ്ണ, ആര്‍ഗണ്‍എണ്ണ, ബദാംഎണ്ണ, കരിംജീരകംഎണ്ണ, അര്‍ണിക്ക, കാന്താരിസ്, കുന്നിക്കുരു, കാര്‍കോലരി, നെല്ലിക്കനീര്‍, അല്‍ഫാല്‍ഫ,
കന്മദം എന്നിവ വെളിച്ചെണ്ണയില്‍ കലര്‍ത്തി തേച്ചാലും ചിലരില്‍ മുടിവളര്‍ച്ച
ത്വരിതപ്പെടും. ബിര്‍ച്ച്ഓയില്‍, അതിവിടയംസത്ത്,
നീര്‍വാളംസത്ത് എന്നിവയെ പുരട്ടുന്നതും മുടിവളര്‍ച്ചയെ പോഷിപ്പിക്കും. മുടിവളര്‍ച്ചയ്ക്കായി
വേണ്ടിവരുന്ന പോഷകത്തെയും ഊര്‍ജ്ജത്തെയും ഇതരഭാഗങ്ങളിലോട്ട് തിരിച്ചുവിട്ടാല്‍ അത്
ആന്തരികാവയവങ്ങളുടെ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്താനാകുമൊ എന്നും ചിലര്‍
അന്വേഷിച്ചു.
അവയവങ്ങളുടെയും അതിലെ കോശങ്ങളുടെയും അകാലത്തിലുള്ള ക്ഷയത്തിന് ഒരു
കാരണം അവയവങ്ങൾക്ക് വേണ്ട പോഷകങ്ങൾ എത്തിക്കുകയും മാലിന്യങ്ങളെ തിരികെ കൊണ്ടുപോകുകയും
ചെയ്യുന്ന രക്തവാഹിനികള്‍, ചാലുകള്‍ എന്നിവയില്‍
സംഭവിച്ച തടസ്സങ്ങളാണ്. അവയവങ്ങളില്‍ നേരത്തെ തന്നെ സംഭവിച്ച ക്ഷതങ്ങളും ഒരു
കാരണമാണ്. മജ്ജയിലെയും മറ്റും മാതൃകോശങ്ങൾക്ക് ഏകദേശം അന്‍പത് മുതല്‍ എഴുപത് തവണ വരെ
വിഭജിക്കാനുള്ള ശേഷിയുണ്ട്. കോശവിഭജനങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ കുറഞ്ഞ് കോശവിഭജന
തവണകള്‍ പൂര്‍ത്തിയായാല്‍ കോശങ്ങളുടെ ആയുസ്സ് കുറയും. ത്വക്കിലെ കോശങ്ങള്‍ക്ക്
വിഭജിക്കാനുള്ള ശേഷി അനന്തമാണ്. ത്വക്കിന്‍റെ ഈ ശേഷിയും ത്വക്കിലെ ഘടകങ്ങളും മറ്റു
കോശങ്ങളിലോട്ട് കൈമാറ്റം ചെയ്യപ്പെട്ടാല്‍, അത് ക്രമരഹിതമായാല്‍ കാന്‍സര്‍ പോലുള്ള
രോഗങ്ങള്‍ ഉദയംചെയ്യും. കൈപ്പുരസമുള്ള ചില സസ്യഅംശങ്ങൾക്കും പ്ലാറ്റിനം, മെര്‍ക്കുറി, വെള്ളി, ഈയ്യം, ടിന്‍, സിങ്ക് തുടങ്ങിയ
വെളുത്തയിനം ലോഹങ്ങളുടെ അതി സൂക്ഷ്മാംശങ്ങള്‍ കലര്‍ന്ന ചില സസ്യസാരാംശങ്ങള്‍ക്കും
കോശവിഭജനങ്ങൾ തമ്മിലുള്ള ഇടവേളകളെ ദീര്‍ഘിപ്പിക്കാനുള്ള ശേഷിയുണ്ട്. കരിംജീരകം,
വലേരിയാന, കറ്റാര്‍വാഴ, മുന്തിരി, കറുവപ്പട്ട, ആര്യവേപ്പ്, യൂക്കാലിപ്റ്റസ് അൽഫാൽഫ, ജിൻസെങ്,
തേയില, മുരിങ്ങ, ഉലുവ, പാവയ്ക്ക എന്നിവ ഈ ഗണത്തിൽപ്പെട്ടവയാണ്.
ഇവയെ സംസ്കരിച്ച് അഭിഷേകമായി ഉപയോഗിക്കാനാകും.
അർസെനിക്, മെര്‍ക്കുറി, താലിയം,
ഫ്ലൂറൈഡ്, സെലിനീയം, ഈയ്യം
തുടങ്ങിയ ഖനീജയിനം വിഷങ്ങളുടെ അംശം, ഉപ്പ് എന്നിവ ദേഹത്തിൽ എത്തിയാൽ
അത് മുടികൊഴിച്ചിലിനും അകാലവാര്‍ദ്ധക്യത്തിനും കഠിനങ്ങളായ ആരോഗ്യപ്രശ്നങ്ങള്‍ക്കും
കാരണമാകും. ഇത്തരം ദ്രവ്യങ്ങളുടെ അതിസൂക്ഷ്മ കണികകളെയൊ ഇവ കലര്‍ന്ന സസ്യഔഷധങ്ങളുടെ
സൂക്ഷ്മഅംശങ്ങളെയൊ അഭിഷേകമായി പ്രായോഗിച്ചാല്‍ അത് മുടിവളര്‍ച്ച, ത്വക്കുകാന്തി എന്നിവയെ പോഷിപ്പിക്കും എന്നത് തഥര്‍ത്ഥകാരി ആശയമാണ്.
ആര്‍സെനിക്, ഇരുമ്പ്, മാന്‍ഗനീസ് എന്നീ ഖനീജങ്ങള്‍ സൂക്ഷ്മ അളവില്‍ കലര്‍ന്ന ഒരു ആഹാരപദാര്‍ത്ഥമാണ്
തവിട്ടുനിറത്തിലുള്ള അരി. അരി കാടി കളയാതെ നന്നായി വേവിച്ച് അതില്‍ നെയ്യ് ചേർത്ത്
ചര്‍മ്മത്തില്‍ പതിവായി അഭിഷേകം ചെയ്‌താൽ ചർമ്മത്തിന് ശോഭ കിട്ടും. ബാർലിപ്പൊടി,
വാഴപ്പഴത്തൊലി, കൈതച്ചക്ക, മഞ്ഞൾപ്പൊടി, കരയാംപൂവ്, ബിര്‍ച്ച്; വയോള ഓഡറെറ്റ, ചന്ദനം എന്നിവ നെയ്യിൽ അരച്ച് കുറച്ച് വെളിച്ചെണ്ണ കൂടി ചേര്‍ത്ത്
ത്വക്കിൽ അഭിഷേകം ചെയ്താലും ത്വക്കിന് ശോഭ കിട്ടും. അഭിഷേകത്തെ തുടര്‍ന്ന് വെയില്‍
അധികം ഏല്‍ക്കാതെ ശ്രദ്ധിക്കണം.
ഗൃഹവൈദ്യത്തില്‍ നിലനിന്നിരുന്ന രസായനവിധികള്‍
തേങ്ങാപ്പാല്‍, പാൽ എന്നിവയില്‍ ഒന്നില്‍ ചുവന്ന നവര അരിയൊ ബസുമതി
അരിയൊ വേവിച്ച് നെയ്യ് ചേർത്തത് നാല് ആഴ്ച്ചക്കാലം പതിവായി കഴിച്ചാല്‍ കഫധാതു വർദ്ധിച്ചുകിട്ടും.
പാൽ, വെണ്ണ, നെയ്യ്, ശര്‍ക്കര, ഉഴുന്ന് എന്നിവ കഫധാതുവർദ്ധനയ്ക്കും ഉഷ്ണയിനം
ദേഹപ്രകൃതിക്കാരുടെ ദേഹപുഷ്ടിക്കും ഉതകും.
നെല്ലിക്ക രണ്ട് കിലോഗ്രാം, നെയ്യ് അര കിലോഗ്രാം, കൽകണ്ടം നൂറ് ഗ്രാം, പാൽ എട്ട് ലിറ്റർ എന്നീ അളവില്‍ ചേര്‍ത്ത് തയ്യാറാക്കിയ രസായനം പത്ത് ഗ്രാം
വീതം ആഹാരത്തിന് ഒരു മണിക്കൂർ മുൻപേ രണ്ട് മാസക്കാലം കഴിക്കുന്ന ഒരു രീതിയുണ്ട്. ഇത്
കഫധാതുവിനെ വർദ്ധിപ്പിക്കും. ആദ്യം നെല്ലിക്ക പാലിലെ ആവിയിൽ പുഴുങ്ങണം. കുരു കളഞ്ഞ്
തണലത്ത് വെച്ച് ഉണക്കി മറ്റ് ഔഷധചേരുവകൾ കൂടി ചേർത്ത് കുറുക്കി 21 ദിവസം മണ്ണിനടിയിൽ ശ്രദ്ധാപൂര്‍വ്വം സൂക്ഷിക്കണം. പാചകത്തിന് മൺപാത്രം ഉപയോഗിക്കാം.
മൺപാത്രത്തിന്‍റെ ഉൾവശം നേരെത്തെ തന്നെ നെയ്യ് പുരട്ടി വെയ്ക്കണം. രസായനം
തയ്യാറാക്കുമ്പോള്‍ ശുദ്ധി പ്രത്യേകം പാലിക്കണം. പരിചയസമ്പന്നനായ വൈദ്യന്‍റെ മേല്‍നോട്ടത്തില്‍
തയ്യാറാക്കുന്നതാണ് എപ്പോഴും ഉത്തമം.
ത്രിഫല 300 ഗ്രാം, ഗുഗ്ഗുലു 100 ഗ്രാം,
കുരുമുളക്, തിപ്പലി, ചുക്ക്
എന്നിവ 60 ഗ്രാം വീതം, ലൗഹഭസ്മം 10 ഗ്രാം
എന്നിവ കൂട്ടികലര്‍ത്തിയ ഔഷധക്കൂട്ട് 10 ഗ്രാം വീതം പതിവായി തേനിലൊ നെയ്യിലൊ കഴിക്കുന്നത്
ശീതയിനം ദേഹപ്രകൃതിക്കാരുടെ വിളര്‍ച്ചരോഗങ്ങള്‍ പരിഹരിക്കാന്‍ ഉതകും.
ശര്‍ക്കര, തേന്‍, പാല്‍, നെയ്യ്, തിഫല, മസാലകള്‍, വയമ്പ്, ലൗഹഭസ്മം,
ഗന്ധകം എന്നിവ ചേര്‍ത്തുള്ള രസായനം 10 ഗ്രാം വീതം
കഴിച്ചാല്‍ ആയുസ്സ് വര്‍ദ്ധിക്കും. ഇത് പുകച്ചില്‍, ചൊറിച്ചില്‍
എന്നിവയെ കുറയ്ക്കും.
നവര അരിയൊ ബസുമതി അരിയൊ അന്നപൂര്‍ണ്ണ പോലുള്ള മൂപ്പ് ദൈര്‍ഘ്യം കുറഞ്ഞ
അരിയൊ മുത്താറിയൊ ബാർലിയൊ പാലില്‍ വേവിച്ച് അതില്‍ കല്‍കണ്ടം, നെയ്യ് എന്നിവ ചേർത്ത്
പായസം തയ്യാറാക്കി മൂന്ന് ആഴ്ച്ചക്കാലം കുടിച്ചാല്‍ രസധാതു വര്‍ദ്ധിക്കും.
ഉഷ്ണയിനം ദേഹപ്രകൃതിക്കാര്‍ക്കും മെലിഞ്ഞവർക്കും ഉഷ്ണഋതുക്കളില്‍ പാൽ, നെയ്യ്, പഴം, മധുരഫലങ്ങള്‍ എന്നിവ
ചേര്‍ത്തുള്ള രസായനം നിത്യവുമെന്നോണം ഉപയോഗിക്കാം. കസീന്‍ (പാല്‍), ഗ്ലുട്ടന്‍ (ബാര്‍ലി, ഗോതമ്പ്, റൈ) എന്നിവ അടങ്ങിയ ആഹാരവിഭവങ്ങള്‍ കഴിച്ചാല്‍
ചിലരില്‍ വീക്കയിനം പ്രയാസങ്ങള്‍, അന്നപഥരോഗങ്ങള്‍ എന്നിവ കഠിനമാകും. ഇത്തരക്കാർ
അരി ആഹാരങ്ങളെയൊ ക്യുനോവ പോലുള്ള ചെറുവിത്തുകളെയൊ ശീലിക്കണം.
കടുക്ക, ചിറ്റമൃത്, വിഴാലരി, മുളക്, ശതാവരി,
ശംഖ്പുഷപി, കടലാടി, വയമ്പ്,
ഇഞ്ചി എന്നിവ തുല്യ അളവില്‍ എടുത്ത് ഭസ്മരൂപത്തില്‍ കഴിക്കുന്നത് നാഡീബലം,
ഓര്‍മ്മശക്തി എന്നിവ മെച്ചപ്പെടാന്‍ ഉതകും.
കടുക്ക, ഇന്തുപ്പ്, തേന്‍,
തിപ്പലി, ആടലോടകം, ബ്രഹ്മി,
വയമ്പ്, ഇരട്ടിമധുരം എന്നിവ കൂട്ടി കഴിച്ചാല്‍ ശബ്ദശേഷി മെച്ചപ്പെട്ടുകിട്ടും.
ഗരംമസാല, കുറുന്തോട്ടിവേര്‍, ഖദിരയുടെ കാതല്‍ എന്നിവ പാലില്‍ ഇട്ട് തിളപ്പിച്ച്
അരിച്ച് അതില്‍ കൽക്കണ്ടം, ശര്‍ക്കര എന്നിവ ചേർത്ത്
തയ്യാറാക്കിയ രസായനം കഴിക്കുന്നത് ശീതവാതം, പേശിസ്തംഭനം എന്നിവയെ
ലഘൂകരിക്കാന്‍ ഉതകും. രക്തത്തെ ശുദ്ധികരിക്കും.
ഗരംമസാല, ജീരകം, കായം, വെളുത്തുള്ളി, ചുക്ക്, തേങ്ങാപ്പാല്‍, പാംഓയില്‍, കുറുന്തോട്ടിവേര്‍, കോഴിമാംസം എന്നിവ ചേര്‍ത്ത് സൂപ്പ് തയ്യാറാക്കി
കുടിച്ചാല്‍ രക്തസഞ്ചാരം ത്വരിതപ്പെടും.
കുടല്‍ രോഗം, പ്ലീഹരോഗം, ഹെര്‍ണിയ, ഉദരത്തിന്‍റെ മുന്‍ഭാഗം തണുത്തത് മൂലമുള്ള
സ്തംഭനയിനം രോഗങ്ങള്‍, രക്തസ്രാവം, ക്ഷയം
എന്നിവയെ പരിഹരിക്കാന്‍ കുമ്പളങ്ങ ചേര്‍ത്ത് തയ്യാറാക്കിയ രസായനം ഉതകും. കുമ്പളങ്ങ,
ശര്‍ക്കര എന്നിവ 3 കിലോഗ്രാം വീതം എടുത്ത് ¾ കിലോഗ്രാം
നെയ്യില്‍ കുറുക്കി അതില്‍ എല്ലാത്തരം കറിമസാലകള്‍ 50 ഗ്രാം വീതം ചേര്‍ക്കണം. ഒടുവില്‍
മുക്കാല്‍ കിലോഗ്രാം പഞ്ചസാര കൂടി ചേര്‍ത്ത് ഇളക്കി വറ്റിച്ച് എടുക്കണം. ഇത്
ഉഷ്ണയിനം ദേഹപ്രകൃതിക്കാര്‍ക്ക് ഉതകും. ഒരു മാസക്കാലം കഴിക്കണം.
ഉഴുന്ന്, നായ്ക്കുരണപ്പരിപ്പ്, കരയാംപൂവ്, മുളസത്ത്, ശര്‍ക്കര,
വാഴപ്പിണ്ടി, കഞ്ചാവ്, കരിംജീരകം, കുങ്കുമപൂവ്, തിപ്പലി. അയമോദകം, ഇരട്ടിമധുരം, കശുവണ്ടി, കപ്പലണ്ടി, ഈന്തപ്പഴം, അത്തിപ്പഴം,
അമുക്കുരം, കുറുന്തോട്ടി, വെളുത്തുള്ളി,
കൊട്ടം, തേങ്ങാപ്പാല്‍, മൈക്ക ഭസ്മം തുടങ്ങിയവ ചേര്‍ത്ത് വിധിപോലെ തയ്യാറാക്കിയ
രസായനം ലൈംഗികശേഷിയെ മെച്ചപ്പെടുത്തും.
കശുവണ്ടിപരിപ്പ് ഉമിനീരുമായി നന്നായി കലരുംവിധം ചവച്ചരച്ച് ഒന്നു വീതം
ക്രമത്തിൽ വർദ്ധിപ്പിച്ച് 21 ദിവസം തുടർച്ചയായി കഴിക്കണം. തുടർന്ന് ഒന്ന് വീതം ക്രമത്തിൽ
കുറച്ച് 21 ദിവസം കൂടി കഴിക്കണം. ഈ ദിവസങ്ങളിൽ കൂടെ പാൽ കുടിക്കണം. ചര്‍മ്മത്തിലെ ചുളിവ്
കുറയും. വൃഷ്ണബലം മെച്ചപ്പെടും. കശുവണ്ടിപരിപ്പില്‍ കൂടാതെ വെള്ളകടല, നിലക്കടല,
പരിപ്പ്, മുരിങ്ങ, ഏലം, മുട്ട, ചെമ്മീന്‍,
കല്ലൂമ്മക്കായ എന്നിവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്.
ഗുഗ്ഗുലു, ചീനപ്പാവ്, ഇരട്ടിമധുരം, ഗന്ധകം കലര്‍ന്ന സസ്യങ്ങള്‍; ശര്‍ക്കര, നെയ്യ്, ഗരംമസാല എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ രസായനം ഭന്ദഗരം, പഴുപ്പുരോഗങ്ങള്‍ എന്നിവയെ സുഖപ്പെടുത്തും. സന്ധിവീക്കരോഗങ്ങള്‍, ചതവ്,
ഒടിവ് എന്നിവയെ തുടര്‍ന്നുള്ള ക്ഷീണാവസ്ഥയെ പരിഹരിക്കാന്‍ ഗുഗ്ഗുലു, മുരിങ്ങഎണ്ണ
എന്നിവയുടെ അഭിഷേകം സഹായിക്കും.
പ്രാദേശികമായും ഗൃഹവൈദ്യമെന്നോണവും നിലനിന്നിരുന്ന രസായനഇനങ്ങളിലെ
ചേരുവകളെ ലഘുവായി പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ദേഹപ്രകൃതി
അനുസരിച്ചും രോഗാവസ്ഥ അനുസരിച്ചും ഓരോ വ്യക്തിക്കും പ്രത്യേകമായ മരുന്നുകളും
രസായനങ്ങളും വേണ്ടതുണ്ട്. വൈദ്യസഹായം ആവശ്യമുള്ള ഓരോ രോഗസന്ദര്‍ഭങ്ങളിലും
ചികിത്സകരെ നേരിട്ട് തന്നെ സമീപിച്ച് ചികിത്സയും മറ്റും സ്വീകരിക്കണം.
ശിലായുഗത്തിലെ വികസിത ഘട്ടത്തില്‍ മനുഷ്യര്‍ താരതമ്യേനെ കൂടുതല്‍ ആയുസ്സ്
അനുഭവിച്ചിരുന്നുവത്രേ. മൃഗങ്ങളെ വേട്ടയാടിയും പഴങ്ങൾ, കിഴങ്ങുകൾ എന്നിവയെ മാത്രം ഭക്ഷിച്ചുമാണ് അക്കാലത്തെ ആളുകൾ
ജീവിച്ചുപോന്നിരുന്നത്. കന്നുകാലികളെ സംരക്ഷിച്ചുവളർത്താനും പാൽ ശേഖരിക്കാനും സംസ്കരിച്ച്
ഉപയോഗിക്കാനും മറ്റുമുള്ള സമ്പ്രദായങ്ങള്‍ക്ക് ഏഴായിരത്തിലധികം വർഷം പഴക്കം ഇല്ലാത്തതാണ്.
നിരവധി രോഗങ്ങള്‍ക്ക് പാല്‍ ഒരു കാരണമാണ്. പുരാതനകാലത്ത് മനുഷ്യന്‍റെ കുടലില്‍
ക്ഷയരോഗം ബാധിച്ചിരുന്നത് പാല്‍ വഴിയായിരുന്നത്രേ. മനുഷ്യന്‍റെ എക്കാലത്തെയും
രോഗമാണ് ക്ഷയം. ദന്തക്ഷയവും ധാതുക്ഷയവും ബുദ്ധിക്ഷയവും ജരയും ക്ഷയമാണ്. പാലിനോടും
മറ്റും അലര്‍ജി ഉള്ളവര്‍ക്ക് പാലിന് പകരമായി തേങ്ങാപ്പാല്‍, സോയപ്പാല്‍,
ബദാംപാല്‍, ലാക്റ്റോസ് ഫ്രീ പാല്‍ എന്നിവയെ പ്രയോജനപ്പെടുത്താം. പാലും മത്സ്യവും
വിരുദ്ധയിനം ആഹാരങ്ങളാണ്. പാലും പാല്‍ ഉല്‍പ്പന്നങ്ങളും കഴിക്കുമ്പോള്‍ അലര്‍ജിയിനം
പ്രയാസങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്ക് പരിഹാരമെന്നോണം മത്സ്യയെണ്ണയെ ത്വക്കില്‍
അഭിഷേകം ചെയ്തുനോക്കാവുന്നതാണ്.
ആഹാരദ്രവ്യങ്ങള്‍, ഔഷധങ്ങള്‍ എന്നിവയോടൊപ്പം ധര്‍മ്മം, ക്രമം, മര്യാദ, കര്‍ത്തവ്യബോധം, പ്രസന്നത, പുഞ്ചിരി, ജിജ്ഞാസ, സത്യസന്ധത, ക്ഷമ, സഹനം, ജ്ഞാനം, കര്‍മ്മം,
ത്യാഗം, നന്മ, ബലി എന്നിവയും രസായനഫലത്തെ അനുവദിക്കുന്ന
ഘടകങ്ങളാണ്. ജീവിതകാലം ക്ഷണികമാണ് എന്ന ധാരണയോടെ ജീവിക്കാൻ കിട്ടിയ അവസരത്തിനും
അതിലെ സൌകര്യങ്ങള്‍ക്കും അതിലെ നിമിഷങ്ങള്‍ക്കും അതോടൊപ്പം മറ്റുള്ളവരുടെ
സേവനങ്ങള്‍ക്കും എല്ലായിപ്പോഴും നന്ദിയുള്ളവരായിരിക്കണം. അത്തരം ഒരു ബോധം എപ്പോഴും
നിലനിര്‍ത്തണം. വാര്‍ദ്ധക്യജീവിതം തനിക്ക് കിട്ടിയ ഒരു വലിയ സമ്മാനമാണ് എന്ന്
എപ്പോഴും കരുതണം. അത് പൂര്‍ണ്ണായുസ്സ് അനുഭവിക്കാന്‍ സഹായകമാകും.
**
No comments:
Post a Comment